കാര്‍ഡിഫ്: ലോകകപ്പിൽ ഇന്ത്യയുടെ പ്രധാന ആയുധം എന്നു വിശേഷിപ്പിക്കപ്പെടുന്നത് പേസർ ജസ്പ്രിത് ബുമ്റയുടെ പന്തുകളാണ്. നിർണായക ഘട്ടങ്ങളിൽ വിക്കറ്റ് വീഴ്ത്തി കളി ഇന്ത്യക്കനുകൂലമാക്കാൻ താരത്തിന് സാധിക്കുന്നു. ഡെത്ത് ഓവറുകളിൽ റൺസ് വിട്ടുകൊടുക്കാതെ എറിയാനും ബുമ്റയ്ക്ക് സാധിക്കുന്നു. നിലവിൽ ലോകത്തിലെ ഏറ്റവും അപകടകാരിയായ ബൗളറാണ് താനെന്ന് താരം തെളിയിച്ചും കഴിഞ്ഞു.
കഴിഞ്ഞ ദിവസം ലോകകപ്പിന് മുന്നോടിയായി നടന്ന ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തിൽ ഇന്ത്യ 360 റണ്‍സിന്റെ കൂറ്റന്‍ വിജയ ലക്ഷ്യം മുന്നിൽ വച്ചു. ബംഗ്ലാദേശ് മികച്ച തുടക്കമിട്ടപ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ അട്ടിമറി ഭീഷണി മണത്തതാണ്. ഓപണിങ് വിക്കറ്റില്‍ ബുമ്റയേയും ഷമിയെയും ഭുവനേശ്വറിനെയും അനായാസം നേരിട്ട ബംഗ്ലാ ഓപണര്‍മാരായ സൗമ്യ സര്‍ക്കാരും ലിറ്റണ്‍ ദാസും ഇന്ത്യക്ക് ചെറിയ ആശങ്ക സമ്മാനിച്ചപ്പോൾ ബുമ്റ കളി തിരിച്ചു.
ആദ്യം സൗമ്യ സര്‍ക്കാരിനെ വിക്കറ്റിന് പിന്നില്‍ ദിനേശ് കാര്‍ത്തിക്കിന്റെ കൈകളിലെത്തിച്ച ബുമ്റ തൊട്ടടുത്ത പന്തില്‍ ബംഗ്ലാദേശിന്റെ ഏറ്റവും വിശ്വസ്തനായ ഷാക്കിബ് അല്‍ ഹസന്റെ മിഡില്‍ സ്റ്റമ്പിളക്കി. 360 റണ്‍സ് പിന്തുടര്‍ന്ന ബംഗ്ലാദേശ് 49.3 ഓവറില്‍ 264 റണ്‍സിന് ഓള്‍ ഔട്ടായി. 25 റണ്‍സ് വിട്ടുകൊടുത്ത് ബൂമ്ര രണ്ട് വിക്കറ്റെടുത്തു.
മത്സരത്തിൽ ഷാക്കിന്റെ വിക്കറ്റെടുത്ത ബുമ്റയുടെ പന്ത് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് ചർച്ചയായിക്കഴിഞ്ഞു. ഉജ്ജ്വലമായ ഒരു യോർക്കറാണ് ബുമ്റ ഷാക്കിബിനെതിരെ എറിഞ്ഞത്. പന്തിന്റെ ഗതി പിടിക്കിട്ടാതെ പ്രതിരോധിക്കാൻ ശ്രമിച്ച ഷാക്കിബ് കണടച്ച് തുറക്കുമ്പോഴേക്കും ആ യോർക്കർ ഷാക്കിബിന്റെ മിഡിൽ സ്റ്റമ്പ് താഴെയിട്ടിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ