അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ച് വൈസ് പ്രസിഡന്റ്; താലിബാന് എതിരെ പോരാടും, പതാക ഉയര്‍ത്തി

താലിബാന്‍ പിടിച്ചെടുത്ത അഫ്ഗാനിസ്ഥാനില്‍ അപ്രതീക്ഷിത നീക്കവുമായി വൈസ് പ്രസിഡന്റ് അമറുള്ള സാലെഹ്.
അമറുള്ള സാലെഹ്/എഎഫ്പി
അമറുള്ള സാലെഹ്/എഎഫ്പി


താലിബാന്‍ പിടിച്ചെടുത്ത അഫ്ഗാനിസ്ഥാനില്‍ അപ്രതീക്ഷിത നീക്കവുമായി വൈസ് പ്രസിഡന്റ് അമറുള്ള സാലെഹ്. ഇടക്കാല പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ചു. താന്‍ രാജ്യം വിട്ടുപോയിട്ടില്ലെന്നും അഫ്ഗാന്‍ ഭരണഘടന പ്രകാരം പ്രസിഡന്റ് മരിക്കുകയോ, രാജ്യം വിടുകയോ ചെയ്താല്‍ വൈസ് പ്രസിഡന്റിനാണ് അധികാര സ്ഥാനം ലഭിക്കുകയെന്നും അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു. അഫ്ഗാനിസ്ഥാന്റെ ആദ്യ വൈസ് പ്രസിഡന്റാണ് അമറുള്ള. 

'അഫ്ഗാന്‍ ഭരണഘടന പ്രകാരം, പ്രസിഡന്റിന്റെ അഭാവത്തിലോ, രക്ഷപ്പെടലിലോ, രാജിയിലോ, മരണത്തിലോ വൈസ് പ്രസിഡന്റിന് ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റെടുക്കാന്‍ സാധിക്കും. ഞാനിപ്പോള്‍ രാജ്യത്തുണ്ട്. നിയമാനുസൃതമായി ഞാനാണ് നിലവില്‍ പ്രസിഡന്റ്. എല്ലാ നേതാക്കളുടെയും പിന്തുണ പ്രതീക്ഷിക്കുന്നു'- അമറുള്ള ട്വിറ്ററില്‍ കുറിച്ചു. 

ഇടക്കാല സര്‍ക്കാരിന് കളമൊരുക്കാതെ, താലിബാന്‍ നേതാവ് അബ്ദുള്‍ ഗനി ബറാദര്‍ തന്നെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തേക്കുമെന്ന സൂചനകള്‍ക്കിടെയാണ് മുന്‍ സര്‍ക്കാരിലെ വൈസ് പ്രസിഡന്റിന്റെ പ്രഖ്യാപനം വന്നിരിക്കുന്നത്. തലസ്ഥാനമായ കാബൂളും താലിബാന്‍ പിടിച്ചതിന് പിന്നാലെ, പ്രസിഡന്റ് അഷ്‌റഫ് ഗനി തജിക്കിസ്ഥാനിലേക്ക് പലായനം ചെയ്തിരുന്നു. 

താലിബാന് എതിരെ പോരാടുന്ന എല്ലാവരും ഒന്നിച്ചു നില്‍ക്കണമെന്ന ആഹ്വാനത്തിന് പിന്നാലെയാണ് അമീറുള്ളയുടെ നീക്കം.ഹിന്ദു ഖുഷ് മേഖലയില്‍ താലിബാന് എതിരെ പോരാടുന്ന ഗ്രൂപ്പായ നോര്‍ത്തേണ്‍ അലയന്‍സിന്റെ പതാക അമിറുള്ള പാഞ്ച്ഷീറില്‍ ഉയര്‍ത്തി.  താലിബാന് മുന്നില്‍ ഇതുവരെ അടിയറവ് പറയാത്ത അഫ്ഗാനിസ്ഥാനിലെ വടക്ക് കിഴക്കന്‍ മേഖലയായ പാഞ്ച്ഷീറിലാണ് അമിറുള്ള ഇപ്പോഴുള്ളത്. 

1990മുതല്‍ താലിബാന് അടുക്കാന്‍ സാധിക്കാത്ത പ്രദേശമാണ് പാഞ്ച്ഷീര്‍, പ്രമുഖ താലിബാന്‍ വിരുദ്ധ പോരാളായിയ അഹമ്മദ് ഷാ മസൂദിന് കീഴില്‍ ഒരുവിഭാഗം താലിബാന് എതിരെ പൊരുതി നിന്നിരുന്നു. എന്നാല്‍ 2001ല്‍ അഹമ്മദ് കൊല്ലപ്പെട്ടു. തുടര്‍ന്ന് അദ്ദേഹത്തിന്റെ മകന്റെ നേതൃത്വത്തിലാണ് മേഖലയില്‍ താലിബാന്‍ വിരുദ്ധ പോരാട്ടം നടക്കുന്നത്. 

'താലിബാനെ പാഞ്ച്ഷീറില്‍ പ്രവേശിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല, ഞങ്ങളുടെ എല്ലാ ശക്തിയും  ഉപയോഗിച്ച് പ്രതിരോധിക്കുകയും അവരോട് പോരാടുകയും ചെയ്യും'-പാഞ്ച്ഷീറില്‍ നിന്നുള്ള താലിബാന്‍ വിരുദ്ധ സേനാംഗം പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com