സിഡ്‌നി: വെള്ളപ്പൊക്കക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന ഓസ്‌ട്രേലിയക്കാരുടെ ഉറക്കം കെടുത്തി എലിശല്യം. വെള്ളപ്പൊക്കം രൂക്ഷമായി നേരിട്ട രാജ്യത്തെ ക്വീന്‍സ്ലന്‍ഡ്, ന്യൂ സൗത്ത് വെയ്ല്‍സ് മേഖലകളിലാണ് എലികള്‍ പൊടുന്നനെ പെരുകിയത്. ഇവിടങ്ങളില്‍ തെരുവുകളിലെ റോഡുകളിലും വീടുകളിലും കൃഷിയിടങ്ങളുമെല്ലാം എലികള്‍ പാഞ്ഞുനടക്കുകയാണ്.
കാര്‍ഷിക മേഖലയായ ഇവിടങ്ങളില്‍ കനത്ത നാശമാണ് എലികളെക്കൊണ്ട് കര്‍ഷകര്‍ക്കുണ്ടായിരിക്കുന്നത്. വിളവെടുപ്പ് കാലമാണ് ഇപ്പോള്‍ കഴിഞ്ഞിരിക്കുന്നത്. ഗോഡൗണുകളിലും സംഭരണകേന്ദ്രങ്ങളിലും സൂക്ഷിച്ചിരുന്ന ധാന്യശേഖരത്തിന്റെ നല്ലൊരു പങ്കും എലികള്‍ നശിപ്പിച്ചു കഴിഞ്ഞു. ടൂറിസം മേഖലയും എലികള്‍ അവതാളത്തിലാക്കി. ഹോട്ടലുകളിലും റെസ്റ്റോറന്റുകളും ഇവയുടെ ശല്യം അധികരിച്ചതിനാല്‍ എല്ലാം അടച്ചിട്ടിരിക്കുകയാണ്. സിഡ്നിക്ക് വടക്കുകിഴക്കന്‍ ഭാഗത്തുള്ള ജില്‍ഗാന്‍ഡ്ര മേഖലയില്‍ ഒരു ചെറുപട്ടണത്തിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് ഒറ്റരാത്രി കൊണ്ട് 600 എലികളെ പിടിച്ചത് വന്‍ വാര്‍ത്തയായിരുന്നു. എലികള്‍ ആളുകളെ കടിച്ച് പരിക്കേല്‍പ്പിക്കുന്നുമുണ്ട്. കിടക്കുന്ന മെത്തയില്‍ വരെ എലികളുടെ ശല്യം തുടങ്ങിയതോടെ ജനജീവിതം താറുമാറായിരിക്കുകയാണ്.
ക്വീന്‍സ് ലന്‍ഡ്, ന്യൂ സൗത്ത് വെയില്‍സ് മേഖലകളില്‍ ഇത്തവണ റെക്കോര്‍ഡ് വിളവെടുപ്പാണ് രേഖപ്പെടുത്തിയത്. അധികം നഷ്ടങ്ങളുണ്ടാകാതെ തന്നെ വലിയ അളവില്‍ ധാന്യം സംഭരിക്കാന്‍ കര്‍ഷകര്‍ക്കു കഴിഞ്ഞു. ഈ വലിയ അളവിലുള്ള ധാന്യശേഖരമാണ് എലികളെ കൂട്ടമായി ഇവിടെയെത്തിച്ചതെന്ന് ഓസ്ട്രേലിയന്‍ ശാസ്ത്ര ഏജന്‍സിയായ സിസീറോയിലെ ശാസ്ത്രജ്ഞനായ സ്റ്റീവ് ഹെന്റി പറയുന്നു. വന്ന എലികള്‍ അനുകൂല സാഹചര്യങ്ങളില്‍ വര്‍ധിത തോതില്‍ പ്രജനനവും തുടങ്ങി. ഇതോടെ എലിശല്യം രൂക്ഷമായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.എലികളെ നശിപ്പിക്കാനും സാധാരണസ്ഥിതി വീണ്ടെടുക്കുവാനുമായി അശ്രാന്ത പരിശ്രമത്തിലാണു നാട്ടുകാര്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ