
ദുബായ്: ദുബായില്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ വൈകാതെ നിരത്തുകളില്‍ എത്തും. വാഹനങ്ങളുടെ പരീക്ഷണ ഓട്ടം അടുത്ത മാസം നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഓട്ടോണമസ് വാഹന സേവന കരാറില്‍ ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയും അപ്പോളോ ഗോയും ഒപ്പുവച്ചു.
ചൈനയുടെ ബെയ്ഡുവുമായി സഹകരിച്ചാണ് പദ്ധതി. ആര്‍ടിഎ ചെയര്‍മാന്‍ മത്തര്‍ അല്‍ തായറുടെയും ബെയ്ഡു ജനറല്‍ മാനേജര്‍ (ഓവര്‍സീസ് ബിസിനസ്) ഹാള്‍ട്ടന്‍ നിയുവിന്റെയും സാന്നിധ്യത്തില്‍ ആര്‍ടിഎ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് ഏജന്‍സി സിഇഒ അഹമദ് ഹാഷിം ബഹ്‌റൂസിയാനും ബെയ്ഡു മെന ഓര്‍വസീസ് ജനറല്‍ മാനേജര്‍ ലിയാങ് ഷാങും കരാറില്‍ ഒപ്പുവച്ചു.
ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ പ്രകാരം, ബെയ്ഡുവിന്റെ അപ്പോളോ ഗോ, ഓട്ടോണമസ് മൊബിലിറ്റി സേവനങ്ങള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിക്കുന്ന പുതിയ തലമുറ ഓട്ടോണമസ് ടാക്‌സികളായ ആര്‍ടി6 നിരത്തുകളിലിറക്കും. ഉയര്‍ന്ന നിലവാരമുള്ള ഓട്ടോമേഷനും സുരക്ഷയും ഉറപ്പാക്കാന്‍ ഈ വാഹനങ്ങളില്‍ 40 സെന്‍സറുകളും ഡിറ്റക്ടറുകളും സജ്ജീകരിച്ചിരിക്കുന്നു. ഈ മോഡല്‍ മികച്ച നേട്ടം കൈവരിക്കുകയും ചൈനയിലെ ഉപയോക്താക്കളില്‍ മികച്ച പിന്തുണയും നേടിയിട്ടുണ്ട്.
അടുത്ത വര്‍ഷം ഓട്ടോണമസ് വാഹന സേവനം ആരംഭിക്കുന്നതിനു മുന്നോടിയായി 50ഡ്രൈവറില്ലാ വാഹനങ്ങള്‍ അടുത്ത മാസങ്ങളില്‍ പരീക്ഷണയോട്ടത്തിന് ഇറക്കും. 2028ഓടെ ദുബായില്‍ മാത്രം ഓട്ടോണമസ് വാഹനങ്ങളുടെ എണ്ണം 1,000 ആക്കി വര്‍ധിപ്പിക്കുമെന്ന് ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. 2030ഓടെ ദുബായിലെ മൊത്തം വാഹനങ്ങളുടെ 25 ശതമാനം സ്വയംനിയന്ത്രിത വാഹനങ്ങളാക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പാണിത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ