ലണ്ടന്‍: എട്ട് ആഴ്ചകൾക്കുള്ളിൽ തന്നെ രണ്ടാമത്തെ ഡോസ് എടുക്കണമെന്നാണ് ബ്രിട്ടനിൽ പുതിയ നിർദേശം. 50 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും പ്രതിരോധശേഷി കുറഞ്ഞവര്‍ക്കും കോവിഡ് വാക്‌സിന്റെ ഇരു ഡോസുകള്‍ക്കുമിടയിലുള്ള ഇടവേള കുറയ്ക്കുമെന്നും പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അറിയിച്ചു.
രണ്ട് വാക്‌സിന്‍ ഡോസുകള്‍ക്കുമിടയിലുള്ള ഇടവേള 12 ആഴ്ചകളായി വര്‍ധിപ്പിക്കാമെന്ന് നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ ഇത് രോഗവ്യാപനം വര്‍ധിപ്പിച്ചേക്കാമെന്ന റിപ്പോർട്ടിനെത്തുടര്‍ന്നുള്ള കരുതല്‍ നടപടിയാണെന്ന് ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി. വൈറസിന്റെ പുതിയ വകഭേദം കോവിഡിനെതിരെയുള്ള ബ്രിട്ടന്റെ പോരാട്ടത്തെ ദുര്‍ബലപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
B1.617.2 വകഭേദം തെക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലും ലണ്ടനിലെ ചില ഭാഗങ്ങളിലും വളരെ വേഗത്തില്‍ വ്യാപിക്കാന്‍ ആരംഭിച്ചതായി ഇംഗ്ലണ്ട് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. B1.617.2 വകഭേദത്തിന് വ്യാപനശേഷി കൂടുതലാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. പുതിയ വകഭേദം മൂലമുള്ള രോഗികളുടെ എണ്ണം 520 ല്‍ നിന്ന് ഈയാഴ്ച 1,313 ആയി വര്‍ധിച്ചതോടെ പ്രദേശിക നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കിയതായി അധികൃതര്‍ വ്യക്തമാക്കി. രാജ്യത്ത് നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങള്‍ തിങ്കളാഴ്ച പിന്‍വലിക്കാമെന്നായിരുന്നു നേരത്തെയുള്ള തീരുമാനമെങ്കിലും മേയ് 21 വരെ ദീര്‍ഘിപ്പിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ