ആമസോൺ മഴക്കാടുകൾ വിൽപ്പനയ്ക്ക്; വാങ്ങാം ഫെയ്സ്ബുക്ക് മാർക്കറ്റ് പ്ലെയ്സ് വഴി

ആമസോൺ മഴക്കാടുകൾ വിൽപ്പനയ്ക്ക്; വാങ്ങാം ഫെയ്സ്ബുക്ക് മാർക്കറ്റ് പ്ലെയ്സ് വഴി
ആമസോൺ മഴക്കാടുകൾ
ആമസോൺ മഴക്കാടുകൾ

ബ്രസീലിലെ ആമസോൺ മഴക്കാടുകളുടെ ഭാഗങ്ങൾ ഫെയ്‌സ്ബുക്ക് വഴി വിൽക്കുന്നു. നിയമവിരുദ്ധമായാണ് ഈ വിൽപ്പന നീക്കം. സംരക്ഷിത ഗോത്ര വന മേഖലകൾ ഉൾപ്പടെയുള്ള പ്രദേശമാണ് നിയമവിരുദ്ധമായി വിൽക്കുന്നത്. ഫെയ്‌സ്ബുക്കിന്റെ ക്ലാസിഫൈഡ് പരസ്യ സേവനമായ മാർക്കറ്റ് പ്ലെയ്സിലൂടെയാണ് വിൽപന. ഏക്കർ കണക്കിന് വനമേഖലയാണ് ഈ രീതിയിൽ വിൽപനയ്ക്ക് വെച്ചിരിക്കുന്നതെന്ന് ബിബിസിയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

അതേസമയം ഈ വിഷയത്തിൽ നേരിട്ട് നടപടി സ്വീകരിക്കില്ലെന്നാണ് ഫെയ്‌സ്ബുക്കിന്റെ നിലപാട്. അതിനായി പ്രാദേശിക ഭരണകൂടവുമായി സഹകരിക്കാൻ തയ്യാറാണെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. പ്രദേശത്തെ സംരക്ഷിത ജന വിഭാഗങ്ങളിലൊന്നിന്റെ നേതാവ് ഇതിൽ നടപടി സ്വീകരിക്കണമെന്ന് ഫെയ്‌സ്ബുക്കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അനധികൃത വനഭൂമി വിൽപന തടയാൻ ഭരണകൂടം നടപടി സ്വീകരിക്കുന്നില്ലെന്നും ഇവർ ആരോപിക്കുന്നു. 

ഫെയ്‌സ്ബുക്ക് മാർക്കറ്റ് പ്ലേസിൽ വളരെ എളുപ്പത്തിൽ ഈ പരസ്യങ്ങൾ കാണാവുന്നതാണ്. ചില പരസ്യങ്ങളിൽ ഉപഗ്രഹ ചിത്രങ്ങളും മറ്റും നൽകിയിട്ടുണ്ട്. ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്നതിന് ബ്രസീലിയൻ സർക്കാർ അംഗീകരിക്കുന്ന രേഖകളൊന്നും തങ്ങളുടെ കൈവശമില്ലെന്ന് തുറന്നു പറയുന്ന വിൽപനക്കാർ സർക്കാർ അധികൃതരിൽ നിന്ന് യാതൊരു വിധ ശല്യവും ഉണ്ടാവില്ലെന്നും ഉറപ്പു നൽകുന്നു. 

കാട്ടു തീയും വന നശീകരണവും രൂക്ഷമായ ഈ പ്രദേശങ്ങളിൽ വനപ്രദേശം നിയമവിരുദ്ധമായി വെട്ടി കൃഷിക്കനുയോജ്യമാക്കിയും വിൽപന നടത്തുന്നുണ്ട്.

പരിസ്ഥിതിയെ ബാധിക്കുന്ന കുറ്റകൃത്യങ്ങളോട് ഒട്ടും സഹിഷ്ണുത കാണിക്കില്ലെന്ന നിലപാടാണ് ബൊൽസനാരോ ഭരണകൂടത്തിനുള്ളതെന്ന് പരിസ്ഥിതി മന്ത്രി റിക്കാർഡോ സാല്ലെസ് പറഞ്ഞു. വന നശീകരണം, കാട്ടുതീ പോലുള്ള വിഷയങ്ങളിൽ സർക്കാർ നടപടികൾ സ്വീകരിക്കുന്നുണ്ട്. പക്ഷെ,  കോവിഡ് വ്യാപനം ആമസോൺ മേഖലയിലെ നിയമനിർവഹണ നടപടികളെ ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വനസംരക്ഷണത്തിന്റെ ഉത്തരവാദിത്വം സംസ്ഥാന സർക്കാരുകൾക്കുമുണ്ടെന്നും സാല്ലേസ് പറയുന്നു.

അതേസമയം, ആമസോൺ വനമേഖലയുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്നവർ പ്രതീക്ഷ നഷ്ടപ്പെട്ട അവസ്ഥയിലാണ്. വനം നശിപ്പിക്കപ്പെടുകയും കൂടുതൽ കൂടുതൽ ചുരുങ്ങുകയും ചെയ്യുന്നത് കാണേണ്ടിവരുന്നത് ശരിക്കും വേദനാജനകമാണെന്ന് കഴിഞ്ഞ 30 വർഷക്കാലമായി വന നശീകരണത്തിനെതിരെ പോരാടുന്ന പരിസ്ഥിതി പ്രവർത്തക ഇവാനെയ്ഡ ബന്ദെയ്‌റ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com