മ്യാൻമർ കലുഷിതം; പട്ടാള അട്ടിമറിക്കെതിരായ പ്രക്ഷോഭത്തിൽ വെടിവയ്പ്; 18 മരണം

മ്യാൻമർ കലുഷിതം; പട്ടാള അട്ടിമറിക്കെതിരായ പ്രക്ഷോഭത്തിൽ വെടിവയ്പ്; 18 മരണം
പ്രക്ഷോഭകർക്കെതിരെ വെടിയുതിർക്കുന്ന പൊലീസ്/ ട്വിറ്റർ
പ്രക്ഷോഭകർക്കെതിരെ വെടിയുതിർക്കുന്ന പൊലീസ്/ ട്വിറ്റർ

നൈപിതോ: മ്യാൻമറിൽ പൊലീസ് നടത്തിയ വെടിവയ്പ്പിൽ 18 പേർ മരിച്ചു. രാജ്യത്തെ പട്ടാള അട്ടിമറിക്കെതിരെ നടന്ന പ്രക്ഷോഭത്തിലേക്കാണ് പൊലീസ് നിറയൊഴിച്ചത്. സംഘർഷത്തിൽ 30ലധികം പേർക്ക് പരിക്കേറ്റു. യുഎൻ മനുഷ്യാവകാശ ഓഫീസാണ് സംഭവം പുറത്തുവിട്ടത്. 

യാങ്കൂൺ, ഡാവെ, മാൻഡലെ, മൈക്ക്, ബാഗോ, പോക്കോക്കു എന്നീ നഗരങ്ങളിലാണ് വെടിവയ്പ്പ് നടന്നത്. ഗ്രനേയ്ഡുകളും കണ്ണീർവാതകവും ഉൾപ്പെടെയുള്ളവയും പ്രക്ഷോഭകാരികൾക്കു നേരേ പ്രയോഗിച്ചു. സംഭവത്തെ ശക്തമായി അപലപിക്കുന്നതായി യുഎൻ അറിയിച്ചു. 

സമാധാനപരമായ പ്രതിഷേധിക്കുന്നവർക്കെതിരെ നടത്തുന്ന അതിക്രമം ഉടൻ അവസാനിപ്പിക്കണമെന്നും വക്താവ് രവിന ഷംദസാനി പറഞ്ഞു. പട്ടാള അട്ടിമറിക്കെതിരെ നടന്ന പ്രക്ഷോഭങ്ങളിൽ ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കൂടിയ മരണനിരക്കാണ് ഞായറാഴ്ചത്തേത്. ഈ മാസം 1നാണ് മ്യാൻമറിൽ അട്ടിമറിയിലൂടെ പട്ടാളം ഭരണം പിടിച്ചത്.

ഭരണാധികാരിയും നൊബേൽ സമ്മാന ജേതാവുമായ ഓങ് സാൻ സൂ ചിയെയും മുതിർന്ന ഭരണകക്ഷി നേതാക്കളെയും തടവിലാക്കിയ പട്ടാളം ഒരു വർഷത്തേക്കു സൈനിക ഭരണവും അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു. സായുധസേനാ മേധാവിയായ മിൻ ഓങ് ലെയ്ങ് ഭരണം ഏറ്റെടുത്തു. ഇതിനെതിരെയാണ് ജനകീയ പ്രക്ഷോഭം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com