അഞ്ച് ഓവറില്‍ എങ്ങനെ 136 റണ്‍സ്? പാകിസ്ഥാനെ വീണ്ടും ബാറ്റിങ്ങിനയച്ചത് പ്രഹസനം, പ്രതിരോധിച്ച് ഐസിസി

35ാം ഓവറിന് ശേഷം മഴ കളി തടസപ്പെടുത്തി. ആ സമയം ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം കളി അവസാനിപ്പിച്ചിരുന്നു എങ്കില്‍ 86 റണ്‍സിന് പാകിസ്ഥാന്‍ തോല്‍ക്കും
അഞ്ച് ഓവറില്‍ എങ്ങനെ 136 റണ്‍സ്? പാകിസ്ഥാനെ വീണ്ടും ബാറ്റിങ്ങിനയച്ചത് പ്രഹസനം, പ്രതിരോധിച്ച് ഐസിസി

പാകിസ്ഥാനെതിരെ ഇന്ത്യ 89 റണ്‍സിന്റെ ജയം പിടിച്ചു. എന്നാല്‍ ഇന്ത്യ-പാക് മത്സരത്തിന്റെ അവസാനം പ്രഹസനമായിരുന്നു എന്ന വിമര്‍ശനം ക്രിക്കറ്റ് വിദഗ്ധര്‍ തന്നെ ഉയര്‍ത്തുന്നു. മഴ കളി മുടക്കിയതിന് ശേഷം അസാധ്യമായൊരു ടോട്ടല്‍ അഞ്ച് ഓവറില്‍ നേടാനായി പാകിസ്ഥാനെ വീണ്ടും ബാറ്റിങ്ങിന് അയച്ച അമ്പയര്‍മാരുടെ തീരുമാനമാണ് വിമര്‍ശിക്കപ്പെടുന്നത്. 

337 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ് എന്ന നിലയില്‍ നില്‍ക്കുന്ന സമയം. 35ാം ഓവറിന് ശേഷം മഴ കളി തടസപ്പെടുത്തി. ആ സമയം ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം കളി അവസാനിപ്പിച്ചിരുന്നു എങ്കില്‍ 86 റണ്‍സിന് പാകിസ്ഥാന്‍ തോല്‍ക്കും. എന്നാല്‍ അമ്പയര്‍മാര്‍ കളി അവിടംകൊണ്ട് തീര്‍ത്തില്ല. 

40 ഓവറില്‍ 302 എന്ന വിജയ ലക്ഷ്യവും മുന്നില്‍ വെച്ച് പാകിസ്ഥാന് വീണ്ടും ക്രീസിലിറങ്ങേണ്ടി വന്നു. അഞ്ച് ഓവറില്‍ പാകിസ്ഥാന്‍ നേടേണ്ടത് 136 റണ്‍സ്. അസാധ്യമാണെന്ന് ഉറപ്പായിട്ടും അമ്പയര്‍മാര്‍ ഈ തീരുമാനത്തിലേക്ക് എത്തിയതിനെതിരെയാണ് വിമര്‍ശനം ഉയരുന്നത്. പ്രഹസനമാവുകയാണ് ക്രിക്കറ്റ് എന്ന് ബിബിസിയുടെ ക്രിക്കറ്റ് കറസ്‌പോണ്ടന്റ് പറയുന്നു. ഓവറില്‍ റണ്‍റേറ്റ് 28 വേണ്ട അവസ്ഥയില്‍ കളി നടത്താന്‍ നിശ്ചയിച്ചതിനെ ബിബിസി റേഡിയോ കമന്റേറ്റര്‍ ഗ്രയിം സ്വാനും ചോദ്യം ചെയ്യുന്നു. 

എന്നാല്‍, സെമിയിലേക്ക് യോഗ്യത നേടുന്നതിന് നെറ്റ് റണ്‍റേറ്റ് നിര്‍ണായകമാവും എന്നതിനാലാണ് കളി തുടരാന്‍ തീരുമാനിച്ചതെന്നാണ് ഐസിസിയുടെ പ്രതികരണം. നേരത്തെ കളി അവസാനിപ്പിച്ചാല്‍ അത് നെറ്റ് റണ്‍റേറ്റ് ഉയര്‍ത്താനുള്ള പാകിസ്ഥാന്റെ അവസരം നിഷേധിക്കലാവുമെന്ന് ഐസിസി വക്താവ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com