രോഗം മൂർച്ഛിച്ചാൽ കണ്ണുകളെ അടക്കം ബാധിക്കും; എന്താണ് മയോസിറ്റിസ്? 

ഒരു ലക്ഷത്തിൽ നാല് മുതൽ 22 പേർക്ക് മാത്രം വരാൻ സാധ്യതയുള്ള രോ​ഗമാണിത്
ഫോട്ടോ: ഇൻസ്റ്റ​ഗ്രാം
ഫോട്ടോ: ഇൻസ്റ്റ​ഗ്രാം

തെന്നിന്ത്യൻ സൂപ്പർ താരം സാമന്ത തന്റെ രോ​ഗത്തെക്കുറിച്ച് തുറന്നുപറഞ്ഞതോടെയാണ് മയോസിറ്റിസ് എന്ന രോഗം ചർച്ചയായത്. കുറച്ച് മാസങ്ങൾക്ക് മുൻപ് മയോസിറ്റിസ് എന്ന രോഗമുണ്ടെന്ന് കണ്ടെത്തിയെന്നും രോഗമുക്തി നേടാൻ കുറച്ചധികം സമയമെടുക്കു‌മെന്നുമാണ് സാമന്ത പറഞ്ഞത്. പ്രിയതാരത്തിന്റെ സോഷ്യൽമീഡിയ പോസ്റ്റ് വൈറലായതോടെയാണ് മയോസിറ്റിസിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ആരാധകർ തിരഞ്ഞുതുടങ്ങിയത്. 

എന്താണ് മയോസിറ്റിസ്?

മയോ എന്നാൽ പേശികൾ, ഐറ്റിസ് എന്നാൽ വീക്കം. മസിലുകളിൽ വീക്കം സംഭവിക്കുന്ന ഒരു അവസ്ഥയാണ് മയോസിറ്റിസ്. ഒരു ലക്ഷത്തിൽ നാല് മുതൽ 22 പേർക്ക് മാത്രം വരാൻ സാധ്യതയുള്ള രോ​ഗമാണിത്. രോഗിയുടെ പേശികൾ സ്വന്തം രോഗപ്രതിരോധ സംവിധാനത്താൽ ആക്രമിക്കപ്പെടുന്ന അവസ്ഥ.

ഇത് സാധാരണയായി കൈകൾ, തോളുകൾ, കാലുകൾ, ഇടുപ്പ്, ഉദരം, നട്ടെല്ലിലെ പേശികൾ എന്നിവയെയാണ് ബാധിക്കുന്നത്. പക്ഷെ ചില ഘട്ടങ്ങളിൽ, അന്നനാളം, ഡയഫ്രം, കണ്ണുകൾ എന്നിവയുടെ പേശികളെയും ബാധിച്ചേക്കാം. ഇരുന്നിട്ട് എഴുന്നേൽക്കുമ്പോൾ, പടികൾ കയറുമ്പോൾ, ഭാരമുള്ള വസ്തുക്കൾ ഉയർത്തുമ്പോഴൊക്കെയാണ് രോ​ഗിക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുക. 

എന്തുകൊണ്ട് മയോസിറ്റിസ്?

പലപ്പോഴും മയോസിറ്റിസിന്റെ കൃത്യമായ കാരണം എന്താണെന്ന് വ്യക്തമല്ല. വൈറൽ അണുബാധകൾ, മരുന്നുകൾ, രോഗപ്രതിരോധ നില എന്നിവയുൾപ്പെടെ വിവിധ കാരണങ്ങളാൽ ആണ് ഇതുണ്ടാകുക. ഡെർമറ്റോമിയോസിറ്റിസ്, പോളിമയോസിറ്റിസ്, ജുവനൈൽ മയോസിറ്റിസ്, ടോക്സിക് മയോസിറ്റിസ്, തുടങ്ങിയ കോശജ്വലന അവസ്ഥകൾ കഠിനമായ മയോസിറ്റിന് കാരണമാകും.

ലക്ഷണങ്ങൾ

ശ്വാസതടസ്സം, തളർച്ച, പേശിവേദന തുടങ്ങിയവയൊക്കെ മയോസിറ്റിസ് ലക്ഷണങ്ങളാണ്. നടക്കുന്നതിനിടെ കാലിടറി വീഴുന്നതും കുറച്ച് ദൂരം നടക്കുമ്പോഴേക്കും വല്ലാതെ തളർച്ചയും ക്ഷീണവും അനുഭവപ്പെടുന്നതും മയോസിറ്റിസ് രോ​ഗികളിൽ കണ്ടുവരാറുണ്ട്. ചിലപ്പോൾ ചെറിയ പനി, തിണർപ്പ് അഥവാ റാഷസ്, സന്ധി വേദന, ശരീരഭാരം കുറയുക, ക്ഷീണം തുടങ്ങിയ ബുദ്ധിമുട്ടുകളും ഉണ്ടാകാറുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com