കൊടും വെയിലാണ്, ചര്‍മ്മത്തിന് വേണം പ്രത്യേക ശ്രദ്ധ; സൂര്യതാപമേറ്റാല്‍ എന്തുചെയ്യും? 

സൂര്യതാപമേറ്റാല്‍ ഉടന്‍ തന്നെ ആ ഭാഗം നന്നായി ഐസ് വച്ച് തണുപ്പിക്കുകയും ധാരാളം വെള്ളം കുടിച്ച് ശരീരത്തില്‍ ജലാംശം ഉറപ്പാക്കുകയും വേണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊടും വേനലില്‍ ചര്‍മ്മസംബന്ധമായ ഒരുപാട് പ്രശ്‌നങ്ങള്‍ പലരെയും അലട്ടാറുണ്ട്. അതുകൊണ്ട് ചര്‍മ്മത്തിന് പ്രത്യേക കരുതല്‍ തന്നെ ചൂടുകാലത്ത് നല്‍കണം. ദീര്‍ഘനേരം വെയില്‍ കൊള്ളുന്നത് കഴുത്തിലും കൈയിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും ചുവന്ന പാടുകള്‍ രൂപപ്പെടാന്‍ കാരണമാകും. സൂര്യതാപമേറ്റാല്‍ ഉടന്‍ തന്നെ ആ ഭാഗം നന്നായി ഐസ് വച്ച് തണുപ്പിക്കുകയും ധാരാളം വെള്ളം കുടിച്ച് ശരീരത്തില്‍ ജലാംശം ഉറപ്പാക്കുകയും വേണം. കറ്റാര്‍വാഴയുടെ ജെല്‍ പോലുള്ളവ ഉപയോഗിക്കുന്നതും നല്ലതാണ്. ഇത് ചൊറിച്ചിലടക്കമുള്ള ബുദ്ധിമുട്ടുകള്‍ മാറ്റും. 

സൂര്യതാപമേറ്റാല്‍ ശരീരത്തോടുള്ള ഇടപെടല്‍ കൂടുതല്‍ മൃദുവാക്കണം. ചര്‍മ്മത്തിലെ സുഷിരങ്ങളില്‍ അടിയുന്ന അഴുക്കുകള്‍ നന്നായി കുളിക്കുമ്പോള്‍ തന്നെ പോകും. അതുകൊണ്ട് പരുക്കന്‍ സ്‌ക്രബ്ബുകള്‍ ഉപയോഗിച്ച് വൃത്തിയാക്കരുത്. പകരം തുണികൊണ്ടുള്ളവ ഉപയോഗിക്കാം. സോപ്പും ഫേയ്‌സ് വാഷും തെരഞ്ഞെടുക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കണം.  

അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങളാണ് ചൂടുകാലത്ത് ഏറ്റവും അനുയോജ്യം. ഇത് വായൂസഞ്ചാരം എളുപ്പമാക്കുകും അമിത വിയര്‍പ്പ് കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രമാണ് ചൂടുകാലത്ത് അനുയോജ്യം. നീളമുള്ള അയഞ്ഞ പാന്റും ഫുള്‍ സ്ലീവ് ടോപ്പുകളുമാണ് നല്ലത്. ചെവിയും കാതും കഴുത്തുമെല്ലാം മൂടാന്‍ കോട്ടണ്‍ സ്‌കാര്‍ഫുകള്‍ ഉപയോഗിക്കാം. 

സണ്‍സ്‌ക്രീന്‍ ഏറ്റവും പ്രധാനമാണ്. എസ്പിഎഫ് 30ന് മുകളിലുള്ള സണ്‍സ്‌ക്രീന്‍ വേണം ഉപയോഗിക്കാന്‍. സൂര്യതാപത്തിന്റെ പ്രധാന കാരണങ്ങളായ യുവിഎ, യുവിബി റേഡിയേഷനില്‍ നിന്ന് ഇത് സംരക്ഷിക്കും. രണ്ട്-മൂന്ന് മണിക്കൂര്‍ ഇടവേളയില്‍ സണ്‍സ്‌ക്രീന്‍ വീണ്ടും തേക്കണം. 

എല്ലാത്തിനും ഉപരിയായി നന്നായി വെള്ളം കുടിച്ച് ശരീരത്തില്‍ ജലാംശം നിലനിര്‍ത്തണം. പുറത്തിറങ്ങുമ്പോള്‍ എപ്പോഴും കൈയില്‍ ഒരു കുപ്പി വെള്ളം കരുതണം. ജ്യൂസ്, നാരങ്ങാവെള്ളം, സംഭാരം, കരിക്കിന്‍വെള്ളം എന്നിവ കുടിക്കുന്നത് ചൂടുകാലത്ത് ഏറെ നല്ലതാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com