സ്തനാർബുദം, ശ്വാസകോശത്തിലേക്കും ലിംഫ് ഗ്രന്ഥിയിലേക്കും പടർന്നു; 51കാരിയിൽ പുതിയ മരുന്ന് ഫലിച്ചു, പൂർണസൗഖ്യം  

കാൻസർ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന 'അറ്റെസോലിസുമാബ്' എന്ന മരുന്നും മറ്റ് ചില മരുന്നുകളും കൂട്ടിച്ചേർത്തുള്ള സംയുക്തമാണ് ജാസ്മിന് നൽകിയത്
ജാസ്മിൻ ഡേവിഡും കുടുംബവും
ജാസ്മിൻ ഡേവിഡും കുടുംബവും
Updated on
1 min read

കാൻസർ രോഗിക്ക് പൂർണസൗഖ്യം നൽകി ഇംഗ്ലണ്ടിൽ നിന്ന് മറ്റൊരു മരുന്നും വാർത്തകളിൽ നിറയുന്നു. ഇന്ത്യക്കാരിയായ ജാസ്മിൻ ഡേവിഡിൽ പരീക്ഷിച്ച മരുന്നാണ് ശരീരത്തിൽ നിന്ന് കാൻസർ കോശങ്ങളെ അപ്രത്യക്ഷമാക്കിയത്. നിലവിൽ കാൻസർ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന 'അറ്റെസോലിസുമാബ്' എന്ന മരുന്നും മറ്റ് ചില മരുന്നുകളും കൂട്ടിച്ചേർത്തുള്ള സംയുക്തമാണ് 51 വയസ്സുകാരി ജാസ്മിന് നൽകിയത്. ‍

മാഞ്ചസ്റ്ററിന് സമീപം ഫാളോഫീൽഡിൽ ആണ് ജാസ്മിൻ താമസിക്കുന്നത്. 2017 നവംബറിലാണ് ജാസ്മിന് ഗുരുതരമായ ട്രിപ്പിൾ നെഗറ്റീവ് ബ്രെസ്റ്റ് കാൻസർ(ടിഎൻബിസി) സ്ഥിരീകരിക്കുന്നത്. ആറ് മാസം നീളുന്ന കീമോതെറോപ്പി, സർജറി, റേഡിയേഷൻ തുടങ്ങിയവയെല്ലാം ചെയ്തു. 2019ൽ ശരീരം വീണ്ടും കാൻസർ രോഗലക്ഷണങ്ങൾ കാണിച്ചു. അപ്പോഴേക്കും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ കാൻസർ പടർന്ന് തുടങ്ങിയിരുന്നു. ശ്വാസകോശം, ലിംഫ് ഗ്രന്ഥികൾ, നെഞ്ചിനോട് ചേർന്ന അസ്ഥികൾ എന്നിവയെയെല്ലാം കാൻസർ പിടികൂടി. ഒരു വർഷത്തിൽ താഴെയാണ് ഡോക്ടർമാർ ആയുസ്സ് പ്രവചിച്ചത്. 

ഗവേഷണത്തിന്റെ ഭാഗമായ മരുന്ന് പരീക്ഷണത്തിന് പങ്കെടുക്കാൻ ജാസ്മിന് അവസരം ലഭിച്ചു. 2019 ഡിസംബറിൽ രണ്ട് വർഷം നീളുന്ന ക്ലിനിക്കൽ ട്രയൽ തുടങ്ങി. ''രോഗം കണ്ടുപിടിച്ചയുടനെയുള്ള ചികിത്സയിലൂടെ ഏകദേശം 15 മാസത്തോളം രോഗത്തിന് ശമനമുണ്ടായിരുന്നു. ഞാൻ രോഗത്തെക്കുറിച്ച് മറന്നുപോയിരുന്നു. പക്ഷെ, രോഗം തിരിച്ച് വന്നപ്പോൾ ക്ലിനിക്കൽ ട്രയലിന് സമ്മതിച്ചു, ജാസ്മിൻ പറഞ്ഞു. 

മൂന്ന് ആഴ്ചകൾ കൂടുമ്പോഴാണ് അറ്റെസോലിസുമാബ് ചേർന്ന ഇമ്യൂണോതെറാപ്പി മരുന്ന് നൽകിയത്. മറ്റുള്ളവരെ സഹായിക്കാൻ എന്തെങ്കിലും ചെയ്യാമെന്നും അടുത്ത തലമുറയ്ക്കുവേണ്ടി എന്റെ ശരീരം നൽകാമെന്നും കരുതിയാണ് ക്ലിനിക്കൽ ട്രയലിന് സമ്മതിച്ചതെന്ന് ജാസ്മിൻ പറഞ്ഞു.  മരുന്ന് പരീക്ഷണത്തിന്റെ തുടക്കത്തിൽ അതിഭീകരമായ പർശ്വഫലങ്ങളാണ് ഉണ്ടായത്. തലവേദനയും പനിയും ഉണ്ടായി. കുറേയേറെത്തവണ ആശുപത്രിയിൽ അഡ്മിറ്റായി. പതിയെ പതിയെ ചികിത്സയോട് ശരീരം പ്രതികരിച്ചുതുടങ്ങി'', ജാസ്മിൻ പറഞ്ഞു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് ആൻഡ് കെയർ റിസേർച്ച് (എൻഐഎച്ച്ആർ) ഏജൻസിയും മാഞ്ചെസ്റ്റർ ക്ലിനിക്കൽ റിസേർച്ച് ഫെസിലിറ്റി(സിആർഎഫ്)യും ചേർന്നാണ് മരുന്ന് പരീക്ഷണത്തിന് നേതൃത്വം നൽകിയത്. 

രണ്ടര വർഷം മുമ്പ് എല്ലാം അവസാനിച്ചു എന്നാണ് ഞാൻ കരുതിയിരുന്നത്. എന്നാൽ, ഇപ്പോൾ പുനർജന്മം പോലെയാണ് തോന്നുന്നെന്നും ജാസ്മിൻ കൂട്ടിച്ചേർത്തു. കഴി‍ഞ്ഞവർഷം ജൂണിൽ ജാസ്മിന്റെ ശരീരത്തിൽ കാൻസർ കോശങ്ങളൊന്നും ഇല്ലെന്ന് സ്‌കാനിങ്ങിലൂടെ കണ്ടെത്തി. 2023 ഡിസംബർ വരെ ചികിത്സ തുടരും. 

അടുത്തിടെ ഡോസ്ടാർലിമാബ് എന്ന മരുന്നിന്റെ കണ്ടുപിടിത്തും കാൻസർ ചികിത്സാരംഗത്ത് വലിയ പ്രതീക്ഷകൾക്ക് വഴിവച്ചിട്ടുണ്ട്. ചരിത്രത്തിൽ ആദ്യമായാണ് മരുന്നു പരീക്ഷണത്തിൽ പങ്കെടുത്തവരിൽ മുഴുവൻപേരുടെയും അർബുദം പൂർണമായും ഭേദമാകുന്ന വാർത്ത പുറത്തുവരുന്നത്. മരുന്ന് പരീക്ഷിച്ച യു എസിലെ 18 പേരിലും അർബുദം പൂർണമായും ഭേദമായെന്ന് കണ്ടെത്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ


സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com