കാബൂള്‍: കാബൂള്‍ വിമാനത്താവളത്തില്‍ ഇന്നലെയുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം നൂറു കടന്നു. 95 അഫ്ഗാനികളും 13 യുഎസ് സൈനികരുമാണ് മരിച്ചത്. അതേസമയം ചാവേര്‍ ആക്രമണത്തിനു ശേഷം അടച്ച വിമാനത്താവളം പ്രവര്‍ത്തനം പുനരാരംഭിച്ചു. പതിവുപോലെ നൂറു കണക്കിന് അഫ്ഗാന്‍കാരാണ്, താലിബാന്‍ ഭരണം പിടിച്ച രാജ്യത്തുനിന്നു പുറത്തുകടക്കാനായി വിമാനത്താവളത്തില്‍ തടിച്ചുകൂടിയിട്ടുള്ളത്.
ഇന്നലെ വൈകിട്ടു നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ (ഐ എസ്) അഫ്ഗാന്‍ ഘടകമായ ഐ എസ് ഖൊരാസന്‍ ഏറ്റെടുത്തു. അമേരിക്കന്‍ സേനയെയാണ് തങ്ങള്‍ ലക്ഷ്യമിട്ടെതെന്നാണ് ഐ എസ് അറിയിച്ചത്.
വിമാനത്താവളത്തിന്റെ നിയന്ത്രണം നിലവില്‍ യു.എസിനാണ്. അഫ്ഗാനിസ്ഥാനില്‍ കുടുങ്ങി കിടക്കുന്ന ആളുകളെ സൈനിക വിമാനത്തില്‍ ഒഴിപ്പിക്കാന്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടപടികള്‍ തുടരുന്നതിനിടെയാണ് സംഭവം ഉണ്ടായത്. ബ്രിട്ടീഷ് സൈന്യം നിലയുറപ്പിച്ച വിമാനത്താവളത്തിനു മുന്നിലെ ആബ്ബേ കവാടത്തിനു സമീപമായിരുന്നു ആദ്യ സ്‌ഫോടനം.
ആക്രമണത്തിന് കനത്ത തിരിച്ചടിയുണ്ടാവുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. 'ഞങ്ങള്‍ ഇത് മറക്കില്ല, പൊറുക്കില്ല. നിങ്ങളെ പിന്തുടര്‍ന്ന് വേട്ടയാടും, ഇതിന് കണക്ക് ചോദിക്കും', സ്‌ഫോടനവിവരം സ്ഥിരീകരിച്ച അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വികാരാധീനനായാണ് പ്രതികരിച്ചത്. അഫ്ഗാനിസ്ഥാനിലുള്ള അമേരിക്കന്‍ പൗരന്മാരെ രക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ