പാകിസ്ഥാന്റെ കയ്യില്‍ നിന്നേറ്റ അപ്രതീക്ഷിത തോല്‍വിയില്‍ നിന്ന് തിരിച്ചു വരാന്‍ ഉറച്ചാണ് ഇംഗ്ലണ്ട് ഇന്ന് ബംഗ്ലാദേശിനെതിരെ ഇറങ്ങുക. ബംഗ്ലാദേശാവട്ടെ, സൗത്ത് ആഫ്രിക്കയെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തില്‍ വമ്പന്മാരെ മലര്‍ത്തിയടിക്കുന്നത് തുടരാനായും ഇറങ്ങും. അവിടെ പഴയ കണക്കുകളുമുണ്ട് ഇംഗ്ലണ്ടിന് തിരിച്ചടിയായി.
2011 ലോകകപ്പിലും, 2015 ലോകകപ്പിലും ഇംഗ്ലണ്ടിന്റെ വഴി മുടക്കിയത് ബംഗ്ലാദേശായിരുന്നു. ആ കണക്കും മോര്‍ഗനും സംഘത്തിനും മേല്‍ സമ്മര്‍ദ്ദം നിറയ്ക്കും. ഇന്ന് കളി നടക്കുന്ന സോഫിയ ഗാര്‍ഡനില്‍ ബംഗ്ലാദേശിന് ആത്മവിശ്വാസം നല്‍കുന്ന മറ്റൊരു ഘടകവുമുണ്ട്. 2005ല്‍ ഓസീസിനെതിരേയും, 2017ല്‍ ന്യൂസിലാന്‍ഡിനെതിരേയും അവരിവിടെ ജയം നേടിയിരുന്നു.
പാകിസ്ഥാനോട് തോറ്റെങ്കിലും ബാറ്റിങ്ങില്‍ കരുത്ത് കാട്ടിയാണ് ഇംഗ്ലണ്ട് കീഴടങ്ങിയത്. പേസിനെ തുണയ്ക്കുന്നതാണ് കാര്‍ഡിഫിലെ പിച്ച്. ലോകകപ്പില്‍ ഇത് മൂന്നാമത്തെ മത്സരമാണ് കാര്‍ഡിഫിലേക്ക് വരുന്നത്. ആദ്യ രണ്ട് മത്സരങ്ങളിലും കുറഞ്ഞ സ്‌കോറുകളാണ് പിറന്നത്. ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ കീവിസ് 136 റണ്‍സിന് തകര്‍ത്തു. മഴ കളി തടസപ്പെടുത്തിയ രണ്ടാമത്തെ മത്സരത്തില്‍ ശ്രീലങ്കയെ അഫ്ഗാന്‍ 201 റണ്‍സിന് തകര്‍ത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാന്‍ താരങ്ങള്‍ കാര്‍ഡിഫില്‍ പതറുന്നതും കണ്ടു.
കാര്‍ഡിഫില്‍ മൂടിക്കെട്ടിയ അന്തരീക്ഷം തന്നെയാവുമെന്നാണ് കാലാവസ്ഥാ പ്രവചനം. അങ്ങനെയെങ്കില്‍ പേസര്‍മാര്‍ക്ക് പിച്ചില്‍ നിന്നും ആനുകൂല്യം ഉറപ്പാണ്. ഇത് മുന്നില്‍ കണ്ട് ആദില്‍ റാഷിദിന് പകരം പ്ലംങ്കറ്റിനെ ഇംഗ്ലണ്ട് ഇറക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ