ഗാസ; സംഘർഷം രൂക്ഷമായ ഇസ്രയേൽ പാലസ്തീൻ പ്രശ്നം ചർച്ച ചെയാൻ ചേർന്ന യുഎൻ രക്ഷാ സമിതി വെർച്വൽ യോഗം തീരുമാനമാകാതെ പിരിഞ്ഞു. വെടിനിർത്തലിന് തയ്യാറല്ലെന്ന് ഇസ്രായേലും ഹമാസും ആവർത്തിച്ചതോടെയാണ് സമാധാന ശ്രമങ്ങൾക്കു തിരിച്ചടിയായത്. ഗാസയിലെ ആക്രമണങ്ങളെ അപലപിക്കുന്ന പൊതു പ്രസ്താവനയും യോഗത്തിൽ ഉണ്ടായില്ല. അതിനിടെ സമാധാന ചർച്ചകൾക്കിടയിലും ഇസ്രയേൽ ഗാസയിൽ ആക്രമണം നടത്തിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അടിയന്തര വെടിനിർത്തല്‍ വേണമെന്നാണ് ഐക്യരാഷ്ട്രസ സഭ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടത്. എന്നാൽ യോഗത്തിലും ഇരു രാജ്യങ്ങളും ഏറ്റുമുട്ടി. നിരപരാധികളെ ഉറക്കത്തില്‍ കൊന്നൊടുക്കുന്ന കൊടും ക്രൂരതയേയാണ് അമേരിക്ക ന്യായീകരിക്കുന്നതെന്ന് പലസ്തീന്‍ വിദേശകാര്യമന്ത്രി റിയാദ് -അല്‍ മലികി കുറ്റപ്പെടുത്തി. പലസ്തീനികളെ വേരോടെ പിഴുതെറിയാനാണ് ഇസ്രയേല്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രയേലിന്‍റെ കുഞ്ഞുങ്ങളെ രക്ഷിക്കാനാണ് തങ്ങള്‍ മിസൈല്‍ ഉപയോഗിക്കുന്നതെന്നായിരുന്നു യുഎന്നിലെ ഇസ്രയേല്‍ പ്രതിനിധി ജിലാഡ് എര്‍ദന്‍റെ വാദം. ഇസ്രായേലിന് സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ടെന്ന പ്രസ്താവനയിൽ അമേരിക്ക ഉറച്ചു നിന്നു.
പശ്ചിമേഷ്യന്‍ സംഘര്‍ഷം ഉടന്‍ അവസാനിപ്പിച്ച് ഇരുപക്ഷവും സമാധാനം പാലിക്കണമെന്ന് യുഎന്‍ രക്ഷാസമിതി യോഗത്തില്‍ ഇന്ത്യ ആവശ്യപ്പെട്ടു. ഇസ്രയേലിലെ സാധാരണക്കാരെ ഉന്നംവെച്ചുള്ള ഹമാസിന്റെ റോക്കറ്റ് ആക്രമണവും ഇസ്രയേലിന്റെ തിരിച്ചടിയും കനത്ത നഷ്ടങ്ങളാണ് വരുത്തിയത്. സംഘര്‍ഷത്തില്‍ ഇസ്രയേലില്‍ മലയാളി യുവതി സൗമ്യ സന്തോഷ് കൊല്ലപ്പെട്ട വിവരവും യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്.തിരുമൂര്‍ത്തി സഭയെ അറിയിച്ചു. സ്വതന്ത്ര പലസ്തീന്‍ വൈകരുത് എന്നായിരുന്നു രക്ഷാസമിതി യോഗത്തില്‍ ചൈനയുടെ നിര്‍ദേശം. ഇരുപക്ഷവും ആക്രമണം നിര്‍ത്തണമെന്ന് ബ്രിട്ടനും ആവശ്യപ്പെട്ടു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ