ലോൺ തിരിച്ചടച്ചില്ല; ഉ​ഗാണ്ടയുടെ വിമാനത്താവളം ചൈനയുടെ കൈകളിലേക്ക്! 

ലോൺ തിരിച്ചടച്ചില്ല; ഉ​ഗാണ്ടയുടെ വിമാനത്താവളം ചൈനയുടെ കൈകളിലേക്ക്! 
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കംപാല: ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടക്ക് അവരുടെ ഏക അന്താരാഷ്ട്ര വിമാനത്താവളമായ എന്റെബേ നഷ്ടമായേക്കുമെന്ന് റിപ്പോർട്ടുകൾ. ചൈനയിൽ നിന്നെടുത്ത ലോണിന്റെ തിരിച്ചടവ് മുടങ്ങിയതോടെയാണ് വിമാനത്താവളം നഷ്ടമാകുമെന്ന നിലയിലെത്തിയിരിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. 2015ൽ എടുത്ത ലോണിന്റെ ഭാഗമായുള്ള കരാറിലെ വ്യവസ്ഥകൾ മൂലം എന്റെബേ വിമാനത്താവളം ചൈനയ്ക്ക് ലഭിക്കുമെന്ന സ്ഥിതിയിയാണ് നിലവിലുള്ളത്. 

2015ലാണ് ഉഗാണ്ടൻ സർക്കാർ, ചൈനയുടെ എക്സ്പോർട് ഇംപോർട് ബാങ്കിൽ നിന്ന് 20.7 കോടി യുഎസ് ഡോളർ കടമെടുത്തത്. രാജ്യാന്തര ഇമ്യൂണിറ്റി വ്യവസ്ഥകൾ ഒഴിവാക്കി തയ്യാറാക്കിയ കരാർ പ്രകാരം അന്താരാഷ്ട്ര മധ്യസ്ഥതയില്ലാതെ തന്നെ വിമാനത്താവളം ചൈനക്ക് സ്വന്തമായേക്കും.

എന്റബേ വിമാനത്താവളത്തെ രാജ്യാന്തര നിലവാരത്തിൽ വികസിപ്പിക്കുക എന്നത് ലക്ഷ്യമിട്ടായിരുന്നു രണ്ട് ശതമാനം പലിശ നിരക്കിൽ ഉഗാണ്ടൻ സർക്കാർ വായ്പയെടുത്തത്. ഏഴ് വർഷത്തെ ഗ്രേസ് പീരിഡ് അടക്കം 20 വർഷമായിരുന്നു വായ്പാ കാലാവധി. ഉഗാണ്ടയുടെ ധനമന്ത്രാലയവും വ്യോമ മന്ത്രാലയവുമാണ് ഇത് സംബന്ധിച്ച കരാറിൽ ഒപ്പുവച്ചത്.

എന്നാൽ കരാറിലെ പല വ്യവസ്ഥകളും ഉഗാണ്ടക്ക് തിരിച്ചടിയാകുന്നതാണ്. ചൈന ഉൾപ്പെടുത്തിയ വിവാദ വ്യവസ്ഥകൾ വിമാനത്താവളത്തിനു മേൽ അവർക്ക് നിർണായക സ്വാധീനം നൽകുന്നതാണ്. ഉഗാണ്ടൻ സിവിൽ എവിയേഷൻ അതോറിറ്റിക്ക് അവരുടെ ബജറ്റിനും തന്ത്രപരമായ പദ്ധതികൾക്കുമായി ലോൺ നൽകിയ ബാങ്കിന്റെ അനുമതി തേടണമെന്നതാണ് വ്യവസ്ഥകളിലൊന്ന്. കരാർ സംബന്ധിച്ച സർക്കങ്ങൾ ചൈന എക്കണോമിക് ആർബിട്രേഷൻ കമ്മീഷന് പരിധിയിൽ വരുമെന്നതാണ് മറ്റൊരു വിവാദ വ്യവസ്ഥ. 

സാമ്പത്തിക കരാറിലെ ചില വ്യവസ്ഥകൾ പ്രകാരം ലോൺ അടക്കാത്ത പക്ഷം എന്റബേ അന്താരാഷ്ട്ര വിമാനത്താവളവും മറ്റ് ഉഗാണ്ടൻ ആസ്തികളും പിടിച്ചെടുക്കാൻ വായ്പ നൽകിയവർക്ക് അധികാരമുണ്ടെന്ന് ഉഗാണ്ട സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസ്താവനയിൽ വ്യക്തമാക്കി. ലോണിനു മേൽ ഏതെങ്കിലും തരത്തിലുള്ള തർക്കങ്ങൾ ഉടലെടുക്കുന്ന പക്ഷം വിമാനത്താവളം ചൈനീസ് നിയന്ത്രണത്തിലേക്ക് പോകുന്നതിനെ സാധൂകരിക്കുന്നതാണ് ഇത്. കരാർ വ്യവസ്ഥകൾ ധൃതി പിടിച്ച് അംഗീകരിച്ചത് വലിയ തെറ്റായിപ്പോയെന്ന് ഉഗാണ്ടൻ ധനമന്ത്രി മറ്റീയ കസൈജിത്ത് പാർലമെന്റിൽ പറഞ്ഞിരുന്നു. 

കരാറിലെ വിവാദ വ്യവസ്ഥകൾ ഒഴിവാക്കി കരാർ പരിഷ്‌കരിക്കണമെന്ന ഉഗാണ്ടയുടെ ആവശ്യം ചൈന നിരാകരിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കരാറിലെ വിവാദ വ്യവസ്ഥകൾ പുതുക്കുന്നത് സംബന്ധിച്ച ചർച്ചകൾക്കായി ഒരു നയതന്ത്ര സംഘത്തെ ഉഗാണ്ട ഈ വർഷം ആദ്യം ബെയ്ജിങ്ങിലേക്ക് അയച്ചിരുന്നു. എന്നാൽ യാഥാർത്ഥ കരാറിലെ വ്യവസ്ഥകളിൽ ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങൾ വരുത്താൻ ചൈന തയ്യാറായില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com