വിവാഹമോതിരം നഷ്ടപ്പെട്ടു, മാസങ്ങള്‍ക്ക് ശേഷം മത്സ്യത്തിന്റെ കഴുത്തില്‍ കുടുങ്ങിയ നിലയില്‍; മീനിനെ പിടികൂടാന്‍ കടലില്‍ ഇറങ്ങി ജനങ്ങള്‍

നീന്തലിനിടെയാണ് വിരലില്‍ നിന്നും വിവാഹമോതിരം നഷ്ടമായത്
കടപ്പാട്: Norfolkislandreef.com.au
കടപ്പാട്: Norfolkislandreef.com.au

ഷ്ടപ്പെട്ടത് തിരിച്ചുകിട്ടുമ്പോള്‍ ഉള്ള സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. അത്തരത്തില്‍ ഒരു ഭാഗ്യം തേടിയെത്തിയിരിക്കുകയാണ് നാതന്‍ റീവ്സിന്. ഏതാനും മാസങ്ങള്‍ക്ക്  മുന്‍പ് ഭാര്യ സൂസിക്കൊപ്പം നോഫോക് ദ്വീപ് സന്ദര്‍ശിക്കുന്നതിനിടെ കടലില്‍ നഷ്ടമായ വിവാഹമോതിരമാണ് റീവ്‌സിന് തിരിച്ചുകിട്ടിയത്.

അന്ന് കടലില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു നാതന്‍ റീവ്‌സ്. നീന്തലിനിടെയാണ് വിരലില്‍ നിന്നും വിവാഹമോതിരം നഷ്ടമായത്. തങ്ങള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന ആഭരണം നഷ്ടമായതിനെ തുടര്‍ന്ന് സൂസിയും നാതനും ഏറെനേരം കടലില്‍ തെരച്ചില്‍ നടത്തിയെങ്കിലും എല്ലാ ശ്രമങ്ങളും വിഫലമായിരുന്നു. ഒടുവില്‍ ഏറെ നിരാശയോടെയാണ് ദമ്പതികള്‍ അവിടെ നിന്നും മടങ്ങിയത്.

അഞ്ച് മാസങ്ങള്‍ക്കിപ്പുറമാണ് അവരെ ഞെട്ടിച്ച വാര്‍ത്ത വന്നത്. അവരുടെ പ്രിയപ്പെട്ട വിവാഹമോതിരം ഒരു മുങ്ങല്‍ വിദഗ്ധ കണ്ടെത്തിയ വാര്‍ത്തയായിരുന്നു അത്. പക്ഷേ മോതിരം തിരികെയെടുക്കാന്‍ സാധിക്കുന്ന നിലയിലല്ലെന്നു മാത്രം. കാരണം കണമ്പ് വിഭാഗത്തില്‍പ്പെട്ട ഒരു കുഞ്ഞു മത്സ്യത്തിന്റെ കഴുത്തില്‍ കുടുങ്ങിയ നിലയിലായിരുന്നു മോതിരം.

സൂസന്‍ പ്രിയോര്‍ എന്ന മുങ്ങല്‍ വിദഗ്ധയാണ് മോതിരത്തിനുള്ളില്‍ കുടുങ്ങിയ ശരീരവുമായി കഴിയുന്ന മീനിനെ കണ്ടെത്തിയത്. കുറച്ചുകാലം മുന്‍പ് ഇവിടെയെത്തിയ ഒരു ദമ്പതികള്‍ക്ക് മോതിരം നഷ്ടമായതിനെക്കുറിച്ച് സൂസനും കേട്ടിരുന്നു. ഉടന്‍തന്നെ മീനിന്റെ ചിത്രങ്ങള്‍ പകര്‍ത്തി സൂസന്‍ പിന്നീട് സമൂഹ മാധ്യമത്തിലൂടെ ദമ്പതികളെ കണ്ടെത്തി വിവരമറിയിക്കുകയായിരുന്നു. 73,000 രൂപ വിലയുള്ള മോതിരമാണ് മീനിന്റെ കഴുത്തില്‍ കുടുങ്ങിയിരിക്കുന്നത്.

നിലവില്‍ മീനിന്  അപകടം ഒന്നുമില്ലെങ്കിലും അത് വളരുന്നതനുസരിച്ച് മോതിരം മാംസത്തിനുള്ളിലേക്കിറങ്ങാന്‍ സാധ്യതയുണ്ട്. അതിനാല്‍  ഏതെങ്കിലും വിധേത്തില്‍ മീനിനെ പിടികൂടി മോതിരം  തിരിച്ചെടുക്കണമെന്ന് സൂസന്‍ പ്രിയോര്‍ പറയുന്നു. വിവരമറിഞ്ഞതിനെ തുടര്‍ന്ന് സാധ്യമായ എല്ലാ മാര്‍ഗങ്ങളിലൂടെയും മീനിനെ പിടികൂടാനിറങ്ങിയിരിക്കുകയാണ്  നോഫോക് ദ്വീപിലെ ജനങ്ങള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com