റിയോ ഡി ജനീറോ: ബ്രസീല്‍ പ്രസിഡന്റായി ഇടതു നേതാവ് ലുല ഡ സില്‍വ അധികാരമേറ്റു. മൂന്നാം തവണയാണ് ലുല ബ്രസീല്‍ പ്രസിഡന്റായി അധികാരമേല്‍ക്കുന്നത്. ബ്രസീലിയയില്‍ രാഷ്ട്രപതിയുടെ കൊട്ടാരമായ പലന്‍സിയോ ഡോ പ്ലനാല്‍റ്റോയുടെ മുന്നില്‍ പതിനായിരങ്ങളാണ് സത്യപ്രതിജ്ഞയ്ക്ക് സാക്ഷിയാവാനെത്തിയത്.
സാമ്പത്തികമായി തകര്‍ന്നടിഞ്ഞ രാജ്യത്തെ പുനര്‍നിര്‍മ്മിക്കുകയാണ് തന്റെ പ്രധാന കര്‍ത്തവ്യമെന്ന് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തശേഷം നടത്തിയ പ്രസംഗത്തില്‍ ലുല ഡ സില്‍വ പറഞ്ഞു. ഭക്ഷണത്തിനായി ജനങ്ങള്‍ തെരുവില്‍ യാചിക്കുന്നതായി പറഞ്ഞ പ്രസിഡന്റ് ലുല ഡ സില്‍വ, പ്രസംഗത്തിനിടെ വിതുമ്പി. സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാതെ മുന്‍ പ്രസിഡന്റ് ബോല്‍സെനാരോ അമേരിക്കയിലേക്ക് പോയിരുന്നു.
സ്ഥാനാരോഹണത്തിന് മുന്നോടിയായി ലുല ഡ സില്‍വ 16 മന്ത്രിമാരെ നിയമിച്ചിരുന്നു. 35 ക്യാബിനറ്റ് മന്ത്രിമാരില്‍ 11 പേര്‍ വനിതകളാണ്. ആമസോണ്‍ മഴക്കാടുകളുടെ സംരക്ഷണത്തിനായി പോരാടിയ മറീന സില്‍വയെ പരിസ്ഥിതി മന്ത്രിയായി നിയമിച്ചു. ആരോഗ്യം, സംസ്‌കാരം, ആസൂത്രണം, സാമൂഹ്യനീതി, കായികം, ശാസ്ത്രസാങ്കേതികവികസനം തുടങ്ങിയ വകുപ്പുകള്‍ക്കും വനിതാമന്ത്രിമാരാണ്.
കഴിഞ്ഞ ഒക്ടോബര്‍ 30 ന് നടന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റും തീവ്ര വലതുപക്ഷ നേതാവുമായ ജെയ്ര്# ബോല്‍സനാരോയെ പരാജയപ്പെടുത്തിയാണ് ലുല ഡ സില്‍വ അധികാരത്തില്‍ തിരിച്ചെത്തുന്നത്. ലുലയ്ക്ക് 50.9 ശതമാനം വോട്ടുകളും ബോല്‍സനാരോക്ക് 49.1 ശതമാനം വോട്ടുകളുമാണ് വിജയിച്ചത്. 2003 ലും 2010 ലും ലുല ബ്രസീല്‍ പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ