കെ പി ശര്‍മ ഒലി രാജിവച്ചു; ഷേര്‍ ബഹദൂര്‍ ദൂബെ നേപ്പാളിന്റെ പുതിയ പ്രധാനമന്ത്രി

24 മണിക്കൂറിനകം ബഹദൂര്‍ ദൂബെയെ പ്രധാനമന്ത്രിയാക്കണമെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു
നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി/ പിടിഐ
നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി/ പിടിഐ


കാഠ്മണ്ഡു: നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി രാജിവച്ചു. പാര്‍ലമെന്റ് പിരിച്ചു വിട്ട നടപടി നേപ്പാള്‍ സുപ്രീംകോടതി റദ്ദാക്കിയതിന് പിന്നാലെയാണ് രാജി. നേപ്പാളി കോണ്‍ഗ്രസ് പ്രസിഡന്റ് ഷേര്‍ ബഹദൂര്‍ ദൂബെയെ രാഷ്ട്രപതി ബിന്ദ്യാ ദേവി ഭണ്ഡാരി പ്രധാനമന്ത്രിയായി നിയമിച്ചു. 24 മണിക്കൂറിനകം ബഹദൂര്‍ ദൂബെയെ പ്രധാനമന്ത്രിയാക്കണമെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു. ഇത് അഞ്ചാമത്തെ തവണയാണ് 74കാരനായ ഷേര്‍ ബഹദൂര്‍ ദൂബെ നേപ്പാളിന്റെ പ്രധാനമന്ത്രിയാകുന്നത്. മുപ്പത് ദിവസത്തിനുള്ളില്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ബഹദൂറിനോട് രാഷ്ട്രപതി ആവശ്യപ്പെട്ടു. 

വിശ്വാസവോട്ടെടുപ്പില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടും ന്യൂനപക്ഷ സര്‍ക്കാരായി തുടര്‍ന്ന പ്രധാനമന്ത്രി കെ പി ശര്‍മ ഒലിയ്ക്ക് കനത്ത തിരിച്ചടിയായിരുന്നു സുപ്രീംകോടതി വിധി.ചീഫ് ജസ്റ്റിസ് ചോലേന്ദ്ര ഷംഷേര്‍ റാണയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചിന്റേതാണ് സുപ്രധാന വിധി.

പ്രധാനമന്ത്രി കെ പി ശര്‍മ ഒലിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ മെയ് 22നാണ് പ്രസിഡന്റ് ബിന്ദ്യാ ദേവി ഭണ്ഡാരി ജനപ്രതിനിധി സഭ പിരിച്ചുവിട്ടത്. അഞ്ചു മാസത്തിനിടെ രണ്ടാം തവണയാണ് സഭ പിരിച്ചുവിടാന്‍ തീരുമാനിച്ചത്. കൂടാതെ, നവംബര്‍ 12, 19 തീയതികളില്‍ ഇടക്കാല തെരഞ്ഞെടുപ്പ് നടത്തുമെന്നും ഒലി പ്രഖ്യാപിച്ചിരുന്നു.

ജനപ്രതിനിധി സഭ പിരിച്ചുവിട്ടതിനെതിരെ 30 ഓളം പേരാണ് ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. സഭ പിരിച്ചുവിട്ടത് റദ്ദാക്കണമെന്നായിരുന്നു പ്രധാന ആവശ്യം. ഷേര്‍ ബഹാദൂര്‍ ദൂബെയെ പ്രധാനമന്ത്രിയാക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com