'നയാപ്പൈസയില്ല കൈയില്...', പാകിസ്ഥാന്‍ പരിഭ്രാന്തിയില്‍, വായ്പയ്ക്കായി നെട്ടോട്ടം

സംഘര്‍ഷം വര്‍ദ്ധിക്കുന്നത് പാകിസ്ഥാന്റെ സാമ്പത്തിക സ്ഥിരതയെ ബാധിക്കുമെന്ന് മൂഡീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു
Pakistan Prime minister Shehbaz Sharif
പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് എക്സ്
Updated on

ഇസ്ലാമാബാദ്: പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം, അന്താരാഷ്ട്ര സംഘടനകളില്‍ നിന്നും കൂടുതല്‍ വായ്പകള്‍ തേടി പാകിസ്ഥാന്‍. പാക് സര്‍ക്കാരിന്റെ സാമ്പത്തിക വിഭാഗം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പങ്കുവെച്ച കുറിപ്പിലാണ് അന്താരാഷ്ട്ര പങ്കാളികളോട് സഹായം അഭ്യര്‍ത്ഥിച്ചിട്ടുള്ളത്.

'ശത്രു വരുത്തിവെച്ച കനത്ത നാശനഷ്ടത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ അന്താരാഷ്ട്ര പങ്കാളികളോട് കൂടുതല്‍ വായ്പകള്‍ക്കായി അഭ്യര്‍ത്ഥിക്കുന്നു. സംഘര്‍ഷം രൂക്ഷമാകുകയും ഓഹരി വിപണിയിലെ തകര്‍ച്ച വര്‍ദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍, സാമ്പത്തിക പ്രതിസന്ധി ലഘൂകരിക്കാന്‍ അന്താരാഷ്ട്ര പങ്കാളികളോട് സഹായം അഭ്യര്‍ത്ഥിക്കുകയാണ്. സംഘർഷം കുറയ്ക്കാൻ ഇടപെടണം..' സര്‍ക്കാര്‍ എക്‌സില്‍ അഭ്യര്‍ത്ഥിച്ചു.

പാകിസ്ഥാന്റെ സമ്പദ്വ്യവസ്ഥ നിലവില്‍ പ്രതിസന്ധിയിലാണ്. ഐഎംഎഫിന് പാകിസ്ഥാന്റെ കടം ഏകദേശം 8.8 ബില്യണ്‍ യുഎസ് ഡോളറാണ്. ഐഎംഎഫില്‍ നിന്നും കൂടുതല്‍ കടം വാങ്ങുന്ന നാലാമത്തെ രാജ്യമാണ് പാകിസ്ഥാന്‍. ഓഹരി വിപണിയും തകര്‍ച്ചയിലാണ്. ഏപ്രില്‍ 23 മുതല്‍ പാകിസ്ഥാന്റെ ബെഞ്ച്മാര്‍ക്ക് കെഎസ്ഇ -100 സൂചിക 7,500 പോയിന്റിലധികം നഷ്ടം നേരിട്ടു. ഇന്ത്യയുമായുള്ള സംഘര്‍ഷം വര്‍ദ്ധിക്കുന്നത് പാകിസ്ഥാന്റെ വളര്‍ച്ചയെയും സാമ്പത്തിക സ്ഥിരതയെയും ബാധിക്കുമെന്ന് മൂഡീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

സര്‍ക്കാരിന്റെ സാമ്പത്തിക കാര്യ വിഭാഗത്തിന്റെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്താണ്, സാമ്പത്തികമായി തകര്‍ന്ന പാകിസ്ഥാന്‍ കൂടുതല്‍ വായ്പകള്‍ തേടുന്നത് എന്ന പോസ്റ്റുകള്‍ ഇട്ടതെന്ന് പിന്നീട് പാകിസ്ഥാന്‍ വിദേശകാര്യമന്ത്രാലയം ഉന്നയിച്ചിരുന്നു. എക്‌സിലെ പോസ്റ്റ് വ്യാജമാണെന്നും പാക് വിദേശകാര്യമന്ത്രാലയം അവകാശപ്പെട്ടു.

പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായിട്ടാണ് ഇന്ത്യന്‍ സൈന്യം പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഒമ്പതോളം ഭീകര ക്യാംപുകളില്‍ മിസൈലാക്രമണം നടത്തിയത്. ഇന്ത്യ നടത്തിയ മിന്നലാക്രമണത്തില്‍ നൂറോളം ഭീകരര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. നിരവധി ഭീകര ക്യാംപുകള്‍ തകര്‍ക്കുകയും ചെയ്തു. ഇതിനു തിരിച്ചടിയായി ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങളില്‍ പാകിസ്ഥാന്‍ സൈന്യം നടത്തിയ വലിയ തോതിലുള്ള ഡ്രോണ്‍, മിസൈല്‍ ആക്രമണ ശ്രമങ്ങളെ ഇന്ത്യന്‍ സായുധ സേന വിജയകരമായി നിര്‍വീര്യമാക്കി, ലാഹോറിലെ ഒരു വ്യോമ പ്രതിരോധ സംവിധാനവും നിര്‍വീര്യമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com