ആണവ യുദ്ധം ഒഴിവാക്കാന്‍ സഹായിച്ചു, വെടിനിര്‍ത്തലില്‍ പ്രധാന പങ്കുവഹിച്ചു; അവകാശ വാദം ആവര്‍ത്തിച്ച് ട്രംപ്
വാഷിങ്ടണ്‍: ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തലില്‍ പ്രധാന പങ്കുവഹിച്ചത് താനാണെന്ന് ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വ്യാപാരസമ്മര്‍ദത്തിലൂടെയുള്ള തന്റെ നയതന്ത്രസമീപനം ഒരു ആണവയുദ്ധം ഒഴിവാക്കാന്‍ സഹായകമായെന്ന് അദ്ദേഹം തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യയുമായും പാകിസ്ഥാനുമായും നിരവധി വ്യാപാരങ്ങള്‍ നടത്തുമെന്നും അതിനാല്‍ സംഘര്‍ഷം അവസാനിപ്പിക്കണമെന്നുമാണ് താന്‍ ഇരുരാജ്യങ്ങളോടും പറഞ്ഞതെന്നായിരുന്നു ട്രംപ് തിങ്കളാഴ്ച വ്യക്തമാക്കിയത്.
'ശനിയാഴ്ച എന്റെ ഭരണകൂടം ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഉടനടിയുള്ള ഒരു വെടിനിര്‍ത്തലിന് സഹായിച്ചു. അത് സ്ഥിരമായുള്ള വെടിനിര്‍ത്തലാകുമെന്ന് ഞാന്‍ കരുതുന്നു. ഇതിലൂടെ ധാരാളം അണ്വായുധങ്ങളുള്ള രണ്ടുരാജ്യങ്ങള്‍ തമ്മിലുള്ള അപകടകരമായ സംഘര്‍ഷം അവസാനിപ്പിക്കാനായി. ഞങ്ങള്‍ ഒരു ആണവസംഘര്‍ഷമാണ് അവസാനിപ്പിച്ചത്. ദശലക്ഷകണക്കിന് ആളുകള്‍ കൊല്ലപ്പെടുമായിരുന്ന വളരെ മോശമായ ആണവയുദ്ധമാകുമായിരുന്നു. അതിനാല്‍ ഞാന്‍ ഏറെ അഭിമാനിക്കുന്നു'',ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഇരുരാജ്യങ്ങളുടെ നേതൃത്വങ്ങളെയും ഡോണണ്‍ഡ് ട്രംപ് വാര്‍ത്താസമ്മേളനത്തില്‍ അഭിനന്ദിച്ചു. ഇന്ത്യയ്ക്കും പാകിസ്ഥാനും ശക്തമായതും ദൃഢമായതുമായ നേതൃത്വമാണുള്ളത്. പക്ഷേ, രണ്ടുപേരും അചഞ്ചലരായിരുന്നു. എന്നാല്‍, സാഹചര്യത്തിന്റെ ഗൗരവം പൂര്‍ണമായി മനസിലാക്കാനുള്ള കരുത്തും വിവേകവും ധൈര്യവും അവര്‍ക്കുണ്ടായിരുന്നുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ