13 വിദ്യാർത്ഥിനികളെ പീഡിപ്പിച്ച് ​ഗർഭിണികളാക്കി; സ്കൂൾ പ്രിൻസിപ്പലിന് വധ ശിക്ഷ

ഇന്തോനേഷ്യയെ ഒന്നാകെ നടുക്കിയ സംഭവം കഴിഞ്ഞ വർഷമാണ് പുറത്തു വന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ജക്കാർത്ത: പ്രായപൂർത്തിയാകാത്ത 13 വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസിൽ സ്കൂൾ പ്രിൻസിപ്പലിന് വധ ശിക്ഷ. ഇന്തോനേഷ്യയിലാണ് ഞെട്ടിക്കുന്ന സംഭവം. 36കാരനായ ​ഹെറി വിരാവൻ എന്ന അധ്യാപകനാണ് കുറ്റക്കാരൻ. കീഴ്‌ക്കോടതി വിധിച്ച ജീവപര്യന്തം തടവിനെതിരെ പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജി അംഗീകരിച്ചാണ് മേൽക്കോടതി വധ ശിക്ഷ വിധിച്ചത്. ഇയാളെ രാസ ഷണ്ഡീകരണത്തിന് വിധേയനാക്കണമെന്നും വധ ശിക്ഷ നൽകണമെന്നും ആവശ്യപ്പെട്ടാണ് പ്രോസിക്യൂഷൻ മേൽക്കോടതിയെ സമീപിച്ചത്.

ഇന്തോനേഷ്യയെ ഒന്നാകെ നടുക്കിയ സംഭവം കഴിഞ്ഞ വർഷമാണ് പുറത്തു വന്നത്. അധ്യാപകൻ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയുമായി ഒരു വിദ്യാർത്ഥിനിയുടെ കുടുംബം പൊലീസിനെ സമീപിച്ചതോടെയാണ് സംഭവങ്ങളുടെ ചുരുളഴിഞ്ഞത്. 

2016 മുതൽ 2021 വരെയുള്ള കാലയളവിൽ ഇയാൾ തന്റെ സ്കൂളിൽ പഠിച്ചിരുന്ന 13 വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. പന്ത്രണ്ടിനും പതിനാറിനും ഇടയിൽ പ്രായമുള്ള 13 പെൺകുട്ടികളാണ് ഇയാളുടെ പീഡനത്തിന് ഇരയായത്. ഇതിൽ എട്ട് പെൺകുട്ടികൾ ഗർഭിണികളായി. പെൺകുട്ടികളിൽ ചിലർക്ക് പീഡനത്തിനിടെ പരിക്കേറ്റതായും കീഴ്ക്കോടതി ജഡ്‍ജി ഫെബ്രുവരിയിൽ വ്യക്തമാക്കിയിരുന്നു. 

ഈ വിദ്യാർത്ഥിനികളിൽ തനിക്കു പിറന്ന കുഞ്ഞുങ്ങളെ സംരക്ഷിക്കാനും വളർത്താനും പിതാവെന്ന നിലയിൽ തന്റെ സാന്നിധ്യം ആവശ്യമാണെന്നും കടുത്ത ശിക്ഷയിൽ നിന്ന് ഒഴിവാക്കണമെന്നും ഹെറി വിരാവൻ കീഴ്‌ക്കോടതിയോട് അപേക്ഷിച്ചിരുന്നു. 

എന്നാൽ, വിദ്യാർത്ഥിനികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ അധ്യാപകനുള്ള ശിക്ഷ ജീവപര്യന്തത്തിൽ ഒതുക്കിയത് ഇന്തോനേഷ്യയിൽ കടുത്ത പ്രതിഷേധത്തിന് ഇടയാക്കി. ലൈംഗിക പീഡനത്തിനെതിരെ ദീർഘകാലമായി ഇന്തോനേഷ്യൻ പാർലമെന്റിന്റെ പരിഗണനയിലായിരുന്ന ബിൽ പാസാക്കാൻ കടുത്ത സമ്മർദ്ദവും ഉയർന്നു. 

ഇന്തോനേഷ്യയിലെ ശിശുക്ഷേമ വകുപ്പ് മന്ത്രിയുൾപ്പെടെയുള്ളവർ പ്രതിക്ക് വധ ശിക്ഷ നൽകണമെന്ന് പരസ്യമായി ആവശ്യപ്പെട്ടു. അതേസമയം, രാജ്യത്തെ മനുഷ്യാവകാശ കമ്മീഷൻ വധ ശിക്ഷയ്‌ക്കെതിരെയും നിലപാടെടുത്തു.

ഇന്തോനേഷ്യയിൽ ദരിദ്രമായ പശ്ചാത്തലത്തിൽ നിന്ന് വരുന്ന കുട്ടികൾക്ക് വിദ്യാഭ്യാസം നേടാനുള്ള ഏക മാർഗമായ ബോർഡിങ് സ്കൂളിലെ അധ്യാപകൻ തന്നെ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച സംഭവം പുറത്തായതിനു പിന്നാലെ കഴിഞ്ഞ വർഷം മാത്രം 14 സമാനമായ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ, ഇത്തരം സ്ഥാപനങ്ങളിലും വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യമുയർന്നു.

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com