വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യാന്‍ തീരുമാനം. ജനപ്രതിനിധിസഭയില്‍ നടന്ന വോട്ടടെടുപ്പിലാണ് തീരുമാനമായത്. ഇതോടെ അമേരിക്കൻ ചരിത്രത്തിൽ ആദ്യമായി രണ്ടു തവണ ഇംപീച്ച് ചെയ്യപ്പെടുന്ന പ്രസിഡന്റായി ട്രംപ്. 197നെതിരെ 232 വോട്ടുകള്‍ക്കാണ് ഇംപീച്ച്‌മെന്റ് പ്രമേയം പാസായത്.
ഡെമോക്രാറ്റുകള്‍ക്കു ഭൂരിപക്ഷമുള്ള സഭയില്‍ 10 റിപ്പബ്ലിക്കന്‍ അംഗങ്ങളും ട്രംപിനെതിരെ വോട്ട് ചെയ്തു. 222 ഡെമോക്രാറ്റുകളും, 10 റിപ്പബ്ലിക്കൻ അംഗങ്ങളുമാണ് ട്രംപിനെതിരെ വോട്ട് ചെയ്തത്. ജനപ്രതിനിധി സഭയില്‍ ഇംപീച്ച്‌മെന്റ് പ്രമേയം പാസായതോടെ വിചാരണ ഇനി സെനറ്റിലേക്ക് നീങ്ങും. സെനറ്റില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം ലഭിച്ചാല്‍ ട്രംപിനെതിരേ കുറ്റം ചുമത്തുകയൊള്ളൂ. 100 അംഗ സെനറ്റില്‍ 50 ഡെമോക്രാറ്റിക് അംഗങ്ങള്‍ക്കുപുറമേ 17 റിപ്പബ്ലിക്കന്മാര്‍ കൂടി പിന്തുണച്ചാലേ ഇതു സാധ്യമാകൂ.
രാജ്യത്ത് കലാപം സൃഷ്ടിക്കാൻ പ്രേരിപ്പിച്ചു എന്ന കുറ്റത്തിനാണ് ട്രംപിനെതിരെ ജനപ്രതിനിധി സഭ ഇംപീച്ച്മെന്‍റ് പ്രമേയം കൊണ്ട് വന്നത്. ട്രംപിനെ പുറത്താക്കാന്‍ 25-ാം ഭേദഗതി പ്രയോഗിക്കാന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് വിസമ്മതിച്ചതിനു പിന്നാലെ ജനപ്രതിനിധിസഭയില്‍ ഇംപീച്ച്‌മെന്റ് നടപടികളിലേക്ക് കടന്നത്. തെരഞ്ഞെടുപ്പിലെ ബൈഡന്റെ വിജയം അംഗീകരിക്കാതെ ട്രംപ് അനുകൂലികൾ യുഎസ് പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോൾ ആക്രമിക്കുകയായിരുന്നു. ഇതിനെ പിന്തുണയ്ക്കുന്ന നിലപാടാണ് ട്രംപിൽ നിന്നുണ്ടായത്.
2019-ല്‍ ട്രംപിനെതിരേ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവന്നപ്പോള്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയിലെ ഒരംഗം പോലും പിന്തുണച്ചിരുന്നില്ല. അതേസമയം വര്‍ഷങ്ങളായി തനിക്കെതിരേ നടക്കുന്ന വേട്ടയാടലിന്റെ തുടര്‍ച്ചയാണ് ഇംപീച്ച്‌മെന്റ് തട്ടിപ്പെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
ഇംപീച്‌മെന്റ് നടപടി പൂര്‍ത്തിയായാല്‍ ട്രംപിന് ഇനിയൊരിക്കലും മല്‍സരിക്കാനാവില്ല. മാത്രമല്ല, 1958 ലെ ഫോര്‍മര്‍ പ്രസിഡന്റ്സ് ആക്ട് അനുസരിച്ച്, മുന്‍ പ്രസിഡന്റുമാര്‍ക്ക് അനുവദിക്കുന്ന പെന്‍ഷന്‍, ആരോഗ്യ ഇന്‍ഷുറന്‍സ്, സുരക്ഷ തുടങ്ങിയവയ്ക്കും വിലക്കുണ്ടാകും. അമേരിക്കയുടെ പുതിയ പ്രസിഡന്‍റായി ജോ ബൈഡന്‍ സ്ഥാനമേല്‍ക്കുന്ന ജനുവരി 20ന് വാഷിംങ്ടണില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനാണ് ഈ നീക്കം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ