വാഷിങ്ടൻ : യുക്രൈനു മേൽ സൈനിക നടപടി തുടരുന്ന റഷ്യയ്ക്കെതിരെ കൂടുതൽ നടപടിയുമായി അമേരിക്ക. വ്യാപാര മേഖലയിൽ റഷ്യയ്ക്കുള്ള അഭിമത രാഷ്ട്രപദവി പിൻവലിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി. റഷ്യൻ പാർലമെന്റ് അംഗങ്ങൾക്കും ബാങ്കിങ് ഉദ്യോഗസ്ഥർക്കും വിലക്കേർപ്പെടുത്തും.
വോഡ്ക, വജ്രം, സമുദ്ര ഭക്ഷ്യോല്‍പന്നങ്ങള്‍ എന്നിവയുടെ ഇറക്കുമതി നിരോധിക്കും. റഷ്യക്കുപുറമെ ബെലാറസിനു മേലും ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അമേരിക്ക യുക്രൈനൊപ്പമുണ്ടെന്നും യു എസ് വിദേശകാര്യ വക്താവ് നെഡ് പ്രൈസ് പറഞ്ഞു.
യുക്രൈനില്‍ റഷ്യയ്‌ക്കെതിരെ യുദ്ധം ചെയ്യാനില്ലെന്നും അമേരിക്ക വ്യക്തമാക്കി. യുെ്രെകനെതിരെ രാസായുധം പ്രയോഗിച്ചാല്‍ റഷ്യ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കി.
നാറ്റോ സഖ്യത്തെ പിണക്കുന്ന നീക്കങ്ങൾ മൂന്നാം ലോക മഹായുദ്ധത്തിനു കാരണമാകുമെന്ന് ബൈഡൻ ചൂണ്ടിക്കാട്ടി.റഷ്യൻ ആക്രമണത്തിനെതിരെ നാറ്റോ ഇടപെടണമെന്ന് യുക്രൈൻ ആവശ്യം ഉന്നയിക്കുന്നതിനിടെയാണ് ബൈഡൻ നിലപാടു വ്യക്തമാക്കിയത്.
അതേസമയം യുക്രൈനായി യൂറോപ്യന്‍ യൂണിയന്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണമെന്ന് പ്രസിഡന്റ് വൊളോദിമര്‍ സെലന്‍സ്‌കി ആവശ്യപ്പെട്ടു. രാജ്യത്തെ റഷ്യ ആക്രമിക്കാന്‍ തുടങ്ങിയിട്ട് രണ്ടാഴ്ചയിലേറെയായി. രാജ്യത്തെ ജീവിതസാഹചര്യങ്ങള്‍ അതിവേഗം വഷളായിക്കൊണ്ടിരിക്കുകയാണ്. ഇതൊരു മാനുഷിക ദുരന്തമാണെന്നും സെലന്‍സ്‌കി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ