കാബൂൾ: അഫ്ഗാൻ പ്രതിരോധ മന്ത്രിയെ ലക്ഷ്യമിട്ടുള്ള ബോംബാക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു. ആക്ടിംഗ് പ്രതിരോധമന്ത്രി ബിസ്മില്ല ഖാൻ മുഹമ്മദിൻറെ വീടിന് നേരെയായിരുന്നു ബോംബ് ആക്രമണം. മന്ത്രിയും കുടുംബവും സുരക്ഷിതരാണ്.
ഗ്രീൻ സോൺ എന്നറിയപ്പെടുന്ന കാബൂളിലെ അതീവ സുരക്ഷാ മേഖലയായ ഷെർപൂർ പരിസരത്താണ് സ്‌ഫോടനം നടന്നത്. മുഹമ്മദിയുടെ ഗസ്റ്റ്ഹൗസ് ആക്രമണത്തിൽ ലക്ഷ്യമിട്ടതായി കാണുന്നുവെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് മിർവൈസ് സ്റ്റാനക്സായ് പറഞ്ഞു. കാർ ബോംബ് സ്‌ഫോടനം നടത്തിയ ശേഷം ഭീകരർ മന്ത്രിയുടെ വീട്ടിൽ പ്രവേശിച്ച് വെടിയുതിർക്കുകയായിരുന്നു. ഈ സമയം മന്ത്രി വീട്ടിലില്ലായിരുന്നു. ആഭ്യന്തര മന്ത്രിയുടെ കുടുംബം സുരക്ഷിതരാണെന്നും അവരെ മാറ്റി പാർപ്പിച്ചതായും ആഭ്യന്തര മന്ത്രാലയ വക്താവ് വ്യക്തമാക്കി. നിരവധി ഉന്നത സർക്കാർ ഉദ്യോഗസ്ഥർ താമസിക്കുന്ന സ്ഥലമാണിത്.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തില്ലെങ്കിലും അഫ്ഗാനിസ്ഥാന്റെ തെക്കും പടിഞ്ഞാറുള്ള പ്രവിശ്യാ തലസ്ഥാനങ്ങളിൽ താലിബാൻ വിമതർ ആക്രമണവുമായി മുന്നേറുകയാണ്. യുഎസ്, നാറ്റോ സേന പിൻമാറ്റം പ്രഖ്യാപിച്ചതോടെയാണ് താലിബാൻ പ്രവർത്തനം കൂടുതൽ ശക്തമാക്കിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ