ന്യൂയോർക്ക്: അപ്രതീക്ഷിതമായി തിമിംഗലത്തിന്റെ വായിൽ അകപ്പെട്ട കൊഞ്ചുപിടിത്തക്കാരൻ അത്ഭുതകരമായി രക്ഷപെട്ടു. മൈക്കിൾ പെക്കാർഡ് എന്ന ഞണ്ടുപിടിത്തക്കാരനാണ് താൻ നേരിട്ട അനുഭവം ഫേസ്ബുക്കിൽ പങ്കുവച്ചത്. അമേരിക്കയിലെ മസചുസെറ്റ്സിലാണ് സംഭവം.
കടലിലേക്ക് എടുത്തു ചാടിയതും എവിടെയോ ചെന്ന് തട്ടിയതായി തോന്നി. വെള്ള സ്രാവുകൾ ആക്രമിക്കുകയായിരിക്കും എന്ന് ആദ്യം കരുതിയെങ്കിലും പെട്ടെന്നാണ് തിമിംഗലത്തിന്റെ വായിലാണെന്ന് മനസ്സിലായത്. "അതെന്നെ വിഴുങ്ങാൻ നോക്കുകയായിരുന്നു. എല്ലാം തീർന്നെന്ന് ഉറപ്പായി. ഞാൻ ഭാര്യയെയും മക്കളെയും ഓർത്തു. മരിക്കാൻ പോവുകയാണ് എന്ന ഭയത്തോടെ പത്തു മുപ്പത് സെക്കന്റ് നിന്നു", ആ നിമിഷങ്ങൾ 56കാരനായ മൈക്കിൾ ഓർത്തെടുത്തു.
സഹപ്രവർത്തകർക്കൊപ്പം അതിരാവിലെ കൊഞ്ചുപിടിക്കാൻ ഇറങ്ങിയതായിരുന്നു മൈക്കിൾ. ആഴക്കടലിൽ ശാന്തമായ അന്തരീക്ഷമായിരുന്നു. സാധാരണ മട്ടിൽ ഞാൻ കടലിലേക്ക് എടുത്തു ചാടിയതും മൈക്കിൾ എത്തിപ്പെട്ടത് തിമിംഗലത്തിന്റെ വായിലേക്കാണ്. ''ഞാൻ അകത്തുകിടന്ന് ഇളകിയതും തിമിംഗലം വെള്ളത്തിന് മുകളിലേക്ക് വന്ന് തലയൊന്ന് കുലുക്കി. പെട്ടെന്ന് ഞാൻ വായുവിലൂടെ കുതിച്ച് വെള്ളത്തിലേക്ക് വന്നുവീണു. വിശ്വസിക്കാനായില്ല, ഞാൻ രക്ഷപ്പെട്ടിരിക്കുന്നു'', മൈക്കിൾ പറയുന്നു.
അടുത്തുള്ള ഫിഷിങ് ചാർട്ടറിലേക്ക് പോകുകയായിരുന്ന കാപ്റ്റൻ ജോ ഫ്രാൻസിസും സംഘവും ഇതിന് സാക്ഷികളാണ്. മൈക്കിൾ പറന്നുവന്ന് വെള്ളത്തിൽ വീഴുന്നതാണ് ഇവർ കണ്ടത്. ഇടൻതന്നെ ഇയാളെ എടുത്തുപൊക്കി ഡെക്കിൽ കിടത്തി. കാൽമുട്ടിൽ ചെറിയ പരിക്കേറ്റ മൈക്കിളിനെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
50 അടി നീളവും 36 ടൺ ഭാരവും വരെ എത്താറുള്ള ഹംബാക്ക് തിമിംഗലത്തിന്റെ വായിൽ നിന്നാണ് മൈക്കിൾ അത്ഭുതകരമായി രക്ഷപ്പെട്ടത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ