വെസ്റ്റ് നൈൽ: ലക്ഷണങ്ങൾ കണ്ടാലുടൻ ചികിത്സിക്കണം; കൊതുകുകടി ഏൽക്കാതിരിക്കുകയാണ് പ്രധാന മുൻകരുതൽ 

പനിയോ മറ്റ് രോഗലക്ഷണങ്ങളോ ഉണ്ടെങ്കിൽ ഉടനടി ചികിത്സ തേടണമെന്നാണ് നിർദേശം
വെസ്റ്റ് നൈൽ വൈറസ്
വെസ്റ്റ് നൈൽ വൈറസ്

ക്യൂലക്സ് കൊതുക് പരത്തുന്ന ഒരു പകർച്ചവ്യാധിയാണ് വെസ്റ്റ് നൈൽ. ജപ്പാൻ ജ്വരത്തിന് സമാനമായ രോഗലക്ഷണങ്ങളാണ് ഈ പനിക്കുള്ളതെങ്കിലും അത്രത്തോളം ​ഗുരുതരമാകാറില്ല. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും പനിയെ പ്രതിരോധിക്കാൻ കൊതുകു നിവാരണവും ഉറവിടനശീകരണവും അനിവാര്യമാണെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. പനിയോ മറ്റ് രോഗലക്ഷണങ്ങളോ ഉണ്ടെങ്കിൽ ഉടനടി ചികിത്സ തേടണമെന്നാണ് നിർദേശം. സ്വയംചികിത്സ രോഗത്തെ സങ്കീർണമാക്കും.

1937-ൽ ഉഗാണ്ടയിലെ വെസ്റ്റ് നൈൽ ജില്ലയിലാണ് ‌ഈ വൈറസിനെ ആദ്യമായി കണ്ടെത്തിയത്. 2011ൽ കേരളത്തിൽ ആദ്യമായി ആലപ്പുഴയിൽ രോ​ഗം സ്ഥിരീകരിച്ചു. 2019-ൽ മലപ്പുറത്ത് ആറുവയസ്സുകാരൻ വെസ്റ്റ് നൈൽ ബാധിച്ച് മരിച്ചിരുന്നു.

കൊതുകുകടി ഏൽക്കാതിരിക്കുകയാണ് ഈ വൈറസിനെ പ്രതിരോധിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർ​ഗ്​ഗം. അതല്ലാതെ ശരിയായ ചികിത്സയോ വാക്സിനോ ലഭ്യമല്ല. തലവേദന, പനി, പേശിവേദന, തലചുറ്റൽ, ഓർമനഷ്ടപ്പെടൽ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. എന്നാൽ പലപ്പോഴും രോഗലക്ഷണങ്ങൾ പ്രകടമാകാറില്ലെന്നത് രോ​ഗനിർണ്ണയത്തെ ബാധിക്കാറുണ്ട്. ഒരു ശതമാനം ആളുകളിൽ ഈ വൈറസ് തലച്ചോറിനെ ബാധിക്കുന്നതുകാരണം ബോധക്ഷയവും മരണംവരെയും സംഭവിക്കാം.

കൊതുകിൽ നിന്ന് സ്വയം സുരക്ഷിതരാകുക എന്നതാണ് പ്രധാന മുൻകരുതൽ. ചെളിവെള്ളത്തിലാണ് വെസ്റ്റ് നൈൽ രോ​ഗം പരത്തുന്ന കൊതുകുകൾ പെറ്റുപെരുകുന്നത്. അതിനാൽ വീട്ടിലും പരിസരങ്ങളിലും ചെളിവെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കുക, ജലക്ഷാമമുള്ള ഇടങ്ങളിൽ വെള്ളം ശേഖരിച്ചുവെക്കുന്ന വലിയ പാത്രങ്ങളുടെ മുകൾഭാ​ഗം കോട്ടൺ തുണികൊണ്ട് മൂടുക തുടങ്ങിയ നടപടികൾ സ്വീകരിക്കണം. കൊതുകുകടി ഏൽക്കുന്ന സാഹചര്യം പരമാവധി ഒഴിവാക്കുകയും സ്വയംചികിത്സ നടത്താതിരിക്കുകയും വേണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com