ന്യൂഡല്‍ഹി : സൗദി അറേബ്യയ്ക്കും ഇന്ത്യ കോവിഡ് വാക്സിൻ നൽകും. 5.25 യുഎസ് ഡോളർ നിരക്കിലാണ് 30 ലക്ഷം ഡോസുകൾ സൗദിക്കു നൽകുക. ഓക്സ്ഫഡ് സർവകലാശാലയും അസ്ട്രാസെനക്കയും ചേർന്ന് വികസിപ്പിച്ച് ഇന്ത്യയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ടിൽ ഉത്പാദിപ്പിക്കുന്ന വാക്സീനാണ് നൽകുക.
നിലവിൽ 2.4 മില്യൺ ഡോസുകളാണ് സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രതിദിന ഉത്പാദനശേഷി. ഇതു മാർച്ച് അവസാനത്തോടെ 30% വർധിപ്പിക്കും.
ഒരാഴ്ച മുതൽ പരമാവധി 10 ദിവസങ്ങൾക്കുള്ളിൽ വാക്സീൻ ഡോസുകൾ സൗദിക്കു കയറ്റി അയയ്ക്കുമെന്നും സീറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനാവല്ല വ്യക്തമാക്കി.
അതേസമയം, യൂറോപ്പിലേക്ക് വാക്സീൻ അയയ്ക്കില്ലെന്ന് പൂനാവല്ല പറഞ്ഞു. ഇന്ത്യയിലെയും ആഫ്രിക്കയിലെയും വാക്സീൻ വിതരണത്തെ ബാധിക്കുമെന്നതിനാലാണ് ഈ തീരുമാനമെന്നും സീറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയിലേക്കും 5.25 യുഎസ് ഡോളർ നിരക്കിലാണ് 1.5 മില്യൺ വാക്സീനുകൾ അയയ്ക്കുന്നത്. കഴിഞ്ഞയാഴ്ച ബ്രസീലിലേക്കും 20 ലക്ഷം വാക്സീൻ ഡോസുകൾ കയറ്റി അയച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ