അമേരിക്കയും ചൈനയും നേര്‍ക്കുനേര്‍; നാന്‍സി പെലോസി തായ്‌വാനിലേക്ക്, പടക്കപ്പല്‍ വിന്യാസം, മുള്‍മുനയില്‍ ലോകം
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രതിനിധി സഭ സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശന വാര്‍ത്തകള്‍ക്ക് പിന്നാലെ, തായ്‌വാന്‍ തീരത്ത് യുദ്ധക്കപ്പലുകള്‍ വിന്യസിച്ച് അമേരിക്ക. തായ്‌വാന്‍ തീരത്തിന് കിഴക്കായാണ് എയര്‍ ക്രാഫ്റ്റ് കാരിയര്‍ ഉള്‍പ്പെടെയുള്ള യുദ്ധക്കപ്പലുകള്‍ അമേരിക്ക വിന്യസിച്ചിരിക്കുന്നത്. അതേസമയം, നാന്‍സി തായ്‌വാന്‍ സന്ദര്‍ശനം ഒഴിവാക്കിയില്ലെങ്കില്‍ അമേരിക്ക കനത്ത വില നല്‍കേണ്ടിവരുമെന്ന് ചൈന മുന്നറിയിപ്പ് നല്‍കി.
ഏഷ്യന്‍ സന്ദര്‍ശനത്തിന് മലേഷ്യയിലെത്തിയ നാന്‍സി, ചൊവ്വാഴ്ച തായ്‌പേയില്‍ എത്തുമെന്നാണ് സൂചന. 'ചൈനയുടെ പരമാധികാര സുരക്ഷാ താല്‍പ്പര്യങ്ങളെ തുരങ്കം വയ്ക്കുന്നതിന് യുഎസ് വില നല്‍കേണ്ടിവരും' എന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ചുനിയിങ് പറഞ്ഞു.
സൗത്ത് ചൈന കടലില്‍ വിന്യസിച്ചിരുന്ന എയര്‍ ക്രാഫ്റ്റ് കാരിയര്‍ ഷിപ്പ് റൊണാള്‍ഡ് റീഗണ്‍ ആണ് ഫിലിപ്പീന്‍സ് കടലില്‍ തായ്‌വാന്റെ കിഴക്കന്‍ തീരത്തിന് സമീപം എത്തിയിരിക്കുന്നത്.
എന്നാല്‍ യുദ്ധക്കപ്പലുകളുടെ വിന്യാസത്തില്‍ അസ്വാഭാവികതയില്ലെന്നും സ്ഥിരം നടപടി മാത്രമാണെന്നുമാണ് അമേരിക്കന്‍ നേവി നല്‍കുന്ന വിശദീകരണമെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ചൈനയുടെ യുദ്ധവിമാനങ്ങള്‍ ചൊവ്വാഴ്ച രാവിലെ തായ്‌വാന്‍ മേഖലയില്‍ നിരീക്ഷണം നടത്തിയിരുന്നു. അതേസമയം, അമേരിക്കന്‍ യുദ്ധക്കപ്പലുകളുടെ വിന്യാസത്തില്‍ ചൈന പ്രതികരണം നടത്തിയിട്ടില്ല.
ഈ വാർത്ത കൂടി വായിക്കൂ അല്‍ഖ്വയ്ദ നേതാവ് അയ്മന് അല്‍ സവാഹിരിയെ ഡ്രോണ്‍ ആക്രമണത്തിലൂടെ വധിച്ചു: ജോ ബൈഡൻ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ