ഒടുവില്‍ അവരെത്തുന്നു, ഒന്നര വര്‍ഷത്തെ യാത്രയ്‌ക്കൊടുവില്‍; ചൈനയിലെ ആനക്കൂട്ടം തട്ടകത്തിലേക്ക്
ബെയ്ജിങ്: ചൈനയിൽ സംരക്ഷിത മേഖലയിൽ നിന്ന് പുറത്തുകടന്ന് നാടും നഗരവും താണ്ടി യാത്ര തുടരുന്ന ആനക്കൂട്ടം പാലായനം അവസാനിപ്പിച്ച് വീട്ടിലേക്ക് മടങ്ങുന്നതായി സൂചന. 14 ആനകളടങ്ങുന്ന സംഘം യുനാൻ പ്രവിശ്യയിലേക്ക് എത്തിയിട്ടുണ്ട്. ഞായറാഴ്ച രാത്രി പുറത്തുവന്ന റിപ്പോർട്ട് അനുസരിച്ച് ഇവയ്ക്ക് തങ്ങളുടെ ആവാസകേന്ദ്രത്തിലേക്ക് മടങ്ങിപ്പോകാനുള്ള വഴി തെളിഞ്ഞിട്ടുണ്ടെന്നാണ് പറയുന്നത്.
പ്രായപൂർത്തിയെത്തിയ ആറ് പിടിയാന, മൂന്ന് കൊമ്പൻമാർ, ആറ് കുട്ടിക്കുറുമ്പൻമാർ എന്നിവരടങ്ങിയ ആനസംഘം 2020 മാർച്ചിലാണ് യാത്ര ആരംഭിച്ചത്. ഫാമുകളിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും ചുറ്റിത്തിരിയുന്ന കാട്ടാനക്കുട്ടത്തിന്റെ വിഡിയോ ഞൊടിയിടയിലാണ് വൈറലായത്. ആനകൾ ലോകപ്രശസ്‌തരായതോടെ ദിവസം 24 മണിക്കൂറും ഈ ആനക്കൂട്ടത്തെ നിരീക്ഷിക്കാൻ വലിയ സംവിധാനങ്ങളാണ് ചൈനീസ് ഭരണകൂടം ഒരുക്കിയത്. വീടുകൾ, അടുക്കളകൾ, കൃഷിസ്ഥലങ്ങൾ എന്നിവിടങ്ങളിലൊക്കെ ഭക്ഷണത്തിനായി കയറിമേയാറുണ്ട്. എത്ര ശല്യമുണ്ടായാലും ആനക്കൂട്ടത്തെ ഭയപ്പെടുത്തെരുതെന്നാണ് മുന്നറിയിപ്പ്.
ചില വീഡിയോകളിൽ ആനകൾ രാത്രിയിലടക്കം റോഡുകൾ മുറിച്ചുകടക്കുന്നത് ദൃശ്യങ്ങൾ കാണാം. ഇപ്പോൾ യുവാൻജിയാങ് കൗണ്ടിയിലാണ് ആനക്കൂട്ടത്തിന്റെ യാത്ര എത്തിനിൽക്കുന്നത്, അതായത് ആവാസകേന്ദ്രത്തിൽ നിന്ന് 200 കിലോമീറ്റർ മാത്രം അകലെ. ചൈനീസ് ഭരണകൂടം പുറത്തുവിട്ട നോട്ടീസിൽ ആനകളെ അവയുടെ സംരക്ഷണകേന്ദ്രത്തിലേക്ക് തിരികെയെത്തിക്കാനുള്ള ശ്രമം തുടരുകയാണെന്ന് അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ