സങ്കീർണ്ണമായ പരിശോധനകളിലൂടെ കണ്ടെത്തിയിരുന്ന ബ്രെയിൻ ട്യൂമർ ഇനി മൂത്രപരിശോധനയിൽ തിരിച്ചറിയാമെന്ന് ശാസ്ത്രജ്ഞർ. പുതിയൊരു ഉപകരണം ഉപയോഗിച്ച് മൂത്രപരിശോധന നടത്തി ഒരു പ്രധാന മെംബ്രെയ്ൻ പ്രോട്ടീൻ തിരിച്ചറിഞ്ഞ് രോഗിക്ക് ബ്രെയിൻ ട്യൂമർ ഉണ്ടോ എന്ന് കണ്ടെത്തിയിരിക്കുകയാണ് ഇവർ. ഇതുവഴി ശസ്ത്രക്രിയ അടക്കമുള്ള തുടർചികിത്സകളിലേക്ക് കാലതാമസമില്ലാതെ കടക്കാനാകും.
മസ്തിഷ്ക കാൻസർ കണ്ടെത്തുന്നതിന് ഉപയോഗിക്കുന്ന ഈ പ്രോട്ടീൻ, ട്യൂമർ ശരീരത്തിൽ പ്രവേശിച്ചിട്ടുണ്ടെങ്കൽ വൈകാതെ കണ്ടെത്താൻ സഹായിക്കും. ജപ്പാനിലെ നഗോയ സർവ്വകലാശാലയിൽ നടത്തിയ ഈ പഠനത്തിൽ ഇതേ മാർഗ്ഗത്തിലൂടെ മറ്റ് അർബുദങ്ങൾ കണ്ടെത്തുന്നതിനുള്ള സാധ്യതയും ഗവേഷകർ തള്ളിക്കളയുന്നില്ല. എസിഎസ് നാനോ എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
രോഗം നേരത്തെ തിരിച്ചറിയുന്നതുവഴി ചികിത്സയിലൂടെ അർബുദത്തെ കീഴടക്കുന്ന രോഗികളുടെ എണ്ണം പൊതുവിൽ വർദ്ധിപ്പിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ 20 വർഷമായി മസ്തിഷ്ക കാൻസറിന്റെ അതിജീവന തോതിൽ വലിയ വ്യത്യാസം ഉണ്ടായിട്ടില്ല. ഇതിന്റെ പ്രധാന കാരണങ്ങളിലൊന്ന് രോഗം കണ്ടെത്താൻ വൈകുന്നു എന്നത് തന്നെയാണ്. വളരെ തുടക്കത്തിൽ തന്നെ ട്യൂമർ കണ്ടെത്തുന്നത് അതിവേഗം ചികിത്സ തുടങ്ങാനും ജീവൻ തിരിച്ചുപിടിക്കാനും സഹായിക്കുമെന്നാണ് പഠനത്തിൽ പറഞ്ഞിരിക്കുന്നത്.
മൂത്രത്തിൽ ട്യൂമറുമായി ബന്ധപ്പെട്ട എക്സ്ട്രാ സെല്ലുലാർ വെസിക്കിളുകളുടെ (ഇവി) സാന്നിധ്യം ഉണ്ടെങ്കിൽ ട്യൂമർ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത്തരം എക്സ്ട്രാ സെല്ലുലാർ വെസിക്കിളുകൾ തിരിച്ചറിയാൻ കഴിയുന്ന ഒരു ഉപകരണം നിർമ്മിച്ചാണ് ഗവേഷകർ പഠനം നടത്തിയത്. ഈ ഉപകരണം കൊണ്ട് സിഡി31/ സിഡി63 എന്നീ രണ്ട് തരം എക്സ്ട്രാ സെല്ലുലാർ വെസിക്കിളുകൾ ബ്രെയിൻ ട്യൂമർ ബാധിച്ച രോഗികളുടെ മൂത്ര സാമ്പിളിൽ കണ്ടെത്തി. ഇതിലൂടെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതിന് മുമ്പുതന്നെ ഡോക്ടർമാർക്ക് ട്യൂമർ സാന്നിധ്യം തിരിച്ചറിയാനാകും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ