ബ്രാറ്റിസ്ലാവ: യുദ്ധം നടക്കുന്ന യുക്രൈനിൽ നിന്നും ഒരു ബാഗും തൂക്കി പതിനൊന്നുകാരൻ ഒറ്റയ്ക്ക് സഞ്ചരിച്ചത് 1000 കിലോമീറ്റർ. കഴിഞ്ഞയാഴ്ച റഷ്യൻ സൈന്യം പിടിച്ചെടുത്ത ആണവനിലയം സ്ഥിതിചെയ്യുന്ന തെക്കുകിഴക്കൻ യുക്രൈനിലെ സാഫോറീസിയയിൽ നിന്നുള്ള ബാലനാണ് യുദ്ധമുഖത്തുനിന്ന് ഒറ്റയ്ക്ക് യാത്രചെയ്തത്. കൈയിൽ ഒരു ബാഗും അമ്മയുടെ കുറിപ്പും ഒരു ഫോൺ നമ്പറുമായി അവൻ ഒറ്റയ്ക്ക് സ്ലൊവാക്യയിലേക്ക് കടന്നു.
രോഗിയായ ഒരു ബന്ധുവിനെ പരിചരിക്കുന്നതിനായി മാതാപിതാക്കൾക്ക് യുക്രൈനിൽ തന്നെ നിൽക്കേണ്ടിവന്നതിനാലാണ് കുട്ടിക്ക് ഒറ്റയ്ക്ക് യാത്രചെയ്യേണ്ടിവന്നത്. ബന്ധുക്കളുടെ അടുത്തേക്കാണ് കുട്ടിയെ അവന്റെ അമ്മ ട്രെയിൻ കയറ്റി വിട്ടത്. ഒരു പ്ലാസ്റ്റിക് ബാഗും പാസ്പോർട്ടും ഒരു പേപ്പറിൽ കുറിപ്പും എഴുതി നൽകിയാണ് ആ അമ്മ മകനെ അയച്ചത്. ഫോൺ നമ്പർ കൂടാതെ പാസ്‌പോർട്ടിലെ മടക്കിയ കടലാസ് കഷണവുമായി കുട്ടി സ്ലോവാക്യയിൽ എത്തിയപ്പോൾ ഈ കുറിപ്പ് വായിച്ചാണ് അതിർത്തിയിലെ ഉദ്യോഗസ്ഥർ കുട്ടിയെ അവന്റെ ബന്ധുക്കളെ ബന്ധപ്പെടാൻ സാധിച്ചത്.
'അവന്റെ ചിരിയും ധൈര്യവും നിശ്ചയദാർഢ്യവും കൊണ്ട് എല്ലാവരുടെയും മനം കവർന്നു. അവൻ ശരിക്കുമൊരു ഹീറോയാണ്'. "ഇന്നലത്തെ രാത്രിയിലെ ഏറ്റവും വലിയ ഹീറോ"എന്നാണ് സ്ലൊവാക്യൻ ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കുട്ടിയെ വിശേഷിപ്പിച്ചത്.''ഇവനെ ഏറ്റെടുക്കുന്നതിനു നന്ദി. നിങ്ങളുടെ കുഞ്ഞുരാജ്യത്ത്, വലിയ ഹൃദയമുള്ള മനുഷ്യരുണ്ട്'', സ്ലൊവാക്യയ്ക്കു ആ അമ്മ നന്ദിപറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ