ടോക്യോ: പോണിടെയിൽ ശൈലിയിൽ പെൺകുട്ടികൾ മുടി കെട്ടുന്നതിനു ജപ്പാനിലെ സ്കൂളുകളിൽ വിലക്ക്. പോണിടെയിൽ ശൈലിയിൽ പെൺകുട്ടികൾ മുടി കെട്ടുമ്പോൾ കഴുത്തിന്റെ പിൻഭാഗം കാണുമെന്നും ആൺകുട്ടികൾക്ക് ലൈംഗിക ഉത്തേജനത്തിനു കാരണമാകുമെന്നും ചൂണ്ടിക്കാട്ടിയാണ് നിരോധനം.
പുതിയ പരിഷ്കാരത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിൽ ചില സ്കൂളുകൾ പരിഷ്കാരം നടപ്പിലാക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുന്നതായും റിപ്പോർട്ടുകളുണ്ട്. വെള്ള നിറത്തിലുള്ള അടിവസ്ത്രം മാത്രമേ വിദ്യാർത്ഥികൾ ധരിക്കാൻ പാടുള്ളൂ എന്ന നിയമം വിമർശനങ്ങൾക്ക് വഴിവച്ചതിനെ തുടർന്ന് അടുത്തിടെ പിൻവലിച്ചിരുന്നു.
സാമാന്യ ബുദ്ധിക്ക് നിരക്കാത്ത കരി നിയമങ്ങൾ വിദ്യാർത്ഥികളിൽ അടിച്ചേൽപ്പിക്കുന്നത് ജപ്പാനിൽ പതിവാണെന്നും ഈ മാനദണ്ഡങ്ങൾ അംഗീകരിക്കാൻ വിദ്യാർത്ഥികൾ നിർബന്ധിതരാകുകയാണെന്നും അധ്യാപകരും പറയുന്നു.
വിദ്യാർത്ഥിനികളുടെ പാവാടയുടെ നീളം, പുരികത്തിന്റെ ആകൃതി, അടിവസ്ത്രം, സോക്‌സ്, മുടി എന്നിവയുടെ നിറം തുടങ്ങിയ കാര്യങ്ങളിൽ പ്രത്യേക മാനദണ്ഡങ്ങൾ ഭൂരിഭാഗം സ്കൂളുകളും പിന്തുടരുന്നതായി പരാതികൾ നിലനിൽക്കുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിലവിലുള്ള ഈ കരി നിയമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം അടുത്തകാലത്തായി ഉയരുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ