മുല്ലാമാര്‍ക്ക് പിഎച്ച്ഡിയും എംഎയും ഇല്ല; അവരെല്ലാം മഹാന്‍മാര്‍; അഫ്ഗാന്‍ വിദ്യാഭ്യാസമന്ത്രി

പിഎച്ച്ഡിയോ മാസ്‌റ്റേഴ്‌സ് ബിരുദമോ ഇന്നു മൂല്യമുള്ളതല്ല. നിങ്ങള്‍ നോക്കൂ, അഫ്ഗാനില്‍ മുല്ലാമാരും താലിബാന്‍കാരും അധികാരത്തിലെത്തിയിരിക്കുന്നു 
അഫ്​ഗാൻ വിദ്യാഭ്യാസ മന്ത്രി ഷെയ്ഖ് മൗലവി നൂറുല്ല മുനീർ
അഫ്​ഗാൻ വിദ്യാഭ്യാസ മന്ത്രി ഷെയ്ഖ് മൗലവി നൂറുല്ല മുനീർ

കാബൂള്‍: പിഎച്ച്ഡിയും മാസ്റ്റേഴ്‌സ് ഡിഗ്രിയും ഒന്നുമല്ലെന്ന് അഫ്ഗാനിലെ പുതിയ വിദ്യാഭ്യാസമന്ത്രി. ഇവിടെ അധികാരമേറ്റടുത്തവര്‍ക്കാര്‍ക്കും ഇതൊന്നുമില്ലെന്ന് ഷെയ്ഖ് മൗലവി നൂറുല്ല മുനീര്‍ പറഞ്ഞു. ഉന്നത വിദ്യാഭ്യാസത്തെപ്പറ്റി നിലവാരമില്ലാതെ സംസാരിക്കുന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ വൈറലായി.

'പിഎച്ച്ഡിയോ മാസ്‌റ്റേഴ്‌സ് ബിരുദമോ ഇന്നു മൂല്യമുള്ളതല്ല. നിങ്ങള്‍ നോക്കൂ, അഫ്ഗാനില്‍ മുല്ലാമാരും താലിബാന്‍കാരും അധികാരത്തിലെത്തിയിരിക്കുന്നു. അവര്‍ക്കാര്‍ക്കും പിഎച്ച്ഡിയോ ബിരുദാനന്തര ബിരുദമോ എന്തിനു പലര്‍ക്കും ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പോലുമില്ല. പക്ഷേ ഇവരെല്ലാം മഹാന്‍മാരാണ്.  ഷെയ്ഖ് മൗലവി നൂറുല്ല മുനീറിന്റേതായി പ്രചരിക്കുന്ന വിഡിയോയില്‍ പറയുന്നു. വീഡിയോയ്‌ക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. 

ഭാവിയില്‍ അഫ്ഗാന്റെ ഭരണപരമായ കാര്യങ്ങളും ജീവിതക്രമവും എല്ലാം ശരിയത്ത് നിയമപ്രകാരം ആയിരിക്കുമെന്നു പുതിയ പ്രധാനമന്ത്രി മുല്ലാ മുഹമ്മദ് ഹസന്‍ അഖുന്ദ് വ്യക്തമാക്കി. കാബൂള്‍ പിടിച്ചെടുത്തതിന് ശേഷമുള്ള താലിബാന്റെ ആദ്യപൊതുപ്രസ്താവനയാണ്. വിദേശ ശക്തികളില്‍നിന്നു രാജ്യം സ്വതന്ത്രമായതില്‍ എല്ലാ അഫ്ഗാന്‍കാരെയും അദ്ദേഹം അഭിനന്ദിച്ചു. പുതിയ മന്ത്രിസഭയിലെ പലരും ഭീകരപ്പട്ടികയില്‍ ഉള്ളതിനാല്‍ കാര്യങ്ങള്‍ ലോകം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നു യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് പ്രതികരിച്ചു.

താലിബാന്‍ സ്ഥാപകന്‍ മുല്ലാ ഉമറിനൊപ്പം പ്രവര്‍ത്തിച്ച അഖുന്ദ്, മുന്‍ താലിബാന്‍ സര്‍ക്കാരില്‍ വിദേശകാര്യ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായിരുന്നു. താലിബാന്‍ സ്ഥാപക നേതാവും രാഷ്ട്രീയകാര്യ മേധാവിയുമായ മുല്ലാ അബ്ദുല്‍ ഗനി ബറാദര്‍ ആണ് ഒന്നാം ഉപപ്രധാനമന്ത്രി. മൗലവി ഹനഫി രണ്ടാം ഉപപ്രധാനമന്ത്രിയാകും. മുല്ലാ ഉമറിന്റെ മകന്‍ മുല്ലാ യാക്കൂബാണു പ്രതിരോധ മന്ത്രി. താലിബാനിലെ തീവ്രവിഭാഗമായ ഹഖാനി ശൃംഖലയുടെ തലവന്‍ ജലാലുദ്ദീന്‍ ഹഖാനിയുടെ മകന്‍ സിറാജുദ്ദീന്‍ ഹഖാനിയാണ് ആഭ്യന്തര മന്ത്രി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com