ന്യൂയോർക്ക്: ന്യൂയോർക്കിലെ ബഫലോ നഗരത്തിലെ സൂപ്പർമാർക്കറ്റിൽ ഉണ്ടായ കൂട്ടവെടിവയ്പിൽ 10 പേർ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റു. പേടെൻ ജെൻഡ്രൻ (18) എന്നയാളാണു വെടിയുതിർത്തതെന്നു പൊലീസ് പറഞ്ഞു. പട്ടാളവേഷം ധരിച്ചെത്തിയ ഇയാൾ ഹെൽമറ്റിൽ ഘടിപ്പിച്ച ക്യാമറയിലൂടെ വെടിവയ്പിന്റെ ദൃശ്യങ്ങൾ തത്സമയം പുറത്തുവിടുകയും ചെയ്തു.
സൂപ്പർമാർക്കറ്റിനു പുറത്തുള്ള നാലുപേരെയാണ് അക്രമി ആദ്യം വെടിവച്ചത്. കടയ്ക്കുള്ളിലുണ്ടായിരുന്ന മുൻ ബഫലോ പൊലീസ് സേനാംഗമായ സുരക്ഷാ ഉദ്യോഗസ്ഥൻ ആക്രമിയെ വെടിവച്ച് പ്രതിരോധിച്ചെങ്കിലും ബുള്ളറ്റ്പ്രൂഫ് ജാക്കറ്റ് ധരിച്ചിരുന്നതിനാൽ അക്രമിക്ക് പരിക്കേറ്റില്ല. സുരക്ഷാ ഉദ്യോഗസ്ഥനെ വെടിവച്ചു കൊന്ന ശേഷം കടയ്ക്കുള്ളിലേക്കു കയറി കൂടുതലാളുകൾക്കു നേരെ വെടിയുതിർക്കുകയായിരുന്നു അക്രമി.
ടോപ്സ് ഫ്രണ്ട്‌ലി മാർക്കറ്റ് എന്ന സൂപ്പർമാർക്കറ്റിലാണു വെടിയുതിർത്തത്. വംശീയ അക്രമണമാണെന്നാണു പ്രാഥമിക നിഗമനമെന്ന് സിറ്റി പൊലീസ് കമ്മിഷണർ ജോസഫ് ഗ്രമാഗ്‌ലിയ മാധ്യമങ്ങളോടു പറഞ്ഞു. അക്രമി വളരെ ആവേശത്തിലായിരുന്നു. ധാരാളം ആയുധങ്ങൾ കൈവശമുണ്ടായിരുന്നു. വെടിവയ്പിന്റെ ലൈവ് സ്ട്രീമിങ്ങിനായി ക്യാമറ ഘടിപ്പിച്ച ഹെൽമറ്റ് ധരിച്ചാണ് എത്തിയത്, അദ്ദേഹം പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ