ന്യൂയോർക്ക്: രണ്ട് വയസുള്ള മകൻ അബദ്ധത്തിൽ അമ്മയെ വെടിവച്ചുകൊന്നു. അമേരിക്കയിലാണ് ദാരുണ സംഭവം. അലക്ഷ്യമായി നിറ തോക്ക് സൂക്ഷിച്ചതിന്റെ പേരിൽ കുട്ടിയുടെ പിതാവ് വിയോൻഡ്രെ ആവെരിയെ (22) പൊലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് 11നാണ് സംഭവം നടന്നത്.
സൂം മീറ്റിങ് നടത്തുന്നതിനിടെയാണ് അമ്മയ്ക്ക് നേരെ കുട്ടി അബദ്ധത്തിൽ വെടിയുതിർത്തത്. സൂം മീറ്റിങ് നടക്കുന്നതിനിടെ ഷമയ ലിനിന്റെ (21) തലയിലേക്ക് കുട്ടി നിറയൊഴിക്കുകയായിരുന്നു. മീറ്റിങ്ങിൽ പങ്കെടുക്കുകയായിരുന്ന സഹപ്രവർത്തക സംഭവം കാണുകയും ഉടനെ പൊലീസ് സഹായം അഭ്യർഥിക്കുകയും ചെയ്തു.
ഈ സമയം ആവെരി പുറത്തായിരുന്നു. സംഭവം അറിഞ്ഞ ഉടൻ തന്നെ ഇയാൾ അപാർട്മെന്റിലെത്തി ലിനിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സ്ഥലത്തെത്തിയ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. കുട്ടികൾ നടത്തിയ വെടിവയ്പ്പിൽ ഈ വർഷം മാത്രം 114 പേരാണ് യുഎസിൽ മരിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ