റഷ്യന്‍ സർക്കാർ ചാനലില്‍ വാര്‍ത്താ വായനക്കിടെ യുദ്ധ വിരുദ്ധ പോസ്റ്റര്‍; പിന്നാലെ ജീവനക്കാരിയെ കാണാനില്ല

ചാനലില്‍ സായാഹ്‌ന വാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്യുന്നതിനിടെ യുദ്ധവിരുദ്ധ പോസ്റ്ററുമായി ജീവനക്കാരി അവതാരികയുടെ പിന്നില്‍ നിലയുറപ്പിക്കുകയായിരുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മോസ്‌ക്കോ: റഷ്യയില്‍ വാര്‍ത്താ പരിപാടിക്കിടെ ചാനലിലെ ജീവനക്കാരിയുടെ യുദ്ധവിരുദ്ധ പ്രതിഷേധം. വാര്‍ത്താ പരിപാടിക്കിടെ പ്രതിഷേധമായി അവര്‍ പോസ്റ്ററുയര്‍ത്തി. പിന്നാലെ ഇവരെ കാണാതായതായും പരാതി ഉയര്‍ന്നു. മറീന ഒവ്‌സ്യനിക്കോവ എന്ന യുവതിയെയാണ് കാണാതായത്. 'യുദ്ധം വേണ്ട, യുദ്ധം നിര്‍ത്തൂ, കുപ്രചാരണങ്ങളില്‍ വിശ്വസിക്കരുത്' എന്നാണ് പോസ്റ്ററില്‍ എഴുതിയിരുന്നത്. 

റഷ്യന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ചാനല്‍ വണിലാണ് പ്രതിഷേധം അരങ്ങേറിയത്. ചാനലില്‍ സായാഹ്‌ന വാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്യുന്നതിനിടെ യുദ്ധവിരുദ്ധ പോസ്റ്ററുമായി ജീവനക്കാരി അവതാരികയുടെ പിന്നില്‍ നിലയുറപ്പിക്കുകയായിരുന്നു. യുദ്ധവിരുദ്ധ പ്ലക്കാര്‍ഡുമായെത്തിയ യുവതിയെ സംഭവത്തിന് ശേഷം പൊലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോയി. എന്നാല്‍ പിന്നീട് യുവതിക്ക് എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ലെന്ന് മനുഷ്യാവകാശ സംഘടനയായ ഓവിഡി ഇന്‍ഫോ പറയുന്നു. 

അതിനിടെ സംഭവത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ മനുഷ്യാവകാശ സംഘടനകള്‍ റഷ്യന്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദം ചെലുത്തുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിഷേധവുമായി രംഗത്തെത്തിയ ഒവ്‌സ്യനിക്കോവയെ അഭിനന്ദിച്ചു യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി അടക്കം ഒട്ടേറെ പേര്‍ രംഗത്തെത്തിയിരുന്നു. 

യുക്രൈനുമായുള്ള യുദ്ധം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ചാനലുകള്‍ക്ക് റഷ്യയില്‍ പ്രവര്‍ത്തന നിയന്ത്രണങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ അനുകൂല പരിപാടികള്‍ക്ക് മാത്രമാണ് പ്രക്ഷേപണം ചെയ്യാന്‍ അനുമതിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com