ജറുസലേം: നാലാം ഡോസ് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകാനൊരുങ്ങി ഇസ്രായേൽ. ഒമൈക്രോൺ ഭീതി വർദ്ധിക്കുന്ന സാഹചര്യത്തിൽ 60 വയസിന് മുകളിലുള്ളവർക്ക് വാക്സിന്റെ നാലാം ഡോസ് നൽകാനാണ് പദ്ധതി. ആരോഗ്യപ്രവർത്തകർ, രോഗപ്രതിരോധശേഷി കുറഞ്ഞവർ എന്നിവർക്കും നാലാം ഡോസ് നൽകാൻ നിർദേശമുണ്ട്.
"നല്ലവാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്" എന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി നാഫ്താലി ബെനറ്റ് പ്രതികരിച്ചത്. നിങ്ങൾ സമയം പാഴാക്കരുത്. ഉടൻ തന്നെ നാലാം ഡോസ് വാക്സിൻ സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മുതിർന്ന ആരോഗ്യ വിദഗ്ധരുടെ അനുമതി ഔദ്യോഗികമായി ലഭിച്ചിട്ടില്ലെങ്കിലും കോവിഡ് വിദഗ്ധസമിതിയുടെ നിർദേശപ്രകാരമാണ് നാലാം ഡോസ് നൽകാനുള്ള നടപടികൾ മുന്നോട്ടുപോകുന്നത്.
മൂന്നാം ഡോസ് സ്വീകരിച്ച് നാല് മാസത്തിന് ശേഷമാണ് നാലാം ഡോസ് എടുക്കേണ്ടതെന്നാണ് അധികൃതർ നിർദേശിച്ചിരിക്കുന്നത്. വാക്സിൻറെ രണ്ട്, മൂന്ന് ഡോസുകൾ തമ്മിലുള്ള ഇടവേള അഞ്ച് മാസത്തിൽ നിന്ന് മൂന്ന് മാസമാക്കി ഇസ്രായേൽ കുറച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ