ഗർഭിണിയെ കൊന്നു വയറ് കീറി കുഞ്ഞിനെ പുറത്തെടുത്തു; വധശിക്ഷ ജനുവരി 12ന്, 70 വർഷത്തിനിടെ ആദ്യം

അമേരിക്കയിൽ ഗർഭിണിയെ കൊന്നു വയറ് കീറി കുഞ്ഞിനെ പുറത്തെടുത്ത കേസിൽ ലിസ മോണ്ട്‌ഗോമറിയുടെ വധശിക്ഷ ജനുവരി 12ന്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂയോര്‍ക്ക്:അമേരിക്കയിൽ ഗർഭിണിയെ കൊന്നു വയറ് കീറി കുഞ്ഞിനെ പുറത്തെടുത്ത കേസിൽ ലിസ മോണ്ട്‌ഗോമറിയുടെ വധശിക്ഷ ജനുവരി 12ന്. ജയിൽ വകുപ്പ് തീരുമാനം അനുസരിച്ച് ജനുവരി 12ന് ശിക്ഷ നടപ്പാക്കാമെന്ന് യുഎസ് ഫെഡറൽ അപ്പീൽ കോടതി വിധിച്ചു. ഇതോടെ വധശിക്ഷയെ എതിർക്കുന്ന ജോ ബൈഡൻ അധികാരത്തിലെത്തുന്നതിനു മുമ്പു തന്നെ ലിസയുടെ ശിക്ഷ നടപ്പാകാനാണു വഴിയൊരുങ്ങിയിരിക്കുന്നത്. 

ലിസയുടെ വധശിക്ഷ ഡിസംബറിൽനിന്ന് മാറ്റിയ കീഴ്‌ക്കോടതി നടപടി തെറ്റാണെന്ന് മൂന്നംഗ ജഡ്ജ് പാനൽ വിധിച്ചു. ഇൻഡിയാനയിലെ ഫെഡറൽ കറക്ഷണൽ സെന്ററിൽ ഡിസംബറിലാണ് ലിസയുടെ വധശിക്ഷ നടപ്പാക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ ലിസയുടെ അഭിഭാഷകനു കോവിഡാണെന്നു ചൂണ്ടിക്കാട്ടിയാണു ശിക്ഷ നടപ്പാക്കുന്നത് മാറ്റിവച്ചത്. 

അപ്പീൽ നൽകുമെന്നാണ് ലിസയുടെ അഭിഭാഷകർ അറിയിച്ചിരിക്കുന്നത്. ശിക്ഷ നടപ്പായാൽ 70 വർഷത്തിനിടെ ആദ്യമായി വധശിക്ഷയ്ക്കു വിധേയയാക്കപ്പെടുന്ന വനിതയാകും ലിസ. 1953ൽ ബോണി ഹെഡി എന്ന വനിതയെയാണ് ഇതിനു മുമ്പ് ഗ്യാസ് ചേംബറിൽ വധശിക്ഷ നടപ്പാക്കിയത്. 

2004ൽ എട്ടുമാസം ഗർഭിണിയായ യുവതിയെ ശ്വാസം മുട്ടിച്ച് കൊന്ന് അടുക്കളയിൽ ഉപയോഗിക്കുന്ന കത്തി കൊണ്ട് വയറ് കീറി കുഞ്ഞിനെ പുറത്തെടുത്തു കടന്നുകളഞ്ഞ കേസിലാണ് ലിസയ്ക്കു വധശിക്ഷ വിധിച്ചത്. മിസൗറിയിൽ ഇരുപത്തിമൂന്നുകാരിയായ ബോബി ജോ സ്റ്റിനെറ്റ് ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്. കുഞ്ഞിനെ പിന്നീടു പൊലീസ് രക്ഷപ്പെടുത്തി പിതാവിനു കൈമാറി. 2007-ൽ ലിസ കുറ്റക്കാരിയാണെന്നു കണ്ടെത്തിയ കോടതി അവർക്കു വധശിക്ഷ വിധിക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com