ഇസ്രായേൽ-പലസ്തീന്‍ സംഘർഷം രൂക്ഷം; ഇരുപക്ഷത്തും നാശനഷ്ടം ഉയരുന്നു, ​ഗാസയിലെ വ്യോമാക്രമണത്തിൽ 28 മരണം

ഇസ്രയേലിലെ അഷ്കലോണിൽ ഹമാസ് നടത്തിയ ഷെല്ലാക്രമണത്തിലാണ് മലയാളിയടക്കം മുപ്പതുപേര്‍ കൊല്ലപ്പെട്ടത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ജറുസലേം: പലസ്തീന്‍–ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമാവുന്നു. മിസൈല്‍ ആക്രമണത്തില്‍ മലയാളി നഴ്സ് ഉൾപ്പെടെ 30 പേർ കൊല്ലപ്പെട്ടു.  തെക്കന്‍ മേഖലയില്‍ ഇസ്രയേല്‍ സൈനിക വിന്യാസം വര്‍ധിപ്പിച്ചിട്ടുണ്ട്. ഹമാസുമായുള്ള ഏറ്റുമുട്ടല്‍ നീണ്ടുപോയേക്കാമെന്ന സൂചനയാണ് ഇത് 
 നല്‍കുന്നത്. 

ഇസ്രയേലിലെ അഷ്കലോണിൽ ഹമാസ് നടത്തിയ ഷെല്ലാക്രമണത്തിലാണ് മലയാളിയടക്കം മുപ്പതുപേര്‍ കൊല്ലപ്പെട്ടത്. ഇടുക്കി കീരിത്തോട് കാഞ്ഞിരന്താനം സന്തോഷിന്റെ ഭാര്യ സൗമ്യ (32) കൊല്ലപ്പെട്ടത് ഇവിടെയാണ്. ഇസ്രയേല്‍ സൈന്യം ഗാസയിൽ നടത്തിയ വ്യോമാക്രമണത്തില്‍ 28 പലസ്തീനികളും കൊല്ലപ്പെട്ടു. ഇതിൽ  9 കുട്ടികളും ഉൾപ്പെടുന്നു. ഹമാസ് പ്രവര്‍ത്തകരുടേതെന്ന് കരുതുന്ന രണ്ട് കെട്ടിടങ്ങള്‍ ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ സൈന്യം ആക്രമണം നടത്തിയത്. ഇവിടെ 13 നില കെട്ടിടം നിലംപതിച്ചു. 

മേഖലയിൽ 2019 നു ശേഷം ഏറ്റവും രൂക്ഷമായ സംഘർഷമാണിത്. ആക്രമണങ്ങളെ ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങള്‍ അപലപിച്ചു. യുഎന്‍ നേതൃത്വത്തില്‍ ഈജിപ്ത്, ഖത്തര്‍ രാജ്യങ്ങള്‍ സമവായ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഷെയ്ഖ് ജാറ മേഖലയിലെ പലസ്തീൻകാരെ ഒഴിപ്പിക്കാനുള്ള നീക്കത്തെ തുടർന്ന് ഇവിടെ രണ്ടാഴ്ചയായി സംഘർഷം നിലനിന്നിരുന്നു. അൽ അഖ്സയിൽ നിന്ന് ഇസ്രയേൽ സേന പിൻവാങ്ങാൻ പലസ്തീൻ പ്രതിരോധ പ്രസ്ഥാനമായ ഹമാസ് നൽകിയ സമയം തിങ്കളാഴ്ച തീർന്നിരുന്നു. ഇതിനെ തുടർന്ന് ഹമാസ് ഇസ്രയേലിലേക്കു റോക്കറ്റാക്രമണം നടത്തിയതോടെ ഇസ്രയേൽ നടപടികൾ കടുപ്പിച്ചു. 

ഗാസയിലെ ഇസ്‌ലാമിക് ജിഹാദ് എന്ന സംഘടനയുടെ മുതിർന്ന കമാൻഡർ ഉൾപ്പെടെയുള്ള നേതാക്കളെ വ്യോമാക്രമണത്തിൽ വധിച്ചതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. ഗാസ സിറ്റിയിലെ അപാർട്മെന്റിനു നേരെയുണ്ടായ ആക്രമണത്തിൽ 3 നേതാക്കൾ കൊല്ലപ്പെട്ടെന്നു സംഘടനയും വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com