നേപ്പാള്‍ പാർലമെന്റ് പിരിച്ചുവിട്ടത് റദ്ദാക്കി ; ഷേര്‍ ബഹാദൂര്‍ ദൂബെയെ 28 മണിക്കൂറിനകം പ്രധാനമന്ത്രിയാക്കാന്‍ സുപ്രീംകോടതി ഉത്തരവ് ; കെപി ഒലി ശര്‍മ്മയ്ക്ക് കനത്ത തിരിച്ചടി

ചീഫ് ജസ്റ്റിസ് ചോലേന്ദ്ര ഷംഷേര്‍ റാണയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചിന്റേതാണ് സുപ്രധാന വിധി
ഷേര്‍ ബഹാദൂര്‍ ദൂബെ /ഫയല്‍ ചിത്രം
ഷേര്‍ ബഹാദൂര്‍ ദൂബെ /ഫയല്‍ ചിത്രം

കാഠ്മണ്ഡു : നേപ്പാളിലെ പാർലമെന്റ് പിരിച്ചു വിട്ട നടപടി നേപ്പാള്‍ സുപ്രീംകോടതി റദ്ദാക്കി. നേപ്പാളി കോണ്‍ഗ്രസ് പ്രസിഡന്റ് ഷേര്‍ ബഹാദൂര്‍ ദൂബെയെ പ്രധാനമന്ത്രിയായും സുപ്രീംകോടതി നിയമിച്ചു. വിശ്വാസവോട്ടെടുപ്പില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടും ന്യൂനപക്ഷ സര്‍ക്കാരായി തുടര്‍ന്ന പ്രധാനമന്ത്രി കെ പി ഒലി ശര്‍മ്മയ്ക്ക് കനത്ത തിരിച്ചടിയാണ് സുപ്രീംകോടതി വിധി. 

28 മണിക്കൂറിനകെ ഷേര്‍ ബഹാദൂര്‍ ദൂബെയെ പ്രധാനമന്ത്രിയായി നിയമിക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ചോലേന്ദ്ര ഷംഷേര്‍ റാണയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചിന്റേതാണ് സുപ്രധാന വിധി. 

പ്രധാനമന്ത്രി കെ പി ഒലി ശര്‍മ്മയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ മെയ് 22 നാണ് പ്രസിഡന്റ് ബിന്ദ്യാ ദേവി ഭണ്ഡാരി ജനപ്രതിനിധി സഭ പിരിച്ചുവിട്ടത്. അഞ്ചു മാസത്തിനിടെ രണ്ടാം തവണയാണ് സഭ പിരിച്ചുവിടാന്‍ തീരുമാനിച്ചത്. കൂടാതെ, നവംബര്‍ 12, 19 തീയതികളില്‍ ഇടക്കാല തെരഞ്ഞെടുപ്പ് നടത്തുമെന്നും പ്രധാനമന്ത്രി കെ പി ഒലി ശര്‍മ്മ പ്രഖ്യാപിച്ചിരുന്നു. 

ജനപ്രതിനിധി സഭ പിരിച്ചുവിട്ടതിനെതിരെ 30 ഓളം പേരാണ് ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. സഭ പിരിച്ചുവിട്ടത് റദ്ദാക്കണമെന്നായിരുന്നു പ്രധാന ആവശ്യം. ഷേര്‍ ബഹാദൂര്‍ ദൂബെയെ പ്രധാനമന്ത്രിയാക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com