കുഞ്ഞിന്റെ നിറം കറുപ്പായിരിക്കുമോ എന്നവർ ആശങ്കപ്പെട്ടു, ആത്മഹത്യയെക്കുറിച്ചുവരെ ചിന്തിച്ചു; രാജകുടുംബത്തിനെതിരെ മേഗൻ 

ആദ്യ കുഞ്ഞ് ജീവിതത്തിലേക്ക് കടന്നുവരുന്നതിന് മുമ്പ് രാജകുടുംബത്തിലുണ്ടായ ചർച്ചകളും ആശങ്കകളും മേ​ഗൻ വെളിപ്പെടുത്തി
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

ന്യൂയോർക്ക്: രാജകുടുംബത്തിൽ നിന്നനുഭവിക്കേണ്ടി വന്ന അവഗണനയെയും വിവേചനത്തെയും കുറിച്ച് തുറന്നുപറഞ്ഞ് ഹാരിയും മേഗൻ മാർക്കലും. ആദ്യ കുഞ്ഞ് ജീവിതത്തിലേക്ക് കടന്നുവരുന്നതിന് മുമ്പ് രാജകുടുംബത്തിലുണ്ടായ ചർച്ചകളും ആശങ്കകളും മേ​ഗൻ വെളിപ്പെടുത്തി. ആർച്ചിയുടെ നിറം എത്രമാത്രം ഇരുണ്ടതാകുമെന്ന ചിന്ത അവരെ അലട്ടിയിരുന്നെന്നും ജനനത്തിന് മുമ്പ് തന്നെ കുഞ്ഞിന് സുരക്ഷാസംവിധാനങ്ങളോ രാജകീയ പദവിയോ നിഷേധിക്കപ്പെടുമെന്ന് അറിയിച്ചിരുന്നെന്നും മേഗൻ പറഞ്ഞു. 

അമേരിക്കൻ ടെലിവിഷൻ അവതാരക ഓപ്ര വിൻഫ്രിയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മേഗനും ഹാരിയും രാജകുടുംബത്തിലെ ജീവിതത്തെക്കുറിച്ച് സംസാരിച്ചത്. അവിടുത്തെ അനുഭവങ്ങൾ ആത്മഹത്യയെ കുറിച്ചുള്ള ചിന്തയിലേക്കെത്തിച്ചെന്ന് മേ​ഗൻ വെളിപ്പെടുത്തി. മാനസികാരോ​ഗ്യം കൈവിട്ടപ്പോഴും വൈദ്യസഹായം നേടാനുള്ള അനുവാദം നിഷേധിക്കപ്പെട്ടെന്നും അവർ പറഞ്ഞു. 

കേറ്റ് മിഡിൽടണ്ണിനെ കരയിച്ചതായുള്ള ആരോപണങ്ങൾ നിഷേധിച്ച മേഗൻ കേറ്റ് തന്നെയാണ് കരയിച്ചതെന്ന് പറഞ്ഞു. വിവാഹത്തിന് ദിവസങ്ങൾക്ക് മുമ്പായിരുന്നു ആ സംഭവം. ഫളവർ ഗേൾസിന്റെ വസ്ത്രത്തെക്കുറിച്ചുള്ള ഒരു കാര്യം എന്നെ നോവിച്ചു അത് എന്നെ കരയിപ്പിക്കുന്നതായിരുന്നു, മേഗൻ പറഞ്ഞു. ഇതിന് കേറ്റ് പിന്നീട് മാപ്പ് ചോദിച്ചതായും മേഗൻ വെളിപ്പെടുത്തി. 

രാജകീയ വിവാഹത്തിന് മൂന്ന് ദിവസം മുൻപ് ആരുമറിയാതെ തങ്ങൾ വിവാഹം ചെയ്തിരുന്നെന്നും മേ​ഗനും ഹാരിയും അറിയിച്ചു. അച്ഛൻ പ്രിൻസ് ചാൾസ് ഇപ്പോൾ തന്റെ ഫോൺകോളുകൾ എടുക്കാറില്ലെന്നും കഴിഞ്ഞ വർഷം ആദ്യ പാദം മുതൽ സാമ്പത്തികമായി ഇല്ലാതാക്കിയിരുന്നെന്നും അമ്മ ഡയാന രാജകുമാരിയുടെ പണമാണ് താൻ ആശ്രയിച്ചതെന്നും ഹാരി പറഞ്ഞു.

2020 ആദ്യം ഹാരിയും മേഗനും രാജകീയ പദവികൾ ഉപേക്ഷിച്ച് മകൻ ആർച്ചിക്കൊപ്പം വടക്കെ അമേരിക്കയിലേക്ക് ചേക്കേറിയിരുന്നു. വീണ്ടും ഗർഭിണിയാണെന്ന കാര്യവും പിറക്കാനിരിക്കുന്നത് മകളാണന്ന കാര്യവും അഭിമുഖത്തിൽ ഹാരിയും മേഗനും വെളിപ്പെടുത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com