പത്തു വര്‍ഷം വീട്ടുകാര്‍ പോലും അറിയാതെ യുവാവ് കാമുകിയെ മുറിയില്‍ ഒളിപ്പിച്ച കഥ കേരളത്തെ അമ്പരപ്പിച്ചത് ഇന്നലെയാണ്. മലയാളികള്‍ അവിശ്വസനീയതയോടെ കേട്ട ഈ കഥ പ്രണയത്തിന്റെ മാധുര്യമാണെങ്കില്‍ കുറ്റകൃത്യത്തിന്റെ കറുപ്പു വീണ സമാന സംഭവങ്ങള്‍ ചരിത്രത്തില്‍ വേറെയുമുണ്ട്. ഓസ്ട്രിയയിലെ ജോസഫ് ഫ്രിട്‌സിലിന്റെ കഥ ഇത്തരമൊന്നാണ്. ഇരുപത്തിനാലു വര്‍ഷമാണ് ഫ്രിട്‌സില്‍ സ്വന്തം മകളെ വീടിന്റെ അറയില്‍ തളച്ചിട്ട് ക്രൂരമായി പീഡിപ്പിച്ചത്. ജോസഫ് ഫ്രിട്‌സിലിന്റെ മകള്‍ എലിസബത്തിന്റെ കഥ പറഞ്ഞ ഗേള്‍ ഇന്‍ ദ ബേസ്‌മെന്റ് എന്ന സിനിമ പുറത്തുവന്നത് ഈ വര്‍ഷമാണ്.
ഓസ്ട്രിയയിലെ അംസ്‌റ്റെട്ടന്‍ ദേശക്കാരനാണ് ജോസഫ് ഫ്രിട്‌സില്‍. ജനനം 1935ല്‍. ഇരുപത്തിയൊന്നാം വയസില്‍ ജോസഫ് റോസ്‌മേരിയെ മിന്നുകെട്ടി. അവര്‍ക്കു പിറന്ന ഏഴുമക്കളില്‍ ഒരാളായിരുന്നു എലിസബത്ത്. എലിസബത്തിനെ ജോസഫ് പതിനൊന്നു വയസ്സു മുതല്‍ തന്നെ ഉപദ്രവിക്കാറുണ്ടെന്നാണ് പിന്നീട് പുറത്തുവന്ന വിവരം. പതിനഞ്ചാം വയസ്സില്‍ വീടു വിട്ടുപോയ എലിസബത്തിനെ പൊലീസ് കണ്ടെത്തി തിരിച്ചെത്തിക്കുകയായിരുന്നു.
എലിസബത്തിന് പതിനെട്ടു വയസ്സു തികഞ്ഞ് ഒരു ദിവസം എന്തോ സഹായത്തിനായി വീടിനു താഴെയുള്ള അറയിലേക്കു വിളിച്ചതാണ്, പിതാവ്. അറയുടെ വാതില്‍ പിടിപ്പിക്കുന്നതിനാണ് ജോസഫ് സഹായം ആവശ്യപ്പെട്ടത്. വാതില്‍ പിടിപ്പിച്ചുകഴിഞ്ഞ് എലിസബത്തിനെ അതിലിട്ടു പൂട്ടുകയായിരുന്നു, ജോസഫ്. 1984 ഓഗസ്റ്റ് 28നായിരുന്നു അത്. എലിസബത്തിന്റെ അസാധാരണമായ ദുരന്ത കഥ തുടങ്ങിയത് അന്നാണ്.
മകളെ കാണാതായപ്പോള്‍ അമ്മ റോസ്‌മേരി പൊലീസില്‍ പരാതി നല്‍കി. ഒരു മാസം പൊലീസ് അന്വേഷിച്ചിട്ടും ഒന്നും കണ്ടെത്തിയില്ല. അതിനിടെ ജോസഫ് മകളുടേതെന്നു പറഞ്ഞ് ഒരു കത്ത് പൊലീസിനു കൈമാറി. വീട്ടുകാരോടൊത്തം കഴിയാന്‍ താത്പര്യമില്ലെന്നും നാടു വിടുകയാണെന്നും പറഞ്ഞ് എലിസബത്ത് എഴുതിയതായിരുന്നു കത്ത്. അതോടെ പൊലീസ് അന്വേഷണം അവസാനിപ്പിച്ചു. കത്ത് ജോസഫ് ഭീഷണിപ്പെടുത്തി ഴുതിയച്ചതാണെന്ന്, എലിസബത്തിന്റെ കഥ പുറത്തുവന്ന ശേഷം മാത്രമാണ് വ്യക്തമായത്.
പിന്നീടുള്ള ഇരുപത്തിനാലു വര്‍ഷവും ഏതാണ്ട് എല്ലാ ദിവസവും ജോസഫ് മകളെ ക്രൂരമായി പീഡിപ്പിച്ചു. കേട്ടാല്‍ ആരും ഞെട്ടുന്ന വിധം പൈശാചികമായ ലൈംഗിക ആക്രമണങ്ങള്‍ക്കു വിധേയയാക്കി. പോണ്‍ സീനിമകള്‍ മകളെ കാണിക്കുകയും അതിലെ രംഗങ്ങള്‍ അനുകരിക്കാന്‍ നിര്‍ബന്ധിക്കുകയുമായിരുന്നു ജോസഫിന്റെ രീതി. നിരന്തരമായ ലൈംഗിക പീഡനത്തില്‍ എലിസബത്ത് ഗര്‍ഭിണിയായി. ഏഴു മക്കളാണ് സ്വന്തം മകളില്‍ ജോസഫിനുണ്ടായത്. ഇതില്‍ മൂന്നു പേര്‍ നിലവറയില്‍ എലിസബത്തിനൊപ്പം തന്നെ കഴിഞ്ഞു. മൂന്നു പേരെ വീടിനു മുന്നില്‍ നിന്നു കിട്ടിയതെന്നു ഭാര്യയയെും അധികൃതരെയും വിശ്വസിപ്പിച്ച് ജോസഫ് വളര്‍ത്തി. ഒരു കുട്ടി നിലവറയില്‍ വച്ചു തന്നെ മരിച്ചു.
ഫാമുകള്‍ക്കു യന്ത്രങ്ങള്‍ ഘടിപ്പിച്ചുകൊടുക്കുന്ന പണിയായിരുന്നു ജോസഫിന്. ഇതിനുള്ള തയാറെടുപ്പുകളെല്ലാം നിലവറയില്‍ വച്ചാണ് ചെയ്തിരുന്നത്. രാവിലെ ഒന്‍പതു മണിയോടെ ജോസഫ് നിലവറയിലേക്കു പോവും. ഭക്ഷണവും വെള്ളവുമെല്ലാം കൊണ്ടുപോവുകയാണ് പതിവ്. അതുകൊണ്ടുതന്നെ എലിസബത്തിനെ താമസിപ്പിച്ചത് ആരും അറിഞ്ഞില്ല. മറ്റുള്ളവര്‍ ജോലിസ്ഥലത്തേക്കു വരുന്നത് ജോസഫ് വിലക്കിയിട്ടുമുണ്ടായിരുന്നു.
ടെലിവിഷന്‍, റേഡിയോ, വിഡിയോ കാസറ്റ് പ്ലെയര്‍, ഫ്രിജ് എന്നിവയൊക്കെ നിലവറയില്‍ ഉണ്ടായിരുന്നു. ഭക്ഷണം ചൂടാക്കി കഴിക്കാനുള്ള സംവിധാനവും സജ്ജമാക്കിയിരുന്നു. വാതിലില്‍ വൈദ്യുതി പ്രവാഹം ഉണ്ടെന്നും തൊട്ടാല്‍ ഷോക്ക് അടിച്ചു മരിക്കുമെന്നും എലിസബത്തിനെയും കുട്ടികളെയും ധരിപ്പിച്ചിരുന്നു, ജോസഫ്. രക്ഷപെടാന്‍ ശ്രമിച്ചാല്‍ ഗാസ് ചോര്‍ച്ചയുണ്ടാക്കി കൊലപ്പെടുത്തുമെന്നുമുണ്ടായിരുന്നു ഭീഷണി. ഇതെല്ലാം കളവായിരുന്നെന്നു പിന്നീടാണ് ബോധ്യപ്പെട്ടത്.
എലിസബത്തിന്റെ മൂത്ത മകള്‍ കെര്‍സ്റ്റിന്‍ നിലവറയില്‍ വച്ച് ബോധശൂന്യയായി വീണതോടെയാണ്, ഇരുപത്തിനാലു വര്‍ഷം നീണ്ട ക്രൂരത പുറംലോകം അറിയാന്‍ അരങ്ങൊരുങ്ങിയത്. ആരും അറിയാതെ കെര്‍സ്റ്റിനെ ആശുപത്രിയില്‍ എത്തിക്കാന്‍ ജോസഫിനായി. വൃക്കകള്‍ക്കു ഗുരുതരമായ തകരാറു വന്ന അവസ്ഥയില്‍ ആയിരുന്നു കുട്ടി. ചികിത്സയ്ക്കായി മാതാപിതാക്കളില്‍ ഒരാളുടെ സമ്മതം വേണമെന്ന് ഡോക്ടര്‍മാര്‍ നിഷ്‌കര്‍ഷിച്ചപ്പോള്‍ എലിസബത്തിന്റെ കത്താണ് ജോസഫ് ഹാജരാക്കിയത്. മാതാപിതാക്കള്‍ എവിടെ എന്ന ചോദ്യത്തിന് ജോസഫിന്റെ മറുപടിയില്‍ പന്തികേടു തോന്നിയ ഡോക്ടര്‍ പൊലീസിനെ വിവരം അറിയിച്ചു. ഇതോടെ, എലിസബത്തിനെ കാണാതായതുമായി ബന്ധപ്പെട്ട പഴയ കേസ് പൊലീസ് പൊടിതട്ടിയെടുത്തു.
എലിസബത്ത് പ്രത്യേക ആചാരങ്ങളുള്ള മതസംഘത്തിന് ഒപ്പമാണെന്നായിരുന്നു ജോസഫിന്റെ പുതിയ വിശദീകരണം. 2008ല്‍ എഴുതിയതെന്നു പറയുന്ന കത്തും പൊലീസിനു നല്‍കി. ഈ കത്തു വച്ച് പൊലീസ് അന്വേഷണം നടത്തി. ഇത്തരമൊരു മതസംഘം ഇല്ലെന്ന നിഗമനത്തിലാണ് അവര്‍ എത്തിയത്. കത്ത് വ്യാജമായി നിര്‍മിച്ചതാണോ എന്ന സംശയവും പൊലീസിനുണ്ടായി.
ഇതിനിടെ എലിസബത്തിന്റെ നിര്‍ബന്ധത്തിനു വഴങ്ങി ആശുപത്രിയില്‍ എത്തി മകളെ കാണാന്‍ ജോസഫ് സമ്മതിച്ചു. എലിസബത്ത് ആശുപത്രിയില്‍ എത്തിയപ്പോള്‍ സംശയം തോന്നിയ ഡോക്ടര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്നു പൊലീസ് ചോദ്യം ചെയ്യലില്‍ എലിസബത്ത് അവിശ്വസനീയമായ ജീവിത കഥ പറയുകയായിരുന്നു. ജോസഫിനെ പിന്നീട് കോടതി ജീവപര്യന്തം തടവിനു വിധിച്ചു.
എലിസബത്തിന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററികളാണ് 2008ല്‍ വന്ന ദി ലോംഗസ്റ്റ് നൈറ്റ്, സീക്രട്ട്‌സ് ഓഫ് ദ ഓസ്ട്രിയന്‍ സെല്ലാര്‍, 2010ല്‍ പുറത്തിറങ്ങിയ മോണ്‍സ്റ്റര്‍; ദ ജോസഫ് ഫ്രിട്‌സില്‍ സ്‌റ്റോറി. ദി ക്രൈംസ് ഓഫ് ജോസഫ് ഫ്രിട്‌സില്‍: അണ്‍കവറിങ് ദി ട്രൂത്ത് എന്ന പുസ്തകം 2009ല്‍ പ്രസിദ്ധീകരിച്ചു. 2021ല്‍ ഗേള്‍ ഇന്‍ ദ ബേസ്‌മെന്റ് സിനിമ പുറത്തുവന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ