

തിരുവനന്തപുരം: ''ഞാനെന്തിന് മറഞ്ഞിരിക്കണം? അങ്ങനെ മൂടിവയ്ക്കപ്പെടേണ്ട ഒന്നാണ് എന്റെ വ്യക്തിത്വം എന്ന് എനിക്ക് തോന്നിയിട്ടില്ല. കൊച്ചുപെണ്‍കുട്ടി ആയിരിക്കെ മനുഷ്യത്വമില്ലാതെ എന്നെ ബുദ്ധിമുട്ടിച്ചവരെയൊക്കെ കോടതി ശിക്ഷിച്ചു. മുഖം പുറത്തുകാട്ടാനും സ്വന്തം പേരു വെളിപ്പെടുത്താനും ലജ്ജ തോന്നേണ്ടത് അവര്‍ക്കല്ലേ?'- മാനാഭിമാനങ്ങളെക്കുറിച്ചുള്ള പുരുഷകേന്ദ്രീകൃത ബോധത്തിനും അതിനൊപ്പിച്ചു നിര്‍മിക്കപ്പെട്ട നിയമ വ്യവസ്ഥയ്ക്കുമെതിരെ ചാട്ടുളിയാവുകയാണ് ഈ ഇരുപത്തിയഞ്ചുകാരിയുടെ ചോദ്യങ്ങള്‍. കൗമാരപ്രായത്തില്‍ തന്നെ ബലാത്സംഗം ചെയ്ത, സ്വന്തം പിതാവ് ഉള്‍പ്പെടെ പന്ത്രണ്ടുപേര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പൊരുതി ശിക്ഷ ഉറപ്പാക്കിയ ഈ പെണ്‍കുട്ടി പറയുന്നു, ഞാന്‍ വെറുമൊരു സ്ഥലപ്പേരല്ല, എന്റെ പേര് രഹനാസ്.
മറ്റു പതിനൊന്നു പേര്‍ക്കുകൂടി സ്വന്തം മകളെ ലൈംഗികമായി പീഡിപ്പിക്കാന്‍ അവസരമൊരുക്കിക്കൊടുത്ത എന്‍പികെ ഹാരിസ് ആണ് രഹനാസിന്റെ ബാപ്പ. ഒന്നാം പ്രതി. അയാള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നു. രണ്ടാം പ്രതി അന്നേ ഒളിവില്‍ പോയി. പൊലീസിനു കണ്ടെത്താന്‍ കഴിഞ്ഞില്ല. ബാക്കി എല്ലാവര്‍ക്കും രണ്ട് വര്‍ഷം മുതല്‍ പത്ത് വര്‍ഷം വരെ കഠിന തടവാണ് ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ പി ഇന്ദിര വിധിച്ചത്. ഇരയ്ക്കു നീതി ഉറപ്പാക്കുന്ന വിധത്തില്‍ വേട്ടക്കാരെ മുഴുവന്‍ പഴുതുകളടച്ചു ശിക്ഷിക്കുന്ന വിധി. പോക്‌സോ നിയമം വരുന്നതിനും മുമ്പായിരുന്നു അത്. അന്ന് കണ്ണൂര്‍ ജില്ലാ പൊലീസ് സൂപ്രണ്ടായിരുന്ന എസ് ശ്രീജിത്തിന്റെ മേല്‍നോട്ടത്തില്‍ കേസന്വേഷണം വളരെ നന്നായി നടന്നതും പ്രതികള്‍ക്ക് കടുത്ത ശിക്ഷ കിട്ടാനിടയാക്കി. അന്വേഷണ സംഘത്തെ നയിച്ചവരുടെ ജാഗ്രത മൂലം അന്വേഷണത്തിന്റെ പേരിലുള്ള ബുദ്ധിമുട്ടിക്കലുകള്‍ രഹനാസിനു കാര്യമായി ഉണ്ടായില്ല. കേസായി, അടുത്ത വര്‍ഷംതന്നെ വിധിയും വന്നു.
പൊതുപരിപാടികളുടെ മൈക്ക് അനൗണ്‍സ്‌മെന്റ് ജോലിയായിരുന്നു ഹാരിസിന്. നിയന്ത്രണമില്ലാതെ കുടിച്ച് വീട്ടിലെത്തിയാല്‍ ഭാര്യയ്ക്കും നാല് മക്കള്‍ക്കും ചീത്തവിളിയും തല്ലും. മൂത്തമകളാണ് രഹനാസ്. താഴെ രണ്ട് അനിയത്തിമാരും ആങ്ങളയും. മക്കളെ പഠിപ്പിക്കുന്നതിലൊന്നും ഹാരിസിന് താല്‍പര്യമുണ്ടായിരുന്നില്ല. അതുകൊണ്ട് ഒമ്പതാം ക്ലാസില്‍ എത്തുന്നതിനു മുമ്പു മൂത്ത മകളുടെ പഠനം പലവട്ടം നിലച്ചു; ഒമ്പതാം ക്ലാസ്സില്‍വച്ച് പൂര്‍ണമായും. പഠിക്കാന്‍ വലിയ താല്‍പര്യമായിരുന്നു. പക്ഷേ, മിക്ക ദിവസങ്ങളിലും സ്്കൂളില്‍ പോകാന്‍ പറ്റാറില്ല. പപ്പടം ഉണ്ടാക്കുന്നിടത്തും തുണിക്കടയിലുമൊക്കെ ഹാരിസ് ഇടയ്ക്കു കൊണ്ടുചെന്നു ജോലിക്കു നിര്‍ത്തി. പിന്നീട് ഹാരിസിനും മറ്റുള്ളവര്‍ക്കും എതിരേ പൊലീസ് കേസെടുത്തതോടെ ജീവിതം തിരുവനന്തപുരത്തേക്കു മാറി. രഹനാസിന്റെ ദുരിതജീവിതത്തില്‍ ഇടപെട്ട പ്രാദേശിക സാമൂഹികപ്രവര്‍ത്തകരാണ് അതിനും വഴിയൊരുക്കിയത്. തിരുവനന്തപുരത്തെത്തി വൈകാതെ പഠനം തുടര്‍ന്നു. 2009 മാര്‍ച്ചില്‍ പത്താം ക്ലാസ് ജയിച്ചു. ആ വര്‍ഷം തന്നെയാണ് കേസില്‍ വിധിയും ഉണ്ടായത്. തനിക്കുണ്ടായ ദുരനുഭവങ്ങള്‍ക്കു പിന്നിലെ ആളുകളേക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥരോടും കോടതിയിലും പറയാന്‍ മടിച്ചില്ല. അവര്‍ക്ക് ശിക്ഷ ലഭിക്കുക തന്നെ വേണമെന്ന് ഉറച്ചാണ് രഹനാസ് നീങ്ങിയത്. കേസ് ആയതോടെ സമ്മര്‍ദങ്ങളും ഭീഷണികളും തുടങ്ങിയിരുന്നു. അവയില്‍ നിന്നു രക്ഷിച്ച് ,സംസ്ഥാന വനിതാ കമ്മിഷനില്‍ എത്തിച്ച ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ മുതല്‍ സംസ്ഥാന സര്‍ക്കാരിന്റ സ്ത്രീസുരക്ഷാ ഹോമുകളുടെ നടത്തിപ്പുകാരായ മഹിളാ സമഖ്യ സൊസൈറ്റി (എംഎസ്എസ്) പ്രവര്‍ത്തകര്‍ വരെ എല്ലാവരില്‍ നിന്നും കിട്ടിയ പിന്തുണ കരുത്തായി. മഹിളാ അസോസിയേഷന്‍ സംസ്ഥാന ഭാരവാഹി ആയിരുന്ന ഇപ്പോഴത്തെ മന്ത്രി കെ കെ ഷൈലജ ടീച്ചര്‍ നേരിട്ടുതന്നെ ഇടപെട്ടിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം ടീച്ചര്‍ മന്ത്രിയും രഹനാസ് നിയമ വിദ്യാര്‍ത്ഥിയുമായി അവര്‍ കണ്ടുമുട്ടി.
അച്ഛനുള്‍പ്പെടെ പന്ത്രണ്ടുപേര്‍ ബലാല്‍സംഗം ചെയ്ത കൗമാരക്കാരി വിട്ടുവീഴ്ചയില്ലാതെ പൊരുതി പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കി. ഒമ്പതാംക്ലാസില്‍ നിന്നുപോയ പഠനം വീണ്ടെടുത്ത് ഉന്നത വിദ്യാഭ്യാസം നടത്തുകയും ചെയ്തു. ഇപ്പോള്‍ 25 ല്‍ എത്തിയ പെണ്‍കുട്ടി മെയ് 12ന് അഭിഭാഷകയായി എന്റോള്‍ ചെയ്യും. കണ്ണൂര്‍ സ്വദേശി രഹനാസിന്റെ ജീവതത്തിലെ ഈ അതിജീവനത്തേക്കുറിച്ച് അവരുമായി സംസാരിച്ചു തയ്യാറാക്കിയ കേരളത്തെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുതിയലക്കം മലയാളം വാരികയില്‍. നിരവധി പെണ്‍കുട്ടികളുടെയും കുടുംബങ്ങളുടെയു ജീവിതം തകര്‍ത്ത കൂട്ട ബലാല്‍സംഗങ്ങളുടെയും ലൈംഗിക പീഡനങ്ങളുടെയും കേരളത്തിലെ നീണ്ട ചരിത്രത്തില്‍ ഇതാദ്യമായി ഒരു പെണ്‍കുട്ടി സ്വന്തം പേരും തന്നെ തിരിച്ചറിയാനുതകുന്ന മറ്റ് വിശദാംശങ്ങളും വെളിപ്പെടുത്തുകയാണ് ഈ റിപ്പോര്‍ട്ടില്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates