ഭൂമിക്ക് അടിയില്‍ പുതിയ പ്രതിഭാസം, അകക്കാമ്പ് ഒരു വശത്തേയ്ക്ക് ചരിയുന്നു?; ഇരുമ്പു പരലുകളുടെ അതിവേഗ വളര്‍ച്ച, ഉറ്റുനോക്കി ശാസ്ത്രലോകം 

ഭൂമിയുടെ അകക്കാമ്പ് ഒരു വശത്തേയ്ക്ക് ചരിയുന്നതായി റിപ്പോര്‍ട്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂയോര്‍ക്ക്: ഭൂമിയുടെ അകക്കാമ്പ് ഒരു വശത്തേയ്ക്ക് ചരിയുന്നതായി റിപ്പോര്‍ട്ട്. ഇരുമ്പും നിക്കലും അടങ്ങിയതാണ് ഭൂമിയുടെ അകക്കാമ്പ്.ഖരരൂപത്തിലുള്ള ഇരുമ്പിന്റെ അകക്കാമ്പ് മറുവശത്തെ അപേക്ഷിച്ച് വേഗത്തില്‍ വികസിക്കുന്നത് ശാസ്്ത്രലോകത്തെ ആശയക്കുഴപ്പിലാക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അകക്കാമ്പിലൂടെ കടന്നുപോകുന്ന ഭൂചലന തരംഗങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ പഠനത്തിനിടെയാണ് പുതിയ വെളിപ്പെടുത്തല്‍. 

നേച്ചര്‍ ജിയോസയന്‍സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടാണ് ശാസ്ത്രലോകത്ത് ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടിരിക്കുന്നത്. കോടിക്കണക്കിന് വര്‍ഷങ്ങളായി ഈ മാറ്റം നടന്നുവരികയാണ്. ഉരുകിയ ഇരുമ്പ് ഖരരൂപത്തിലാകാന്‍ തുടങ്ങിയത് മുതല്‍ ഈ പ്രതിഭാസം തുടങ്ങിയതായാണ് ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടല്‍. കംപ്യൂട്ടര്‍ ഉപയോഗിച്ച് കൃത്രിമ മാതൃക സൃഷ്ടിച്ചാണ് പരീക്ഷണം നടത്തിയത്. ഭൂമിയുടെ അകക്കാമ്പ് ഒരു വശത്തേയ്ക്ക് ചരിയുന്ന നിലയില്‍ വികസിക്കുന്നതായാണ് കണ്ടെത്തല്‍. അകക്കാമ്പിന്റെ കിഴക്കന്‍ മേഖലയില്‍ പടിഞ്ഞാറന്‍ മേഖലയെ അപേക്ഷിച്ച് ഇരുമ്പു പരലുകള്‍ വേഗത്തില്‍ രൂപാന്തരം പ്രാപിക്കുന്നതായാണ് ശാസ്ത്രജ്ഞരുടെ നിഗമനം. 

അകക്കാമ്പിന്റെ പുറംപാളിയിലുള്ള ദ്രവരൂപത്തിലുള്ള ഇരുമ്പാണ് ചൂട് പുറത്തേയ്ക്ക് വമിപ്പിക്കുന്നത്. ദ്രവരൂപത്തിലുള്ള ഇരുമ്പിന്റെ ചലനമാണ് അകക്കാമ്പിന്റെ ഉള്‍വശത്തെ ചൂട് തട്ടാതെ സംരക്ഷിക്കുന്നത്. ഇതിലൂടെ അകക്കാമ്പില്‍ ഇരുമ്പ് ഖരരൂപത്തിലാവുന്ന പ്രതിഭാസമാണ് നടന്നുവരുന്നത്. ഇന്തോനേഷ്യയ്ക്ക് അടിയില്‍ വേഗത്തിലാണ് താപതരംഗം നീക്കം ചെയ്യപ്പെടുന്നത്. പടിഞ്ഞാറുള്ള ബ്രസീലിന്റെ അടിവശത്തെ അപേക്ഷിച്ച് അതിവേഗത്തിലാണ് ഈ പ്രക്രിയ നടന്നുവരുന്നത്. ഇതിലൂടെ ഒരു വശം കൂടുതല്‍ വേഗത്തില്‍ തണുക്കാന്‍ ഇടയാക്കുകയും ഇരുമ്പ് പരലുകള്‍ രൂപപ്പെടാന്‍ സഹായകമാകുകയും ചെയ്യുന്നതായി റിപ്പോര്‍ട്ട് പറയുന്നു. ഭൂഗുരുത്വാകര്‍ഷണവും ഇതിനെ സ്വാധീനിക്കുന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഒരു വശത്ത് മാത്രമായി നടക്കുന്ന മാറ്റം ശാസ്ത്രലോകം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com