ബെയ്ജിങ്: അധ്യാപകൻ കോവിഡ് പോസിറ്റീവായതിന് പിന്നാലെ വിദ്യാർഥികളെ ക്ലാസ് മുറിയിൽ പൂട്ടിയിട്ടു. ചൈനയിലെ സർക്കാർ ഉദ്യോഗസ്ഥരാണ് വിദ്യാർഥികളെ ക്ലാസ് മുറികളിൽ തന്നെ പൂട്ടിയിട്ടത്. ബെയ്ജിങ്ങിലെ ഒരു പ്രൈമറി സ്കൂളിലാണ് സംഭവം.
ഏഴിനും പന്ത്രണ്ടിനും ഇടയിൽ പ്രായമുള്ള കുട്ടികളെയാണ് ക്വാറന്റൈനിന്റെ ഭാഗമായി ക്ലാസിൽ പൂട്ടിയിട്ടത്. കുട്ടികളെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചതോടെ മാതാപിതാക്കൾ സ്കൂളിന് പുറത്ത് തടിച്ചുകൂടി. അർധരാത്രിക്ക് ശേഷം മാത്രമാണ് രക്ഷിതാക്കൾക്ക് അവരുടെ കുട്ടികളെ കുറിച്ച് വിവരം ലഭിച്ചത്. നൂറിലധികം കുട്ടികളെ പൂട്ടിയിട്ടതായാണ് വിവരം.
16 സ്‌കൂളുകള്‍ അടച്ചു
കോവിഡ് ഫലം വരാനിരിക്കുന്ന കുട്ടികളുടെ മാതാപിതാക്കളോട് രാത്രി സ്കൂളിൽ കഴിയാനായി തലയിണകളും പുതപ്പുകളും കൊണ്ടുവരാൻ അധികൃതർ ആവശ്യപ്പെട്ടു. ക്വാറൻറീൻ കാലയളവിൽ കുട്ടികളോടൊപ്പം ഒരു രക്ഷിതാവിന് താമസിക്കാമെന്നും സ്കൂളിൽ നിന്നും അറിയിപ്പുണ്ടായി. രോഗബാധിതനായ അധ്യാപകൻ കുത്തിവെപ്പ് നടത്തിയ അതേ വാക്സിനേഷൻ സൈറ്റിൽ വെച്ച് മറ്റു ചില അധ്യാപകർ കോവിഡ് 19 ബൂസ്റ്റർ ഷോട്ടുകൾ എടുത്തിരുന്നു. ഇതോടെ ബെയ്ജിങ്ങിലെ ചായോയാങ് ജില്ലയിലെ 16 സ്കൂളുകൾ കൂടി അടച്ചിടേണ്ടി വന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ