
ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം അതിരൂക്ഷമായിരിക്കെ പാക് പാര്‍ലമെന്റില്‍ പൊട്ടിക്കരഞ്ഞ് എംപി താഹിര്‍ ഇക്ബാല്‍. ഇപ്പോഴത്തെ സാഹചര്യത്തില്‍ പാകിസ്ഥാനെ അള്ളാ രക്ഷിക്കട്ടെ എന്ന് താന്‍ പ്രാര്‍ഥിക്കുന്നുവെന്ന പറഞ്ഞാണ് എംപി വികാരീധിനയായി പൊട്ടിക്കരഞ്ഞത്. മുന്‍ സൈനികോദ്യഗസ്ഥന്‍ കൂടിയാണ് എംപിയായ താഹിര്‍ ഇക്ബാല്‍.
ഇപ്പോഴത്തെ പ്രതിസന്ധി ഘട്ടത്തില്‍ ദൈവം രാജ്യത്തെ രക്ഷിക്കണമെന്നാണ് എംപി പാര്‍ലമെന്റില്‍ കരഞ്ഞ് അഭ്യര്‍ഥിക്കുന്നത്. ഏപ്രില്‍22ന്റെ പഹല്‍ഗാം ഭീകാരക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഇന്ത്യന്‍ സൈന്യം ഇന്നലെ തിരിച്ചടിച്ചിരുന്നു. പാക് ഭീകരകേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യന്‍ ആക്രമണം. ആക്രമണത്തില്‍ നൂറുപേര്‍ കൊല്ലപ്പെട്ടതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, ഇന്ത്യയുടെ പ്രതിരോധ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് പാകിസ്ഥാന്‍ നടത്തിയ സൈനിക നീക്കങ്ങള്‍ ഇന്ത്യന്‍ സേന ചെറുത്തുതോല്‍പ്പിച്ചു. ഗുജറാത്ത് മുതല്‍ ജമ്മുകശ്മീര്‍ വരെയുള്ള 15 കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് പാക് മിസൈല്‍ - ഡ്രോണ്‍ ആക്രമണശ്രമം നടത്തിയത്. പാക് വ്യോമ പ്രതിരോധ മിസൈലുകളും, ഡ്രോണുകളും ഇന്ത്യന്‍ സൈന്യം തകര്‍ത്തതായി പ്രതിരോധ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
അവന്തിപുര, ശ്രീനഗര്‍, ജമ്മു, പത്താന്‍കോട്ട്, അമൃത്സര്‍, കപൂര്‍ത്തല, ജലന്ധര്‍, ലുധിയാന, ആദംപൂര്‍, ഭട്ടിന്‍ഡ, ചണ്ഡീഗഡ്, നല്‍, ഫലോഡി, ഉത്തരലൈ, ഭുജ് എന്നിവ ലക്ഷ്യമാക്കിയായിരുന്നു പാക് സൈനിക ആക്രമണശ്രമം. പാക്കിസ്ഥാന്റെ എച്ച്ക്യ-9 പ്രതിരോധ മിസൈലുകള്‍ ഇന്ത്യന്‍ സൈന്യം ഡ്രോണ്‍ ഉപയോഗിച്ച് തകര്‍ത്തു. പാകിസ്ഥാന്‍ സൈനിക ആക്രമണത്തിന്റെ നിരവധി അവശിഷ്ടങ്ങളും ഈ സ്ഥലങ്ങളില്‍ നിന്ന് കണ്ടെടുത്തതായും പ്രതിരോധ ഉദ്യോഗസ്ഥര്‍ പറയുന്നു.
ഇന്ന് രാവിലെയാണ് ഓപ്പറേഷന്‍ സിന്ദൂറിന്റെ തുടര്‍ച്ചയായി ഇന്ത്യന്‍ സൈന്യം വീണ്ടും തിരിച്ചടിച്ചത്. പാകിസ്ഥാനിലെ നിരവധി സ്ഥലങ്ങളില്‍ ആക്രമണം നടത്തിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ലാഹോറിലെ പാക് വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തതായും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ജമ്മു കശ്മീരിലെ കുപ് വാര,ബാരാമുള്ള, ഉറി, പൂഞ്ച്, മെന്ദാര്‍, രജൗരി മേഖലകളില്‍ നിയന്ത്രണ രേഖ ലംഘിച്ച് പ്രകോപനമില്ലാതെ പാക് സൈന്യം പീരങ്കികളും മറ്റും ഉപയോഗിച്ച് വെടിവയ്പ് തുടര്‍ന്നതായും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. പാക് വെടിവയ്പില്‍ മൂന്ന് സ്ത്രീകളും അഞ്ച് കുട്ടികളും ഉള്‍പ്പെടെ പതിനാറ് പേര്‍ മരിച്ചതായും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ