'കുടിക്കാന്‍ ബോഞ്ചി എടുക്കട്ടാ!' 'അപ്പി കലക്കിയതാ'

പെങ്ങളും ഇച്ചേച്ചിയും ഒടപ്പിറന്നോളും തിരുവനന്തപുരത്തില്ല. അക്കനാണ് പകരം
'കുടിക്കാന്‍ ബോഞ്ചി എടുക്കട്ടാ!' 'അപ്പി കലക്കിയതാ'


കേരളപ്പിറവിയെത്തുടര്‍ന്ന് തിരുവനന്തപുരത്ത് ജോലിക്കെത്തിയ കൊച്ചിക്കാരെയും മലബാറുകാരെയും അമ്പരപ്പിച്ചത്, തിരുവന്തോരം ഭാഷയാണ്.  'എന്തരപ്പീ, സുഖങ്ങള് തന്നേ' എന്ന് ഒരു പ്രത്യേക ഈണത്തില്‍ ചോദിക്കുന്ന ശ്രീപത്മനാഭന്റെ സ്വന്തം പ്രജകളെ അവര്‍ അദ്ഭുതത്തോടും കൗതുകത്തോടും കൂടിയാണ് നോക്കിക്കണ്ടത്.

തിരുവന്തോരം മലയാളം കേട്ടു തെറ്റിദ്ധരിച്ചവരുമുണ്ട്. പണ്ടൊരു വടക്കന്‍ മേലുദ്യോഗസ്ഥനെ കാണാന്‍ അയാളുടെ വീട്ടില്‍ച്ചെന്ന തിരുവനന്തപുരത്തുകാരന്‍ ചോദിച്ചു: 'അങ്ങുന്നുണ്ടോ'? വടക്കന്‍ മേലുദ്യോഗസ്ഥന്റെ ഭാര്യ പ്രതാപം ഒട്ടും കുറയ്ക്കാതെ, ഭര്‍ത്താവ് സ്ഥലത്തില്ലെന്നും ടൂറിലാണെന്നും രണ്ടുമൂന്നു ദിവസം കഴിഞ്ഞേ മടങ്ങി വരുകയുള്ളൂവെന്നും പറഞ്ഞു. തിരുവനന്തപുരത്തുകാരന്റെ മറുപടി ഇങ്ങനെ: ''എന്നാല്‍ ഞാന്‍ വരട്ടോ!'' മറുപടിയില്‍ സഭ്യേതരത സംശയിച്ചിട്ട് അവര്‍ അയാളെ രൂക്ഷമായി ഒന്നു നോക്കി. പടേ എന്ന ശബ്ദത്തോടെ കതകടയ്ക്കുകയും ചെയ്തു. ആട്ടിപ്പുറത്താക്കുന്നതിനു തുല്യമായി അത്.

ഞാന്‍ വരട്ടോ' എന്നു തിരുവനന്തപുരത്തുകാരന്‍ പറഞ്ഞതില്‍ ദുസ്സൂചനയില്ലെന്നും 'ഞാന്‍ പോയി വരട്ടെ' എന്നാണ് ഉദ്ദേശിച്ചതെന്നും തിരിച്ചറിയാന്‍ വടക്കന്‍ വീട്ടമ്മയ്ക്കു കുറേനാള്‍ വേണ്ടിവന്നു.

മറ്റൊരു കഥ ഇങ്ങനെയാണ് : വടക്കന്‍ പ്രദേശത്തുനിന്ന് തിരുവനന്തപുരത്തേക്കു സ്ഥലംമാറി എത്തിയ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അന്നൊരു ഞായറാഴ്ച, തിരുവനന്തപുരത്തുകാരനായ സഹപ്രവര്‍ത്തകന്റെ വീട്ടില്‍ കുശലാന്വേഷണത്തിനു പോയി. ആതിഥേയന്‍ സംഭാഷണം മുന്നോട്ടുപോകുന്നതിനിടെ ചോദിച്ചു: 'കുടിക്കാന്‍ ബോഞ്ചി എടുക്കട്ടാ!' തിരുവനന്തപുരത്തുകാരുടെ ബോഞ്ചി നാരങ്ങാവെള്ളമാണെന്ന് അറിയില്ലെങ്കിലും അതിഥി തലകുലുക്കി.

ആതിഥേയന്റെ ഭാര്യ കുറച്ചുകഴിഞ്ഞു രണ്ടു ഗ്ലാസ് നാരങ്ങാവെള്ളവുമായി സ്വീകരണമുറിയില്‍ എത്തി. ഗൃഹനാഥന്‍ ഭാര്യയുടെ കയ്യില്‍നിന്നു ഗ്ലാസുകള്‍ വാങ്ങി അതിഥിക്കു നീട്ടുന്നതിനിടയില്‍ പറഞ്ഞു: 'അപ്പി കലക്കിയതാ'. അതിഥി ആ ഗ്ലാസ് വാങ്ങാന്‍ മടിച്ചു. അപ്പിയെന്നാല്‍ അമേധ്യമെന്നാണ് തന്റെ നാട്ടിലെ അര്‍ഥമെന്ന് അറിയാവുന്നതുകൊണ്ട്. തിരുവനന്തപുരത്തുകാര്‍ കുഞ്ഞുങ്ങളെ വാത്സല്യത്തോടെ വിളിക്കുന്നത് അപ്പിയെന്നാണെന്നു വടക്കുനിന്നെത്തിയ അതിഥിക്ക് അറിയില്ലായിരുന്നു. കൊച്ചപ്പിയെന്നാല്‍ പൊടിക്കുഞ്ഞാണെന്നും.

തിന്നാന്‍ എന്നു പറയുന്നതിനു പകരം തിമ്മാന്‍ എന്നേ തിരുവനന്തപുരത്തുകാര്‍ പണ്ടൊക്കെ പറയുമായിരുന്നുള്ളൂ. പക്ഷിക്കുഞ്ഞെന്നും പറയുകയില്ല-പക്ഷിക്കുഞ്ചേയുള്ളൂ തിരുവനന്തപുരത്ത്. കുഞ്ചുവീട്ടുകാര്‍, കുഞ്ചുതമ്പിമാര്‍ എന്നെല്ലാമുള്ള പ്രയോഗങ്ങളും സാധാരണമായിരുന്നു. പെങ്ങളും ഇച്ചേച്ചിയും ഒടപ്പിറന്നോളും തിരുവനന്തപുരത്തില്ല. അക്കനാണ് പകരം. ഏട്ടനും കൊച്ചാട്ടനും ഉടപ്പിറന്നോനും പകരം അണ്ണനേയുള്ളൂ. അളിയനു പകരം മച്ചമ്പിയാണിവിടെ. അടുപ്പമുള്ള സ്‌നേഹിതനും പൊന്നുമച്ചമ്പിയാണ്. തമ്പിയെന്നാല്‍ അനിയന്‍. രാജകുടുംബവുമായി സംബന്ധമുള്ളവരുടെ ആണ്‍ സന്താനങ്ങള്‍ തമ്പിയും പെണ്‍സന്താനങ്ങള്‍ തങ്കച്ചിയുമാണ്.

വാഴപ്പിണ്ടിക്കു പകരം വാഴത്തടയാണ് തിരുവനന്തപുരത്തുകാര്‍ക്കു വേണ്ടത്. വാഴത്തൈയ്ക്കു പകരം വാഴക്കന്നും, പശുക്കിടാവിനു പകരം കന്നുകുട്ടിയും, ചീരയ്ക്കും വഴുതനങ്ങയ്ക്കും പകരം കീരയും കത്തിരിയും മതി. വളത്തിനുപകരം ഉരമാണു വിളകള്‍ക്ക് ഇവിടെ ഇടുന്നത്. കണ്ടത്തിനും നിലത്തിനും പകരം ഏലാകളാണ് ഇവിടെ. കൊയ്ത്തിനു പകരം നെല്ലറപ്പാണ്. നെല്ലുണക്കുന്നത് ചിക്കുപായിലല്ല, പരമ്പിലാണ്. അരിവാളിനു പകരം അറപ്പേത്തി മതി കതിരുകൊയ്യാനും. കഞ്ഞിപ്പകര്‍ച്ചയ്ക്കു പകരം കഞ്ഞിവീത്താണിവിടെ. പശുക്കള്‍ക്കു തിരുവനന്തപുരത്തുകാര്‍ കൊടുക്കുന്നതു വൈക്കോലാണ്, കച്ചിയല്ല. പറമ്പിനും പുരിയിടത്തിനും പകരം വിളകളോ വിളാകങ്ങളോ ആണിവിടെ. പടിപ്പുരയ്ക്കു പകരം അനന്തപുരിയില്‍ കൊട്ടിയമ്പലമാണ്. കാരണവന്മാരുടെ ഇരിപ്പിടം ഉടമ്പറയാണ്. മരിച്ചുകഴിഞ്ഞ കാരണവന്മാരുടെ ആത്മാവിനെ കുടിയിരുത്തുന്നതു കുര്യാലകളിലല്ല, തെക്കതുകളിലാണ്. തൊണ്ടിനു പകരം കതമ്പയാണ്. കൈലിക്കു പകരം പേശയാണ് തിരുവനന്തപുരത്തുകാര്‍  ഉടുക്കുന്നത്. കയറ്റം കയറുന്നതിനു പകരം തേരി കയറുകയേയുള്ളൂ. ഈന്തപ്പഴത്തിനുപകരം പേരത്തന്‍ പഴമേ അനന്തപുരിയില്‍ ലഭിച്ചിരുന്നുള്ളൂ.

ഈ വാമൊഴി എത്രകാലം!

മരച്ചീനിക്കുള്ള മലബാര്‍ പേര് തിരുവനന്തപുരത്തു തെറിയാണ്. തുറപ്പ, ഊളന്‍, അറമ്പാതം, പിറുത്തിച്ചക്ക, പീയണിക്ക, പൊച്ചം, നമ്മാട്ടി, കശാല, കോവില്‍, പപ്പയ്ക്ക, തിറമ്പുക, പുടവകൊട, വെറി, ശേഷാറര്‍, അമ്പട്ടന്‍, മുടുക്കു, നൂരെ, പൊങ്കാല, പങ്കം, പെരട്ടം, പല്ലി, എച്ചം, എതുപ്പ്, കവാലക്കുറ്റി തുടങ്ങിയ എത്രയെത്ര തിരുവന്തോരം പദങ്ങളെ നമ്മുടെ മാധ്യമങ്ങള്‍ കഴിഞ്ഞ അന്‍പതു വര്‍ഷമായി പരിഷ്‌കാരശൂന്യമെന്നു കരുതി കാലഹരണപ്പെടുത്തി. മാധ്യമങ്ങള്‍ക്ക് എപ്പോഴും മാനഭാഷയോടാണ്, അതായത് സ്റ്റാന്‍ഡേഡ് ലാംഗ്വേജിനോടാണ് താല്‍പര്യം. സി.വി.രാമന്‍പിള്ള മുതല്‍ ജി.വിവേകാനന്ദന്‍ വരെയുള്ളവരുടെ നോവലുകളിലും നാട്ടുമ്പുറത്തുകാരുടെ വാമൊഴികളിലുമായി തിരുവന്തോരം ഭാഷ ഇന്നും നിലനില്‍ക്കുന്നു; എത്രകാലം കൂടിയെന്നു പറയാനാവില്ലെങ്കിലും...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com