ദുബൈ: ഹിജാബ് പ്രതിഷേധത്തില്‍ പങ്കെടുത്തതിന് കുറ്റക്കാരനെന്നു കണ്ടെത്തിയ ഒരാളെ ഇറാന്‍ തൂക്കിലേറ്റി. റോഡ് ഗതാഗതം തടസ്സപ്പെടുത്തി പ്രതിഷേധിച്ചതിനും സുരക്ഷാ സേനയില്‍ ഒരാളെ ആക്രമിച്ചതിനുമാണ് ശിക്ഷ. ഹിജാബ് പ്രതിഷേധത്തിലെ ആദ്യ വധശിക്ഷയാണിത്.
വധശിക്ഷ നടപ്പാക്കിയതായി ഇറാനിലെ മിസാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഹിജാബ് ശരിയായി ധരിക്കാത്തതിന് മതകാര്യ പൊലീസ് പിടിച്ചുകൊണ്ടുപോയ മഹ്‌സ അമിനി എന്ന ഇരുപത്തിരണ്ടുകാരി മരിച്ചതിനെത്തുടര്‍ന്നാണ് ഇറാനില്‍ പ്രതിഷേധം പടര്‍ന്നുപിടിച്ചത്. പതിനാറു പേര്‍ ഇതുവരെ പ്രതിഷേധവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ടതായാണ് കണക്ക്.
അതിനിടെ, സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ആളിപ്പടരുന്നതിനിടെ, ഹിജാബ് നയത്തില്‍ ഇറാന്‍ പുനരാലോചനനടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഹിജാബ് നിയമത്തില്‍ മാറ്റം വരുത്തേണ്ടതുണ്ടോയെന്ന് പാര്‍ലമെന്റും ജുഡീഷ്യറിയും പരിശോധിക്കുകയാണെന്ന് ഇറാന്‍ അറ്റോര്‍ണി ജനറല്‍ മുഹമ്മദ് ജാഫര്‍ മൊന്തസെറി പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് മഹ്‌സ അമീനിയെന്ന 22കാരിയെ ഇറാന്‍ മത പൊലീസ് മര്‍ദിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെയാണ് രാജ്യത്ത് വലിയ ജനകീയ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. മുടിമുറിച്ചും ഹിജാബ് വലിച്ചെറിഞ്ഞും പെണ്‍കുട്ടികള്‍ ആരംഭിച്ച പ്രക്ഷോഭം, പിന്നീട് ആളിപ്പടരുകയായിരുന്നു. തെരുവുകള്‍ കയ്യടക്കിയ പ്രക്ഷോഭകര്‍, ഇസ്ലാമിക റിപ്പബ്ലിക്കിന്റെ സ്ഥാപകന്‍ ആയത്തുള്ള റുഹോല ഖൊമേനിയുടെ തറവാട് വീട് തീയിട്ടിരുന്നു.
ലോകകപ്പ് ഫുട്‌ബോളില്‍ ഇറാന്‍ ടീം തോറ്റതിന് പിന്നാലെ, സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ ആഹ്ലാദ പ്രകടനം നടത്തുകയും വെടിവെപ്പുണ്ടാവുകയും ചെയ്തു.
1979ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷമാണ്, ഇറാനില്‍ കടുത്ത നിയമങ്ങള്‍ നിലവില്‍ വന്നത്. 1983ലാണ് എല്ലാ സ്ത്രീകള്‍ക്കും ഹിജാബ് നിര്‍ബന്ധമാക്കിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ