പാര്‍ലമെന്റ് അംഗം ഡേവിഡ് അമെസിന്റെ മരണം; ഭീകരാക്രമണം എന്ന് ബ്രിട്ടന്
ലണ്ടൻ: ബ്രീട്ടീഷ് പാർലമെൻറ് അംഗം സർ ഡേവിഡ് അമെസിനെ കൊലപ്പെടുത്തിയ സംഭവം ഭീകരാക്രമണമെന്ന് ബ്രിട്ടൻ. ആക്രമണത്തിനു പിന്നിൽ ഇസ്ലാമിക തീവ്രവാദകളാണെന്ന് മെട്രോപൊളിറ്റൻ പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഇരുപത്തിയഞ്ചുകാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
യുവാവ് ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്നാണ് സൂചന. സംഭവ സ്ഥലത്തുനിന്ന് ഒരു കത്തിയും കണ്ടെത്തിയതായി എസെക്സ് പോലീസ് അറിയിച്ചു. എന്നാൽ കൊലപാതകത്തിന് പ്രേരണയായ മറ്റ് സാഹചര്യങ്ങൾ സംബന്ധിച്ച് അന്വേഷണം തുടരുകയാണ്.
ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗം കുത്തേറ്റ് മരിച്ചു
വെള്ളിയാഴ്ച കിഴക്കൻ ഇംഗ്ലണ്ടിലെ തൻറെ മണ്ഡലത്തിലെ പൊതുയോഗത്തിനിടെയാണ് അമെസിനു കുത്തേറ്റത്. ലീ -ഓൺ-സീയിലെ ബെൽഫെയേഴ്സ് മെത്തഡിസ്റ്റ് പള്ളിയിലാണ് പൊതുയോഗം ചേർന്നത്. കൺസർവേറ്റീവ് പാർട്ടിയംഗമായ സർ ഡേവിഡ് അമെസ് 1983 മുതൽ പാർലമെൻറംഗമാണ്.
ഗർഭഛിദ്രത്തിനെതിരേയുള്ള പ്രചാരണത്തിൽ കത്തോലിക്കനായ സർ ഡേവിസ് അമെസ് മുൻപന്തിയിലുണ്ടായിരുന്നു. 1997 മുതൽ സൗത്ത് എൻഡ് വെസ്റ്റ് മണ്ഡലത്തെയാണ് ഇദ്ദേഹം പ്രതിനിധീകരിക്കുന്നത്. 2016 ജൂണിൽ ലേബർ പാർട്ടിയുടെ വനിതാ പാർലമെൻറ് അംഗം ജോ കോക്സ് ഇംഗ്ലണ്ടിൽവച്ച് കുത്തേറ്റു കൊല്ലപ്പെട്ടിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ