മൂന്ന് വനിതാ മാധ്യമപ്രവർത്തകരെ വെടിവച്ചു കൊന്നു; പങ്കില്ലെന്ന് താലിബാൻ
കാബൂൾ: അഫ്ഗാനിസ്ഥാനിലെ ജലാലാബാദിലുണ്ടായ രണ്ട് വ്യത്യസ്ത ആക്രമണങ്ങളിൽ മൂന്ന് വനിതാ മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. ജോലി കഴിഞ്ഞു വീട്ടിലേക്കു പോകുന്നതിനിടെ മൂവരെയും വെടിവച്ചു വീഴ്ത്തുകയായിരുന്നു. അഫ്ഗാനിസ്ഥാനിലെ സ്വകാര്യ റേഡിയോ, ടിവി മാധ്യമങ്ങളിൽ ജോലി ചെയ്യുന്നവരാണിവർ.
മുർസൽ ഹക്കീമി (25), ഷഹനാസ് (20), സാദിയ(20) എന്നിവരാണ് കൊല്ലപ്പെട്ടത്. മാധ്യമ സ്ഥാപനങ്ങളിൽ പാർട്ട് ടൈം ആയി ജോലി ചെയ്യുന്ന വിദ്യാർത്ഥികളായിരുന്നു ഇവർ. വിദേശ പരിപാടികളുടെ വോയ്‌സ് ഓവർ റെക്കോർഡു ചെയ്യുന്ന വിഭാഗത്തിലാണ് ഇവർ ജോലിചെയ്തിരുന്നത്. ഇവരെക്കൂടാതെ നാലാമതൊരാൾക്ക് നേരെയും ആക്രമണം ഉണ്ടായെന്നു ഇവരെ ആശുപത്രിയിലാക്കിയെന്നും റിപ്പോർട്ടുണ്ട്. ഇതോടെ അഫ്ഗാനിൽ 6 മാസത്തിനിടെ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരുടെ എണ്ണം 15 ആയി.
ചൊവ്വാഴ്ചയുണ്ടായ ആക്രമണത്തിൽ താലിബാൻ സൂത്രധാരനെ പിടികൂടിയെന്ന് പൊലീസ് മേധാവി അറിയിച്ചു. പിടിയിലായപ്പോൾ ഇയാളുടെ പക്കൽനിന്ന് തോക്ക് കണ്ടെടുത്തെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ആക്രമണത്തിൽ പങ്കില്ലെന്നാണ് താലിബാൻ അറിയിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ